ഒപ്പം കഴിഞ്ഞിരുന്ന യുവതി പൊലീസിൽ പരാതി നൽകിയതിന് കാപ്പാ പ്രതി വീട്ടിൽ കയറി വെട്ടിക്കൊന്നു
- Published by:Anuraj GR
- news18-malayalam
Last Updated:
വാളുമായി രഞ്ജിതയുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പിന്നാലെ യുവതിയെ വെട്ടി വീഴ്ത്തി. യുവതിയുടെ തലയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്
പത്തനംതിട്ട: പൊലീസിൽ പരാതി നൽകിയതിന്‍റെ വിരോധത്തിൽ ഒപ്പം കഴിഞ്ഞിരുന്ന യുവതിയെ യുവാവ് വെട്ടിക്കൊന്നു. പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ് നാടിനെ നടുക്കിയ സംഭവം. റാന്നി കീക്കൊഴൂർ പുള്ളിക്കാട്ടിൽപ്പടി ഇരട്ടപ്പനയ്ക്കൽ രഞ്ജിത (27) ആണ് കൊല്ലപ്പട്ടത്. യുവതിക്കൊപ്പം താമസിച്ചിരുന്ന റാന്നി ബ്ലോക്കുപടി വടക്കേടത്ത് അതുൽ സത്യനാണ് കൊലപാതകം നടത്തിയത്.
സംഭവ ശേഷം കടന്നുകളഞ്ഞ അതുൽ ഒളിവിലാണ്. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. വാളുമായി രഞ്ജിതയുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പിന്നാലെ യുവതിയെ വെട്ടി വീഴ്ത്തി. യുവതിയുടെ തലയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്. കാപ്പാ കേസിൽ ഉൾപ്പെട്ട അതുൽ കൊലപാതകം, കഞ്ചാവ് കടത്ത് കേസുകളിലും പ്രതിയാണ്.
ആക്രമണം തടയാൻ ശ്രമിച്ച രഞ്ജിതയുടെ അച്ഛൻ വിഎ രാജു (60), അമ്മ ഗീത (51), സഹോദരി അമൃത (18) എന്നിവർക്കും വെട്ടേറ്റു. രാജുവിന്റെ നില ഗുരുതരമാണ്. മൂന്ന് പേരെയും റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
advertisement
കുറച്ചുകാലമായി അതുലും രഞ്ജിതയും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ഇരുവരും നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. കുറച്ചു നാളായി ഇരുവരും പിണക്കത്തിലായിരുന്നതിനാൽ രഞ്ജിത അവരുടെ വീട്ടിലായിരുന്നു താമസം. ആക്രമണം നടക്കുമ്പോൾ ഇവരുടെ മക്കളായ ഭദ്രി (4), ദർശിത് (2) എന്നിവർ വീട്ടിലുണ്ടായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയവർ കുട്ടികളെ അവിടെനിന്ന് മാറ്റുകയായിരുന്നു.
നിലവിളി കേട്ട് നാട്ടുകാർ എത്തുമ്പോഴേയ്ക്കും രഞ്ജിത മരിച്ചിരുന്നു. പിന്നാലെ ബാക്കിയുള്ളവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. റാന്നി സിഐ പിഎസ് വിനോദ്, പെരുമ്പെട്ടി സിഐ എംആർ സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസാണ് കേസ് അന്വേഷിക്കുന്നത്. അതുലിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Location :
Pathanamthitta,Pathanamthitta,Kerala
First Published :
June 25, 2023 10:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഒപ്പം കഴിഞ്ഞിരുന്ന യുവതി പൊലീസിൽ പരാതി നൽകിയതിന് കാപ്പാ പ്രതി വീട്ടിൽ കയറി വെട്ടിക്കൊന്നു