advertisement

Explained | കോവിഡ് ചികിത്സാ ചെലവിനെക്കുറിച്ചും ആരോഗ്യ ഇൻഷുറൻസിനെക്കുറിച്ചും കൂടുതലറിയാം

Last Updated:

നിങ്ങൾ ഒരു മെട്രോ/ടയർ 1 നഗരത്തിലെ നാല് അംഗങ്ങളുള്ള കുടുംബമാണെങ്കിൽ 20 - 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് വാങ്ങുക.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കോവിഡിന്റെ രണ്ടാം വ്യാപനം രാജ്യത്തെ ജനങ്ങളെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടതോടെ ചികിത്സാ ചെലവിലും വലിയ വർദ്ധനവാണ് ഉണ്ടായത്. മുമ്പ് 14 ദിവസത്തെ ക്വാറന്റീനിൽ തന്നെ രോഗം ചികിത്സിച്ച് ഭേദമാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ രോഗികളുടെ എണ്ണത്തിൽ അപ്രതീക്ഷിതമായ വർദ്ധനവ് ഉണ്ടായതോടെ കൂടുതൽ പേരിൽ ഓക്സിജന്റെ അളവ് കുറയാൻ തുടങ്ങുകയും അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടത് അനിവാര്യമാവുകയും ചെയ്തു. ചികിത്സയ്ക്ക് വേണ്ട ഉപകരണങ്ങൾക്ക് ആവശ്യക്കാർ വർദ്ധിക്കുകയും ആശുപത്രി കിടക്കകൾ, ഓക്സിജൻ സിലിണ്ടറുകൾ, മരുന്നുകൾ എന്നിവയുടെ ലഭ്യത കുറയുകയും ചെയ്തതോടെ ഇവയുടെ വില അമിതമായി വർദ്ധിച്ചു. മെഡിക്കൽ ഉപകരണങ്ങളുടെ വിതരണക്കാരും വ്യാപാരികളും മാത്രമല്ല, ചില സ്വകാര്യ ആശുപത്രികളും ഈ സാഹചര്യം ചൂഷണം ചെയ്തു.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സയുടെ നിരക്ക് പ്രതിദിനം 8,000 മുതൽ 18,000 രൂപ വരെയാക്കി സർക്കാർ നിശ്ചയിച്ചെങ്കിലും അനേകം ആശുപത്രികൾ സർക്കാർ നിർദ്ദേശം മറികടന്ന് പ്രതിദിനം 50,000 മുതൽ 60,000 രൂപ വരെ ഈടാക്കിയ അനുഭവം നമുക്ക് മുന്നിലുണ്ട്. സാധാരണ നിലയിൽ ആംബുലൻസ് ചെലവ് 1,500 - 2,000 രൂപ ആയിരുന്നെങ്കിൽ ഈ സമയത്ത് അത് 10,000 - 12,000 രൂപയായി വർദ്ധിച്ചു. 2,800 - 5,400 രൂപ വിലയുണ്ടായിരുന്ന റെംഡെസിവിർ ഇഞ്ചക്ഷന് ഒരു ലക്ഷം രൂപ വരെ വില ഉയർന്നു. 1,500 - 2,000 രൂപ വില വരുന്ന ഓക്സിജൻ സിലിണ്ടറുകൾ ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയുടെ ഈ കാലത്ത് 30,000 - 50,000 രൂപയ്ക്കാണ് വിറ്റു പോയത്.
advertisement
ഇത്തരത്തിൽ മെഡിക്കൽ ഉപകരണങ്ങളുടെയും സേവനങ്ങളുടെയും അനിയന്ത്രിതമായ വിലക്കയറ്റത്തിന് പുറമേ മറ്റു സാമ്പത്തിക പ്രതിസന്ധികളും ചില കുടുംബങ്ങൾക്ക് നേരിടേണ്ടി വന്നു. ചില കുടുംബങ്ങളിൽ എല്ലാ അംഗങ്ങളും ഒരേ സമയം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നിലയുണ്ടായി. ഫംഗൽ അണുബാധകൾ പോലെയുള്ള സങ്കീർണതകൾ കൂടി ഉണ്ടാകാൻ തുടങ്ങിയതോടെ കോവിഡ് രോഗികളിൽ പലരുടെയും ആശുപത്രി ദിനങ്ങൾ നീണ്ടുപോയി. ആശുപത്രി കിടക്കകൾക്ക് വലിയ ക്ഷാമം ഉണ്ടായ സമയത്ത് ചില ആശുപത്രികൾ വീടുകളിൽ മെഡിക്കൽ സേവനം വാഗ്ദാനം ചെയ്തു. ഇത്തരം സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പലർക്കും കോവിഡ് ചികിത്സയ്ക്ക് വേണ്ടി മാത്രം ചെലവഴിക്കേണ്ടി വന്നത് 25 മുതൽ 50 ലക്ഷം രൂപ വരെയാണ്.
