കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ ക്രൂരമർദനമേറ്റ യുവാവ് മരിച്ചു; രണ്ടുപേർ അറസ്റ്റിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
ഹരികൃഷ്ണന്റെ സഹോദരൻ ജയകൃഷ്ണനും മർദനമേറ്റിട്ടുണ്ട്
കൊല്ലം: മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ക്രൂരമായ മർദനമേറ്റ യുവാവ് മരിച്ചു. പുത്തൂർ ഐവർകാല ഈസ്റ്റ് സോപാനം വീട്ടിൽ ഹരികൃഷ്ണൻ (19) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം. അടൂർ മണക്കാല ഗവ. പോളിടെക്നിക് കോളേജ് വിദ്യാർത്ഥിയാണ് ഹരികൃഷ്ണൻ.
കഴിഞ്ഞ ഞായറാഴ്ച രാത്രി തങ്കയങ്കി ഘോഷയാത്രയ്ക്കിടെയാണ് സംഭവങ്ങളുടെ തുടക്കം. ഹരികൃഷ്ണനും സഹോദരൻ ജയകൃഷ്ണനും ബന്ധുക്കളും ഘോഷയാത്രയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. അവിടെവച്ച് ഒരു സംഘം പ്രതികൾ ഹരികൃഷ്ണനെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. അന്ന് ബന്ധുക്കൾ ഇടപെട്ട് പ്രശ്നം പരിഹരിച്ച് മാറിയെങ്കിലും, പിന്നീട് പ്രതികൾ സഹോദരങ്ങളെ ക്ഷേത്ര ഓഡിറ്റോറിയത്തിന് സമീപത്തേക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. തടിക്കഷണം കൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണൻ സംഭവസ്ഥലത്ത് തന്നെ ബോധരഹിതനായി.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. മരുത്തടി സ്വദേശികളായ സുനിൽകുമാർ (58), രതീഷ് (51) എന്നിവരാണ് പിടിയിലായത്. കേസിൽ ഉൾപ്പെട്ട മറ്റ് നാല് പ്രതികൾ ഒളിവിലാണ്. ഇവർക്കായി സിറ്റി പോലീസ് കമ്മിഷണർ എം. ഹേമലതയുടെ നിർദേശപ്രകാരം പത്തംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഹരികൃഷ്ണന്റെ സഹോദരൻ ജയകൃഷ്ണനും മർദനമേറ്റിട്ടുണ്ട്.
Location :
Kollam,Kerala
First Published :
Mar 05, 2026 10:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ ക്രൂരമർദനമേറ്റ യുവാവ് മരിച്ചു; രണ്ടുപേർ അറസ്റ്റിൽ










