Explained | ബംഗാൾ വിഭജിക്കണമെന്ന ആവശ്യവുമായി ബിജെപി എംപിമാർ
- Published by:Joys Joy
 - trending desk
 
Last Updated:
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഉത്തരബംഗാൾ പ്രത്യേകശ്രദ്ധ നേടുന്നുണ്ട്. ഈ പ്രദേശത്തെ അവഗണിച്ചതിന്റെ പേരിൽ നിരവധി നേതാക്കൾ തൃണമൂൽ കോൺഗ്രസിനെതിരെ രംഗത്തു വരുന്നു
കൊൽക്കത്ത: പശ്ചിമ ബംഗാൾ സംസ്ഥാനത്തെ ജംഗിൾമഹൽ പ്രദേശത്തെയും അതിന്റെ സമീപ പ്രദേശങ്ങളിലെയും ഉത്തര ബംഗാൾ ജില്ലകളെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു കേന്ദ്രഭരണ പ്രദേശം രൂപീകരിക്കണമെന്ന് ഉത്തര ബംഗാളിലെ ബി ജെ പി നേതാക്കളുടെ ഒരു ചെറിയ യോഗത്തിൽ വെച്ച് ആലിപർദ്വാർ എം പി ജോൺ ബർള ആവശ്യപ്പെട്ടു.
ഒരു ഉത്തര ബംഗാൾ സംസ്ഥാനമോ കേന്ദ്രഭരണ പ്രദേശമോ രൂപീകരിക്കണമെന്ന് ബർള ഒരു പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്. 'ഉത്തരബംഗാൾ എല്ലായ്‌പ്പോഴും ഒരു നശിപ്പിക്കപ്പെട്ട പ്രദേശമായാണ് നിലകൊണ്ടത്. ഇപ്പോൾ അതിർത്തി കടന്നുകൊണ്ട് റോഹിങ്ക്യ മുസ്ലീങ്ങൾ യഥേഷ്ടം കടന്നു വരുന്നതിനാൽ നമ്മുടെ ആളുകൾ വലിയ അരക്ഷിതാവസ്ഥ നേരിടുകയാണ്. ആരും ഇത് തടയുന്നില്ല. ഞാൻ ജനങ്ങളുടെ ആവശ്യമാണ് മുന്നോട്ടു വെയ്ക്കുന്നത്' - അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ബർളയുടെ പ്രസ്താവന ഉത്തര ബംഗാളിൽ വിഭജനം സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും തിരി കൊളുത്തിയിരിക്കുകയാണ്. എന്നാൽ, ഈ പ്രസ്താവനയെ പാർട്ടിയുടെ സംസ്ഥാന നേതൃത്വം അംഗീകരിച്ചിട്ടില്ല. ബംഗാളിന്റെ വിഭജനത്തിന് അനുകൂലമല്ല പാർട്ടിയുടെ നിലപാടെന്ന് നേതൃത്വം വ്യക്തമാക്കി.
advertisement
ബർളയുടെ പ്രസ്താവനയ്ക്ക് ശേഷം വിഘടനവാദികളുടെ നേതാവും കാമതാപുരി ലിബറേഷൻ ഓർഗനൈസേഷൻ (കെ എൽ ഒ) ചെയർമാനുമായ ജിബൻ സിങ്ഹ ഒരു വീഡിയോ പുറത്തു വിട്ടിരുന്നു. പ്രത്യേകം സംസ്ഥാനം വേണമെന്ന ആവശ്യത്തെ അംഗീകരിക്കുകയാണെന്ന് വീഡിയോയിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു.