advertisement
ആരോഗ്യ ഇൻഷുറൻസിന്റെ പ്രാധാന്യം
ആവശ്യമായ തുകയ്ക്കുള്ള ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരുന്നവർക്ക് ഈ പണച്ചെലവ് വലിയ പ്രതിസന്ധി സൃഷ്ടിച്ചില്ല. എന്നാൽ, ചെറിയ ആരോഗ്യ ഇൻഷുറൻസുകൾ എടുത്തവർക്ക് ചികിത്സ പൂർത്തിയാക്കാൻ സ്വന്തം കൈയിൽ നിന്ന് പണം ചെലവാക്കേണ്ട സാഹചര്യമുണ്ടായി. 'ഒരു കുടുംബത്തിലെ ഒന്നിലധികം അംഗങ്ങൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതോടെ ഇൻഷുറൻസ് തുക മതിയാകാതെ വരും' - ഐ സി ഐ സി ഐ ലോംബാർഡ് ജനറൽ ഇൻഷുറൻസ് ഉദ്യോഗസ്ഥനായ സഞ്ജയ് ദത്ത പറയുന്നു.
ജനറൽ ഇൻഷുറൻസ് കൗൺസിൽ നൽകുന്ന വിവരങ്ങൾ പ്രകാരം 2021 മെയ് 20 വരെ ഡൽഹിയിലും തമിഴ്‌നാട്ടിലും മാത്രം ക്ലെയിം ചെയ്ത ശരാശരി ഇൻഷുറൻസ് തുക 1.89 ലക്ഷമായിരുന്നു. ആകെ ക്ലെയിം ചെയ്ത ശരാശരി തുക 1.41 ലക്ഷവും ക്ലെയിം പ്രകാരം നൽകപ്പെട്ട ശരാശരി തുക 96,319 രൂപയുമായിരുന്നു. ഇൻഷുറൻസ് സംബന്ധിച്ച വിവരങ്ങളിലൂടെ തെളിയുന്ന കാര്യം ഇന്ത്യയിലെ ആകെ മെഡിക്കൽ ചെലവിന്റെ 60 - 65 ശതമാനവും ജനങ്ങൾ സ്വന്തം പോക്കറ്റിൽ നിന്ന് ചെലവഴിക്കുകയാണ് എന്നാണ്. ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങൾ ഇപ്പോഴും ഇൻഷുറൻസ് എടുത്തിട്ടില്ല. കോവിഡ് വ്യാപനം ക്രമാതീതമായി വർദ്ധിക്കുകയും പുതിയ വൈറസ് വകഭേദങ്ങൾ ആശങ്ക സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഒരു മൂന്നാം വ്യാപനം ഉണ്ടാവുകയാണെങ്കിൽ അതിനെ സാമ്പത്തികമായി നേരിടാൻ നമുക്ക് കഴിയുമോ?
advertisement
സാമ്പത്തികമായ തയ്യാറെടുപ്പ് നടത്തുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം മതിയായ തുകയ്ക്ക് ഒരു ആരോഗ്യ ഇൻഷുറൻസ് എടുക്കുക എന്നതാണ്. എന്നാൽ, 'മതിയായ' തുക എത്രയാണെന്ന് എങ്ങനെ നിർണയിക്കും? പ്രധാനമായും നിങ്ങൾക്ക് എത്ര തുക പ്രീമിയമായി അടയ്ക്കാനുള്ള ശേഷിയുണ്ട്, നിങ്ങളുടെ താമസസ്ഥലം എവിടെയാണ് തുടങ്ങിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അത് നിർണയിക്കാൻ കഴിയുക. മെട്രോ നഗരങ്ങളിലും ടയർ 1 നഗരങ്ങളിലും മെഡിക്കൽ ചെലവ് ടയർ 2,3 നഗരങ്ങളുടേതിനെ അപേക്ഷിച്ച് 30-40% കൂടുതലായിരിക്കും എന്ന വസ്തുത കണക്കിലെടുക്കേണ്ടതുണ്ട്.
advertisement
