സിക്സറുകൾ കൊണ്ടൊരു സെഞ്ച്വറി ഇതാദ്യം; മോർഗൻ നേടിയ റെക്കോർഡുകൾ!
Last Updated:
രോഹിത് ശർമ്മ, ക്രിസ് ഗെയിൽ, എബി ഡിവില്ലിയേഴ്സ് എന്നിവർ ഏകദിനത്തിലും ലോകകപ്പിലും നേടിയ റെക്കോർഡാണ് മോർഗന്‍റെ ബാറ്റ് തിരുത്തിയെഴുതിയത്...
മാഞ്ചസ്റ്ററിൽ ഇംഗ്ലീഷ് ക്യാപ്റ്റൻ ഇയൻ മോർഗൻ ബാറ്റുകൊണ്ട് നിറഞ്ഞാടിയപ്പോൾ പഴങ്കഥയായത് ഏകദിന ക്രിക്കറ്റിലെയും ലോകകപ്പിലെയും ഒരുപിടി റെക്കോർഡുകൾ. ഒരു ഏകദിന ഇന്നിംഗ്സിൽ ഏറ്റവുമധികം സിക്സുകൾ എന്ന റെക്കോർഡാണ് ഇതിൽ ശ്രദ്ധേയം. 17 സിക്സറുകളാണ് മോർഗൻ നേടിയത്. 16 സിക്സറുകൾ നേടിയ രോഹിത് ശർമ്മ, ക്രിസ് ഗെയിൽ, എബി ഡിവില്ലിയേഴ്സ് എന്നിവരുടെ ഏകദിന റെക്കോർഡാണ് മോർഗൻ ഇന്ന് തകർത്തത്. കൂടാതെ ഇക്കാര്യത്തിൽ ഗെയ്ലിന്‍റെ ലോകകപ്പ് റെക്കോർഡും(16 സിക്സറുകൾ) ഇന്ന് തകർന്നടിഞ്ഞു.
സിക്സറുകളിലൂടെ മൂന്നക്കം നേടിയെന്ന റെക്കോർഡാണ് മറ്റൊന്ന്. 17 സിക്സറുകളിലൂടെ 102 റൺസാണ് മോർഗൻ സ്വന്തം സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തത്. നേരത്തെ പറഞ്ഞ മൂന്നു താരങ്ങൾക്കും 16 സിക്സറുകളിലൂടെ 96 റൺസാണ് ഇത്തരത്തിൽ നേടാനായത്.
അടിയോടടിയുമായി മോർഗൻ; ഇംഗ്ലണ്ടിനെതിരെ അഫ്ഗാന് 398 റൺസ് വിജയലക്ഷ്യം
ലോകകപ്പിലെ ഏറ്റവും വേഗമേറിയ നാലാമത്തെ സെഞ്ച്വറിയാണ് ഇന്ന് മോർഗൻ നേടിയത്. 57 പന്തിലായിരുന്നു മോർഗന്‍റെ മൂന്നക്കം. 50 പന്തിൽ സെഞ്ച്വറി നേടിയ കെവിൻ ഒബ്രിയനാണ് ഇക്കാര്യത്തിൽ മുന്നിൽ. 51 പന്തിൽ സെഞ്ച്വറിയടിച്ച ഗ്ലെൻ മാക്സ്വെൽ രണ്ടാമതും 52 പന്തിൽ മൂന്നക്കം തികച്ച എബിഡിവില്ലിയേഴ്സ് മൂന്നാമതുമാണ്.
advertisement

Graphic 1
ഇംഗ്ലണ്ടിനുവേണ്ടി ലോകകപ്പിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയവരുടെ പട്ടികയിൽ മൂന്നാമതെത്താനും മോർഗന്(148) സാധിച്ചു. ആൻഡ്രൂ സ്ട്രോസ്(158), ജേസൻ റോയ്(153) എന്നിവരാണ് മോർഗന് മുന്നിലുള്ളത്.
ഇംഗ്ലണ്ടിനുവേണ്ടി ഏറ്റവുമുയർന്ന കൂട്ടുകെട്ടിൽ പങ്കാളിയാകാനും ഇന്ന് മോർഗന് കഴിഞ്ഞു. മൂന്നാം വിക്കറ്റിൽ മോർഗൻ-റൂട്ട് കൂട്ടുകെട്ട് അടിച്ചെടുത്തത് 189 റൺസാണ്. 1975ലെ ലോകകപ്പിൽ അമിസ്-ഫ്ലെച്ചർ സഖ്യം നേടിയ 176 റൺസിന്‍റെ കൂട്ടുകെട്ടാണ് 44 വർഷത്തിനുശേഷം പഴങ്കഥയായത്.
advertisement

Graphic-2
മോർഗന്‍റെ റെക്കോർഡിന് പുറമെ ടീം എന്ന നിലയിൽ ഇംഗ്ലണ്ടും ചില റെക്കോർഡുകൾ ഇന്ന് സ്വന്തമാക്കി. ലോകകപ്പിൽ ഒരു ഇന്നിംഗ്സിൽ ഏറ്റവുമധികം സിക്സറെന്ന റെക്കോർഡാണ് ഇംഗ്ലണ്ട് ഇന്ന് സ്വന്തമാക്കിയതിൽ പ്രധാനം. 25 സിക്സറുകളാണ് അഫ്ഗാനെതിരെ ഇംഗ്ലീഷുകാർ അടിച്ചുകൂട്ടിയത്. അതുപോലെ ഏകദിനത്തിൽ ഒരു ഇന്നിംഗ്സിൽ ഏറ്റവുമധികം സിക്സർ നേടിയ ടീം എന്ന സ്വന്തം റെക്കോർഡ് മെച്ചപ്പെടുത്താനും അവർക്ക് കഴിഞ്ഞു. വിൻഡീസിനെതിരെ നേടിയ 24 സിക്സർ എന്ന റെക്കോർഡാണ് അവർ മറികടന്നത്. കഴിഞ്ഞ ലോകകപ്പിൽ സിംബാബ്വെയ്ക്കെതിരെ വിൻഡീസ് നേടിയ 19 സിക്സർ എന്ന റെക്കോർഡാണ് ഇന്ന് പഴങ്കഥയായത്. ലോകകപ്പിൽ തങ്ങളുടെ ഏറ്റവും ഉയർന്ന ടോട്ടൽ നേടാനും ഇംഗ്ലണ്ടിന് ഇന്ന് സാധിച്ചു. ഈ ലോകകപ്പിൽ തന്നെ ബംഗ്ലാദേശിനെതിരെ നേടിയ 386 റൺസാണ് ഇന്ന് തിരുത്തിക്കുറിച്ചത്.
advertisement
Location :
First Published :
June 18, 2019 7:17 PM IST