തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഭീകരരുടെ അറസ്റ്റ്: NIA നീക്കം അതീവ രഹസ്യമായി; ബംഗളൂരുവിലേക്ക് കൊണ്ടുപോകും
- Published by:Rajesh V
- news18-malayalam
Last Updated:
റിയാദിൽനിന്ന് നാടുകടത്തി തിരുവനന്തപുരത്ത് എത്തിച്ച് അറസ്റ്റ് ചെയ്യുന്നത് വരെയുള്ള നീക്കങ്ങൾ അതീവരഹസ്യമായിട്ടായിരുന്നു എൻഐഎ നടത്തിയത്. ഇന്നലെ വൈകിട്ട് ആറേകാലോടെ എത്തിച്ച ഇവരെ മൂന്നുമണിക്കൂർ വിമാനത്താവളത്തിനുള്ളിൽ ചോദ്യംചെയ്തു.
തിരുവനന്തപുരം: റിയാദിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ച് വിമാനത്താവളത്തിൽ വെച്ച് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത ഭീകരപ്രവർത്തകരെ ബംഗളൂരുവിലെത്തിക്കും. ബംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി എന്‍ഐഎ തിരയുന്ന കണ്ണൂര്‍ സ്വദേശി ഷുഹൈബ്, യുപി സ്വദേശി ഗുല്‍നവാസ് എന്നിവരാണ് അറസ്റ്റിലായത്. റിയാദിൽനിന്ന് നാടുകടത്തി തിരുവനന്തപുരത്ത് എത്തിച്ച് അറസ്റ്റ് ചെയ്യുന്നത് വരെയുള്ള നീക്കങ്ങൾ അതീവരഹസ്യമായിട്ടായിരുന്നു എൻഐഎ നടത്തിയത്. ഇന്നലെ വൈകിട്ട് ആറേകാലോടെ എത്തിച്ച ഇവരെ മൂന്നുമണിക്കൂർ വിമാനത്താവളത്തിനുള്ളിൽ ചോദ്യംചെയ്തു.
Also Read- ബംഗളൂരു സ്ഫോടനം: തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രണ്ട് പേരെ എൻ.ഐ.എ കസ്റ്റഡിയിലെടുത്തു
അറസ്റ്റ് നടത്താൻ കൊച്ചിയിൽനിന്നുള്ള ഉദ്യോഗസ്ഥരടക്കം എത്തിയിരുന്നു. ഇവർ പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷമാണ് എൻഐഎയുടെയും റോയുടെയും 25ഓളം ഉദ്യോഗസ്ഥരെത്തിയത്. റിയാദിൽനിന്ന് ലുക്ക് ഔട്ട് സർക്കുലർ നൽകിയതുമുതൽ റോ നിരീക്ഷണം ഇവർക്കുമേൽ ഉണ്ടായിരുന്നു. കേരള പൊലീസിനെയോ രഹസ്യാന്വേഷണ വിഭാഗത്തെയോ ഇക്കാര്യം അറിയിച്ചിരുന്നില്ലെന്നാണ് വിവരം. രാത്രി ഒമ്പതരയോടെയാണ് പ്രതികളെ വിമാനത്താവളത്തിന് പുറത്തെത്തിച്ചത്.
advertisement
തീവ്രവാദക്കേസിൽ ജയിലിൽ കഴിയുന്ന തടിയന്റവിട നസീർ രൂപീകരിച്ച ഇന്ത്യൻ മുജാഹിദീന്റെ ആദ്യകാല പ്രവർത്തകനായിരുന്ന കണ്ണൂർ സ്വദേശി ഷുഹൈബ്. യുപി സ്വദേശി ഗുൽനവാസ് ലഷ്കർ ഇ തൊയിബയുടെ പ്രവർത്തകനാണ്. ഇരുവരും സിമിയുടെ ആദ്യകാല പ്രവർത്തകരാണ്. പിന്നീട് ഷുഹൈബ് ഇന്ത്യൻ മുജാഹിദീനിലേക്കും ഗുൽനവാസ് ലഷ്കർ ഇ തൊയിബയിലേക്കും മാറി. ഷുഹൈബ് കേരളത്തിൽ നിന്നു ഹവാല വഴി തീവ്രവാദ സംഘടനകൾക്ക് പണം എത്തിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
advertisement
2008 ജൂലായ് 25നാണ് ബംഗളൂരുവിൽ ഒമ്പതിടങ്ങളിലായി സ്ഫോടന പരമ്പരയുണ്ടാകുന്നത്. സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ കേസിലെ 32ാം പ്രതിയാണ് ഷുഹൈബ്. ഷുഹൈബ് 2014 ൽ പാകിസ്ഥാനിലേക്ക് രക്ഷപ്പെടുകയായിരുന്നു. പാകിസ്ഥാനിൽ ചെന്ന ശേഷം വിവാഹിതനായി ബിസിനസ് നടത്തുകയാണെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്കു വിവരം ലഭിച്ചിരുന്നു. ഇടയ്ക്കു റിയാദിൽ വന്നുപോകുന്നതായും ഇന്റർപോളിൽ നിന്ന് എൻഐഎയ്ക്കു വിവരം ലഭിച്ചു. തുടർന്നാണ് അവിടെ പിടികൂടാൻ നീക്കം നടത്തിയത്.
advertisement
ബംഗളൂരു സ്ഫോടന കേസിലെ വിചാരണ ബംഗളൂരു പ്രത്യേക കോടതിയിൽ അന്തിമഘട്ടത്തിലാണ്. പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി 31ാം പ്രതിയാണ്. കേസിലെ നാലു പ്രതികൾ കശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. കേസിലെ 32 പ്രതികളിൽ 26 പേരും മലയാളികളാണ്. എട്ടിലധികം സ്ഫോടനക്കേസുകളിൽ ഷുഹൈബ് ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കോഴിക്കോട് സ്ഫോടനക്കേസുമായി ഇയാൾക്കു ബന്ധമുണ്ടെന്നും സംശയിക്കുന്നു.
Location :
First Published :
September 22, 2020 7:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഭീകരരുടെ അറസ്റ്റ്: NIA നീക്കം അതീവ രഹസ്യമായി; ബംഗളൂരുവിലേക്ക് കൊണ്ടുപോകും