തിരുവനന്തപുരം: കല്ലമ്പലത്ത് ദുരൂഹതയുണര്‍ത്തി മൂന്ന് മരണങ്ങള് (Deaths). പൊതുമരാമത്ത് വകുപ്പ് ജീവനക്കാരന് അജികുമാറിനെ തിങ്കളാഴ്ച രാവിലെയും സുഹൃത്തായ അജിത്തിനെ ഇന്നലെ രാവിലെയും മരിച്ച നിലയില്‍ കണ്ടെത്തി. അജിത്തിനെ വാഹനം ഇടിപ്പിച്ച് കൊന്നതാണെന്ന് (Murder) പ്രതി സജീഷ് സമ്മതിച്ചു. പൊതുമരാമത്ത് ഉദ്യോഗസ്ഥന്റെയും കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിക്കുമ്പോഴും കാരണം വ്യക്തമായിട്ടില്ല. ഇവരോടൊപ്പം ഉണ്ടായിരുന്ന ബിനുരാജ് കഴിഞ്ഞദിവസം കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചു മരണപ്പെട്ടിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആലപ്പുഴ പിഡബ്ള്യുഡിയില്‍ ഹെഡ് ക്ളര്‍ക്കായ കല്ലമ്പലം മുള്ളറംകോട് കാവുവിള ലീലാകോട്ടേജില്‍ അജികുമാറെന്ന തമ്പിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേഹത്ത് മുറിവേറ്റതും രക്തം മുറിക്കുള്ളില്‍ തളംകെട്ടിക്കിടന്നതും കൊലപാതകമെന്ന സംശയം ജനിപ്പിച്ചിരുന്നു. ഭാര്യയുമായി പിണങ്ങി ഒറ്റക്ക് താമസിക്കുന്ന അജികുമാറിന്റെ വീട്ടില്‍ ഞായറാഴ്ച സുഹൃത്തുക്കളുമായി ചേര്‍ന്ന് മദ്യപാനം നടന്നിരുന്നതായി ആയല്‍ക്കാരും മൊഴി നല്‍കിയതോടെ അവരെ കേന്ദ്രീകരിച്ചായി അന്വേഷണം. അതിനിടിയിലാണ് ചൊവ്വാഴ്ച അജികുമാറിന്റെ സുഹൃത്തുക്കളിലൊരാളായ അജിത്ത് വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത്.
അജിത്തിന്റെ സുഹൃത്തായ സജീഷാണ് റോഡിലൂടെ നടന്ന് പോയ അജിത്തിന്റെ ദേഹത്ത് വാഹനം കൊണ്ടിടിപ്പിച്ചത്. അതിന് ശേഷം സജീഷ് കല്ലമ്പലം പൊലീസില്‍ കീഴടങ്ങുകയും ചെയ്തു. ഈ കൊല്ലപ്പെട്ട അജിത്തും പ്രതിയായ സജീഷും മരിച്ചനിലയില്‍ കണ്ടെത്തിയ അജികുമാറിന്റെയും സുഹൃത്തുക്കളാണ്. അതിനാല്‍ രണ്ട് മരണങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇവര്‍ ഒരുമിച്ചിരുന്നുള്ള മദ്യപാനത്തിനിടെയാവാം അജികുമാര്‍ കൊല്ലപ്പെട്ടതെന്നും അതിനെ ചൊല്ലിയുള്ള തര്‍ക്കമാവും പിറ്റേദിവസത്തെ വാഹനം ഇടിപ്പിച്ചുള്ള കൊലപാതകത്തിലെത്തിയതെന്നുമാണ് പൊലീസ് സംശയിക്കുന്നത്. ഇതിനിടെയാണ് ഈ മദ്യപ സംഘത്തിലുണ്ടായിരുന്ന ബിനു എന്ന യുവാവ് കെഎസ്ആർടിസി ബസ് ഇടിച്ചു മരണപ്പെടുന്നത്.
ആരാണ് അജികുമാറിനെ കൊന്നത്, കാരണമെന്ത് എന്നിവയില്‍ വ്യക്തതയായിട്ടില്ല. വര്‍ക്കല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലെ സംഘം കൊല്ലപ്പെട്ട രണ്ട് പേരുടെയും സുഹൃദ് വലയത്തില്‍പെട്ട ഒട്ടേറെപ്പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
Death | ഒരു സ്ത്രീയുടെയും രണ്ട് പുരുഷൻമാരുടെയും മൃതദേഹം പുഴയിൽ കണ്ടെത്തി
ഇടുക്കി കുത്തുങ്കലില്‍ പുഴയില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരു സ്ത്രീയുടേയും രണ്ട് പുരുഷന്മാരുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മധ്യപ്രദേശ് സ്വദേശികളായ റോഷ്നി (20) അജയ് (20) ദുലീപ് (22) എന്നിവരാണ് മരിച്ചത്. കുത്തുങ്കല്‍ പവര്‍ ഹൗസിന് സമീപത്ത് നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് അന്യ സംസ്ഥാന തൊഴിലാളികളായ റോഷ്നി, അജയ്, ദുലീപ് എന്നിവരെ തൊഴില്‍ സ്ഥലത്ത് നിന്നും കാണാതാവുകയായിരുന്നു.
Also Read-
കുരങ്ങൻ കാക്കകൂട്ടിൽ കയറി മുട്ട നശിപ്പിച്ചു; ഒരാഴ്ചയായി കുരങ്ങിനെ വിടാതെ ആക്രമിച്ച് കാക്കക്കൂട്ടം
തൊഴിലാളികളെ കാണാതായത് സംബന്ധിച്ച്, ഉടുമ്പന്‍ചോല പോലിസില്‍ പരാതി നല്‍കിയിരുന്നു. പോലിസിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെയാണ്, പവര്‍ ഹൗസിന് സമീപത്തെ വെള്ളചാട്ടത്തില്‍ നിന്നും രണ്ട് മൃതദേഹങ്ങളും, സമീപത്ത്, പാറയിടുക്കില്‍ അകപെട്ട നിലയില്‍ ഒരാളുടെ മൃതദേഹവും കണ്ടെത്തിയത്. നെടുങ്കണ്ടം ഫയര്‍ ഫോഴ്സും ഉടുമ്പന്‍ചോല പോലിസും മണിക്കൂറുകള്‍ പണിപെട്ടാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്.
രണ്ടാഴ്ചയായി കുത്തുങ്കല്‍ സ്വദേശിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ച്, സീമപത്തെ കൃഷിയിടങ്ങളില്‍ ജോലി ചെയ്തു വരികയായിരുന്നു ഇവര്‍. ആറ് പേരാണ് ഇവിടെ കഴിഞ്ഞിരുന്നത്. ഞായറാഴ്ച ലോക്ഡൗണ്‍ ആയതിനാല്‍ ഇവര്‍ ജോലിയ്ക്ക് പോയിരുന്നില്ല. വൈകിട്ടോടെ, കുളിയ്ക്കാനായി റോഷ്നിയും അജയും ദുലിപൂം പുഴയിലേയ്ക്ക് പോയതായാണ് കൂടെയുള്ളവര്‍ പറയുന്നത്. കുളിയ്ക്കാനിറങ്ങുന്നതിനിടെ ഒഴുക്കില്‍പെട്ടതാകാമെന്നാണ് പ്രാഥമീക നിഗമനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.