'ഡൽഹിയിലെ ഒരു ആശുപത്രിയിൽ ഇടത്തരം രോഗതീവ്രതയുള്ള ഒരു കോവിഡ് രോഗിക്ക് 15 ദിവസത്തെ ചികിത്സയ്ക്ക് ചെലവാകുക ശരാശരി 1.8 - 2.5 ലക്ഷം രൂപയാണ്. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ആറോ എട്ടോ ലക്ഷമായി ഉയർന്നേക്കാം. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ കാര്യത്തിൽ 25 ലക്ഷം രൂപ വരെ ചെലവ് വന്നേക്കാം' - ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ് സി ഇ ഒ മയങ്ക് ബത്വാൾ പറയുന്നു.
സാമ്പത്തികശേഷിക്കും ചികിത്സ തേടുന്ന സ്ഥലത്തിന്റെ സ്വഭാവത്തിനും പുറമെ കോവിഡിന്റെ കാര്യത്തിൽ സവിശേഷമായി ഉണ്ടായേക്കാവുന്ന ചില ബുദ്ധിമുട്ടുകൾ കൂടി ഉചിതമായ ഇൻഷുറൻസ് കവർ തിരഞ്ഞെടുക്കുമ്പോൾ കണക്കിലെടുക്കേണ്ടതുണ്ട്. കുടുംബത്തിലെ ഒന്നിലധികം പേർ ഒരേ സമയം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടേക്കാം എന്നതാണ് അതിൽ പ്രധാനമായും കണക്കിലാക്കേണ്ട ഒരു കാര്യം. ഫംഗസ് അണുബാധ പോലെയുള്ള മറ്റ് സങ്കീർണതകൾ ഉണ്ടായാൽ ആശുപത്രി വാസം നീളുമെന്ന കാര്യവും കണക്കിലെടുക്കേണ്ടതുണ്ട്. ആശുപത്രി കിടക്കകൾ ലഭ്യമായില്ലെങ്കിൽ വീട്ടിൽ നിന്ന് തന്നെ ചികിത്സാ സൗകര്യങ്ങൾ തേടേണ്ടിവരും.
advertisement
ഉചിതമായ ഇൻഷുറൻസ് പ്ലാനുകൾ
നിങ്ങൾ ഒരു മെട്രോ/ടയർ 1 നഗരത്തിലെ നാല് അംഗങ്ങളുള്ള കുടുംബമാണെങ്കിൽ 20 - 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് വാങ്ങുക. ടയർ 2,3 നഗരങ്ങളിൽ ആണെങ്കിൽ 10-15 ലക്ഷം രൂപയുടെ പ്ലാൻ വാങ്ങുകയാവും ഉചിതം. ഒറ്റയ്ക്ക് കഴിയുന്ന ആളാണെങ്കിൽ 7-10 ലക്ഷം രൂപയുടെ പ്ലാൻ മതിയാകും.
Keywords: Health Insurance, Covid 19, Covid Treatment, Medical Expense, ആരോഗ്യ ഇൻഷുറൻസ്, കോവിഡ് 19, കോവിഡ് ചികിത്സ, മെഡിക്കൽ ചെലവ്
Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained | കോവിഡ് ചികിത്സാ ചെലവിനെക്കുറിച്ചും ആരോഗ്യ ഇൻഷുറൻസിനെക്കുറിച്ചും കൂടുതലറിയാം
Next Article
advertisement
പത്രവിൽപനക്കാരൻ അലി അക്ബറിന് ഫ്രാൻസ് പരമോന്നത ബഹുമതി നൽകി ആദരിച്ചത് എന്തു കൊണ്ട്?
പത്രവിൽപനക്കാരൻ അലി അക്ബറിന് ഫ്രാൻസ് പരമോന്നത ബഹുമതി നൽകി ആദരിച്ചത് എന്തു കൊണ്ട്?
  • പാരിസിലെ തെരുവുകളിൽ 50 വർഷം പത്രം വിൽപന നടത്തിയ അലി അക്ബറിന് ഫ്രാൻസ് ബഹുമതി നൽകി

  • ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ 'നാഷണൽ ഓർഡർ ഓഫ് മെറിറ്റ്' (നൈറ്റ് പദവി) നൽകി ആദരിച്ചു

  • വാർധക്യവും ബുദ്ധിമുട്ടുകളും മറികടന്ന് പത്രവിൽപന തുടരുമെന്ന് അലി അക്ബർ ഉറപ്പു നൽകി

View All
advertisement