ഒടുവിൽ അധോലോക തലവൻ രവി പൂജാരി മുംബൈ പൊലീസ് കസ്റ്റഡിയിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
ഒരു വർഷത്തോളം നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് രവി പൂജാരിയെ മുംബൈ പൊലീസിന് കസ്റ്റഡിയിൽ ലഭിക്കുന്നത്
ഒരു വർഷത്തോളം നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ അധോലോക നായകൻ രവി പൂജാരി മുംബൈ പൊലീസ് കസ്റ്റഡിയിൽ. ചൊവ്വാഴ്ച്ച രാവിലെയാണ് രവി പൂജാരിയെ ബെംഗളുരുവിൽ നിന്നും മുംബൈയിൽ എത്തിച്ചത്. കഴിഞ്ഞയാഴ്ച്ചയാണ് മുംബൈ പൊലീസിന് പൂജാരിയെ കസ്റ്റഡിയിൽ നൽകാൻ ബെംഗളുരു കോടതി ഉത്തരവിട്ടത്.
2016 ഗസാലി ഹോട്ടൽ വെടിവെപ്പ് കേസിലാണ് പൂജാരിയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഒരു വർഷത്തോളം നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് പൂജാരിയെ കസ്റ്റഡിയിൽ ലഭിച്ചതെന്ന് ക്രൈം ബ്രാഞ്ച് ജോയിന്റ് കമ്മീഷണർ മിലിന്ദ് ബരാംബെ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ചൊവ്വാഴ്ച്ച കോടതിയിൽ ഹാജരാക്കിയ പൂജാരിയെ മാർച്ച് 19 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകി. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സെനഗലിൽ നിന്നും രവി പൂജാരിയെ ബെംഗളുരു പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രണ്ട് പതിറ്റാണ്ടോളം ഒളിവിലായിരുന്ന പൂജാരിക്കെതിരെ കൊലപാതകങ്ങൾ അടക്കം നൂറോളം കേസുകളാണ് നിലവിലുള്ളത്.
advertisement
1994 ൽ മുംബൈയിൽ നിന്നും നേപ്പാളിലേക്ക് കടന്ന രവി പൂജാരി പിന്നീട് ബാങ്കോക്, ഉഗാണ്ട, ബർകിന ഫാസോ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ് ഒടുവിൽ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ സെനഗലിൽ എത്തുകയായിരുന്നു. ഇവിടെ വെച്ചാണ് ഇയാൾ പിടിയിലാകുന്നത്.
അധോലോക നായകൻ ഛോട്ടാ രാജന്റെ ഏറ്റവും അടുത്തയാളായ രവി പൂജാരിക്കെതിരെ ഒരു ഡസനിലധികം കൊലപാതക കേസുകളുണ്ട്. ബോളിവുഡ് താരങ്ങൾക്കും മുംബൈയിലെ പ്രമുഖ വ്യവസായികൾക്കും പണം ആവശ്യപ്പെട്ട് ഭീഷണി കോളുകളും രവി പൂജാരിയിൽ നിന്ന് ലഭിച്ചിരുന്നു.
advertisement
You may also like:സഹോദരി വിഷം കലർത്തിയതറിയാതെ ഐസ്ക്രീം കഴിച്ചു; ചികിത്സയിലിരുന്ന യുവതിയും മരിച്ചു
പാസ്പോർട്ടിൽ ആന്റണി ഫെർണാണ്ടസ് എന്നും പിന്നീട് ടോണി ഫെർണാണ്ടസ്, റോക്കി ഫെർണാണ്ടസ് എന്നുമൊക്കെ പേര് മാറ്റിയായിരുന്നു യാത്രകൾ. പിടികൂടുമ്പോൾ പിടിച്ചെടുത്ത പാസ്പോർട്ടിൽ റോക്കി ഫെർണാണ്ടസ് എന്നായിരുന്നു പേര്. അമിതാഭ് ബച്ചൻ നായകനായ അമർ അക്ബർ ആന്റണി എന്ന ചിത്രത്തിലെ കഥാപാത്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ടോണി ഫെർണാണ്ടസ് എന്ന പേര് സ്വീകരിച്ചതെന്നും വാർത്തയുണ്ട്.
advertisement
സെനഗലിൽ നമസ്തേ ഇന്ത്യ എന്ന പേരിൽ ഒമ്പതോളം റസ്റ്റോറന്റുകൾ രവി പൂജാരിക്കുണ്ടായിരുന്നു. സെനഗലിൽ സാമൂഹ്യ-മനുഷ്യാവകാശപ്രവർത്തകനും, ചാരിറ്റി രംഗത്തെ പ്രമുഖ വ്യക്തിത്വവുമായിരുന്നു ആന്റണി ഫെർണാണ്ടസ് എന്ന രവി പൂജാരി. ജലദൗർലഭ്യം നേരിടുന്ന ആഫ്രിക്കയിലെ വിവിധ ഗ്രാമപ്രദേശങ്ങളിൽ സൗജന്യമായി കുടിവെള്ളം എത്തിച്ചിരുന്നു. ഇയാളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ അവിടുത്തെ പത്രങ്ങളിലും വാർത്തയായിരുന്നു. 2019 ജനുവരി 21 -നാണ് സെനഗൽ പൊലീസ് പൂജാരിയെ പിടികൂടുന്നത്.
കർണാടകയിലെ ഉഡുപ്പി ജില്ലയിലുള്ള മാൽപെയിലാണ് രവി പൂജാരിയുടെ ജനനം. പഠനം പാതി വഴിയിൽ നിന്നതോടെ മുംബൈയിലേക്ക് വണ്ടി കയറി. എൺപതുകളുടെ അവസാനത്തിൽ ബാലാ സാട്ടെ എന്ന ഗുണ്ടയെ കൊലപ്പെടുത്തിയതോടെയാണ് ബോംബെ അധോലോകത്തിൽ രവി പൂജാരിയുടെ പേര് കേട്ടു തുടങ്ങിയത്.
advertisement
കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലും രവി പൂജാരിയുടെ പേര് ഉയർന്നിരുന്നു. നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പുമായി ബന്ധപ്പെട്ട കേസില്‍ രവി പൂജാരി ആരോപണവിധേയനാണ്. പണം ആവശ്യപ്പെട്ട് നാലുവട്ടം രവി പൂജാരി ഫോണില്‍ ബന്ധപ്പെട്ടതായി നടി പോലീസിന് മൊഴി നല്‍കിയിരുന്നു.
Location :
First Published :
February 24, 2021 2:41 PM IST