തിരുവനന്തപുരം: വീട് വാടകയ്ക്കെടുത്ത് ചാരായ വാറ്റ് നടത്തിവന്ന രണ്ടംഗ സംഘം പിടിയിൽ. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് എക്സൈസ് നടത്തിയ പരിശോധനയിലാണ് ചാരായ വാറ്റ് കണ്ടെത്തിയത്. പാലോട് പെരിങ്ങമല സ്വദേശി നൗഷാദ് ഖാൻ, ആറ്റിപ്ര സ്വദേശി അനിൽ കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
പുളിയറക്കോണത്ത് സെന്റ് മേരീസ് സ്കൂളിന് സമീപത്തെ വീട് വാടകയ്ക്കെടുത്ത് വ്യാജവാറ്റ് നടത്തുകയായിരുന്നു ഇരുവരും. 400 ലിറ്റർ കോടയും 10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും ചാരായം കടത്താനുപയോഗിക്കുന്ന കാറും കസ്റ്റഡിയിലെടുത്തു. ക്രിസ്മസ്, പുതുവത്സ വിപണി ലക്ഷ്യം വച്ചായിരുന്നു വൻ തോതിലുള്ള വാറ്റെന്ന് എക്സൈസ് പറഞ്ഞു.
ഇതിൽ നൗഷാദ് ഖാനെ കഴിഞ്ഞ ഓണക്കാലത്തും എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. 1015 ലിറ്റർ കോടയും 15 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കാറുമായാണ് അന്ന് ഇയാൾ അറസ്റ്റിലായത്. ജില്ലയിലെ മറ്റ് പല സ്ഥലങ്ങളിലും വീട് വാടകയ്ക്കെടുത്ത് ഇവർ വാറ്റ് നടത്തിയിരുന്നു. വട്ടിയൂർക്കാവ്, അഴീക്കോട്, ഇരുമ്പ, കരകുളം, ആനാട്, പാലോട് എന്നിവിടങ്ങളിലാണ് നേരത്തേ വാറ്റ് നടത്തിയിരുന്നത്.
നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുരൂപിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ രജികുമാർ, നാസറുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ നജ്മുദ്ദീൻ, ഷജിം, ഷജീർ, ശ്രീകാന്ത്, ശ്രീകേഷ്, മുഹമ്മദ് മിലാദ്, അധിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ട്രാൻസ്ജെൻഡർ സഹോദരങ്ങളെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽട്രാന്സ്ജെന്ഡര് സഹോദരങ്ങളെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീകാര്യം ശാസ്താംകോണം അനില്‍കുമാര്‍, രാജീവ് എന്നിവരാണ് പിടിയിലായത്. ശ്രീകാര്യം പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചാവടിമുക്ക് സ്വദേശി ലൈജുവിനും സഹോദരന് ആല്‍ബിനും നേരെയാണ് ആക്രമണമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആല്‍ബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സഹോദരി ലൈജുവിനൊപ്പമാണ് ട്രാൻസ്ജെൻഡർ സഹോദരങ്ങളായ ആൽബിനും ദേവനും താമസിക്കുന്നത്. കഴിഞ്ഞ വെളളിയാഴ്ച രാത്രി ലൈജുവിനെ മദ്യപിച്ചെത്തിയ അഞ്ച് പേർ അസഭ്യം പറയുകയും കൈയേറ്റ ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിക്കുന്നതിനെയാണ് ട്രാൻസ്ജെൻഡറായ സഹോദരൻ ആൽബിനെ ആക്രമിച്ചത്.
മദ്യലഹരിയിൽ അഞ്ച് അംഗ സംഘം തങ്ങൾക്കുനേരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് ആല്ബിന് പോലീസിന് മൊഴി നല്കി. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. സംഭവത്തിൽ പങ്കുള്ള കൂടുതൽ പേർ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.