തൃണമൂൽ കോൺഗ്രസിന്റെ പ്രതികരണം
സംഭവത്തെ തുടർന്ന് ബി ജെ പി ബംഗാളിനെ വിഭജിക്കാനുള്ള നീക്കങ്ങൾ നടത്തുകയാണ് എന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. ഭരണകക്ഷിയുടെ പ്രവർത്തകർ #BengalStandsUnited എന്ന ക്യാമ്പയിനും സമൂഹ മാധ്യമങ്ങളിൽ തുടക്കമിട്ടു. ബി ജെ പിയുടെ ലക്‌ഷ്യം വിഭജനമാണെന്നും ഒരു വിഘടനവാദ മുന്നേറ്റത്തിനാണ് ബി ജെ പി തുടക്കമിടുന്നതെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ബംഗാളിലെ ഏതെങ്കിലുമൊരു പ്രദേശത്തിന് സ്വാതന്ത്ര്യം നഷ്ടപ്പെടുത്താനോ അവിടത്തെ ജനങ്ങളെ കേന്ദ്രത്തിന്റെ ആശ്രിതരാക്കാനോ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു.
advertisement
എന്നാൽ, ബർളയുടെ ആവശ്യത്തെ പാർട്ടി അനുകൂലിക്കുന്നില്ലെന്നും പക്ഷേ ഉത്തര ബംഗാളിലെ അരക്ഷിതാവസ്ഥ സംബന്ധിച്ച പ്രശ്‍നങ്ങൾ ഇനിയും ഉന്നയിക്കുമെന്നും ബി ജെ പി ആവർത്തിച്ചു വ്യക്തമാക്കി.
വിഭജന ആവശ്യവുമായി സൗമിത്ര ഖാനും
ബർള ഈ ആവശ്യം ഉന്നയിച്ചതിന് ദിവസങ്ങൾക്ക് ശേഷം ബങ്കുര എം പി സൗമിത്ര ഖാനും തിങ്കളാഴ്ച സമാനമായ ആവശ്യം മുന്നോട്ടു വെച്ചു. ജംഗിൾമഹൽ പ്രദേശത്ത് വർഷങ്ങളായി വികസനപ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും ഈ പ്രദേശത്തിന് ബംഗാളിൽ നിന്ന് വ്യത്യസ്തമായ പ്രത്യേക സംസ്ഥാന പദവി നൽകിയാലേ പ്രാദേശിക ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയൂ എന്നും അദ്ദേഹം അവകാശപ്പെട്ടു. 'തൊഴിൽ ലഭ്യതയും വികസനവും സംബന്ധിച്ച ആവശ്യങ്ങൾ നിറവേറ്റപ്പെടാൻ പുരുലിയ, ബങ്കുര, ജാർഗ്രാം, ബിർഭുമിന്റെ ചില പ്രദേശങ്ങൾ, രണ്ട് മേദിനിപ്പൂർ ജില്ലകൾ തുടങ്ങിയവ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ജംഗിൾമഹൽ സംസ്ഥാനം രൂപീകരിക്കണം എന്നാണ് എന്റെ അഭിപ്രായം. ഉത്തര ബംഗാളിലെ ജനങ്ങളുടെ ആശങ്കകളാണ് ബർള മുന്നോട്ടു വെച്ചത്. എന്റെ പ്രദേശത്തെ ജനങ്ങൾക്ക് വേണ്ടി ഞാനും അതുതന്നെ ചെയ്യുന്നു" - സൗമിത്ര ഖാൻ പറഞ്ഞു.
advertisement
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഉത്തരബംഗാൾ പ്രത്യേകശ്രദ്ധ നേടുന്നുണ്ട്. ഈ പ്രദേശത്തെ അവഗണിച്ചതിന്റെ പേരിൽ നിരവധി നേതാക്കൾ തൃണമൂൽ കോൺഗ്രസിനെതിരെ രംഗത്തു വരുന്നു. പ്രധാന നഗരങ്ങളിലെ നേതാക്കൾക്കാണ് തൃണമൂൽ മന്ത്രിപദവികൾ നൽകിയതെന്നും ഉത്തര ബംഗാളിലെയും ജംഗിൾ മഹലിലെയും നേതാക്കൾ അവഗണന നേരിടുന്നുവെന്നും ഒരു പ്രസ്താവനയിലൂടെ സൗമിത്ര ഖാൻ കുറ്റപ്പെടുത്തി.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 22, 2021 3:15 PM IST


