കോട്ടയം: മധ്യവയസ്ക്കനെ ഹണിട്രാപ്പിലൂടെ ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ത രണ്ടു യുവതികൾ ഉൾപ്പടെ 3 പേർ അറസ്റ്റിലായി. വൈക്കത്താണ് സംഭവം. വെച്ചൂർ ശാസ്തക്കുളം ഭാഗത്ത് കുന്നപ്പള്ളിൽ വീട്ടിൽ വിജയന്റെ ഭാര്യ ഷീബ എന്ന് വിളിക്കുന്ന രതിമോൾ (49), ഓണംതുരുത്ത് പടിപ്പുരയിൽ വീട്ടിൽ മഹേഷിന്റെ ഭാര്യ രഞ്ജിനി (37),കുമരകം ഇല്ലിക്കുളംചിറ വീട്ടിൽ പുഷ്ക്കരന്‍റെ മകൻ ധൻസ് (39) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പ്രതികൾ മൂന്നുപേരും ചേർന്ന് വൈക്കം സ്വദേശിയായ മധ്യവയസ്ക്കനെയാണ് ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചത്. കേസിൽ അറസ്റ്റിലായ രതിമോളുടെ ബന്ധുവാണ് ഇയാൾ. രതിമോൾ റൂഫ് വർക്ക് ജോലി ചെയ്യുന്ന ഇയാളെ ഇവരുടെ വീടിന്റെ സമീപത്തുള്ള വീട്ടിൽ ജോലി ഉണ്ടെന്നും, ഇത് നോക്കുവാൻ വരണമെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ സമയം ആ വീട്ടുകാര്‍ പുറത്തുപോയിരിക്കുകയാണെന്നും അവർ വന്നിട്ട് നോക്കാമെന്ന് പറഞ്ഞ് ഇയാളെ അടുത്ത മുറിയിൽ ഇരുത്തി.
അതിനുശേഷം രഞ്ജിനി നഗ്നയായി മധ്യവയസ്കന്റെ മുറിയിലേക്ക് കടക്കുകയും, ഈ സമയം കൂട്ടാളിയായ ധൻസ് മുറിയിൽ എത്തി ഇവരുടെ വീഡിയോ പകർത്തുകയുമായിരുന്നു. അതിനുശേഷം മുറിയിലെത്തിയ ആൾ പൊലീസാണെന്നും 50 ലക്ഷം രൂപ നൽകിയാൽ ഒത്തുതീർപ്പാക്കാമെന്നും രതിമോൾ മധ്യവയസ്ക്കനോട് പറഞ്ഞു. 50 ലക്ഷം എന്നത് താൻ ഇടപെട്ട് ആറ് ലക്ഷം ആക്കിയിട്ടുണ്ടെന്നും രതിമോൾ ഇയാളോട് പറഞ്ഞു. അതിനുശേഷം ഇവർ പലപ്പോഴായി മധ്യവയസ്ക്കനിൽ നിന്ന് പണം വാങ്ങിക്കൊണ്ടിരുന്നു.
Also Read- പെൺവാണിഭത്തിന് കൂട്ടുനിന്ന എഎസ്‌ഐയെ പൊലീസിൽനിന്ന് പിരിച്ചുവിട്ടു
ഇടയ്ക്ക് പണം നൽകാൻ വിസമ്മതിച്ചതോടെ നഗ്നചിത്രം കൈവശമുണ്ടെന്നും ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെയാണ് മധ്യവയസ്ക്കൻ വൈക്കം പൊലീസിൽ പരാതി നൽകിയത്. തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വൈക്കം എ.സി.പി നകുൽ രാജേന്ദ്രദേശ് മുഖ്, വൈക്കം സ്റ്റേഷൻ എസ്.ഐ അജ്മൽ ഹുസൈൻ, സത്യൻ, സുധീർ, സി.പി.ഓ മാരായ സെബാസ്റ്റ്യൻ,സാബു, ജാക്സൺ, ബിന്ദു മോഹൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.