പ്രശസ്ത നടൻ മുരളിയുടെ പ്രതിമയെ ചുറ്റിപ്പറ്റിയുള്ള വിവാദം സമൂഹമാധ്യമങ്ങളിൽ ഉള്‍പ്പെടെ ചർച്ചയായിരിക്കുകയാണ്. സംഗീത നാടക അക്കാദമിയിലേക്ക് അര്‍ധകായ വെങ്കല പ്രതിമ നിർമ്മിക്കാനായിരുന്നു ശില്‍പി വിൽസൺ പൂക്കോയിയെ ഏർപ്പെടുത്തിയത്. മരിക്കുമ്പോൾ കേരള സംഗീത നാടക അക്കാദമി ചെയർമാൻ ആയിരുന്നു മുരളി. എന്നാൽ രൂപസാദൃശ്യമില്ലാത്ത പ്രതിമ നിർമ്മിച്ചതിനാൽ നിർമാണം നിർത്തിവെക്കാൻ അക്കാദമി ആവശ്യപ്പെട്ടു.
നടൻ മുരളി
മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളാണ് മുരളി. ഹരിഹരന്റെ പഞ്ചാഗ്നിയാണ് ആദ്യം റിലീസായ ചിത്രം.വെങ്കലത്തിലെ ഗോപാലന്‍ മൂശാരി,ആകാശദൂതിലെ ജോണി, അമരത്തിലെ കൊച്ചുരാമന്‍,ആധാരത്തിലെ ബാപ്പൂട്ടി എന്നിവ മുരളിയുടെ ചലച്ചിത്രജീവിതത്തിലെ മികച്ച കഥാപാത്രങ്ങളാണ്.നെയ്ത്തുകാരനിലെ അഭിനയത്തിലൂടെ 2002ല്‍ മികച്ച നടനുള്ള പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ പ്രശസ്ത നാടകക്കളരിയായ നാട്യഗൃഹം മുരളിയുടെ കൂടി ശ്രമഫലമായി രൂപപ്പെട്ടതാണ്. ജീവിതത്തിന്റെ അവസാന പത്തുവർഷകാലം കടുത്ത പ്രമേഹരോഗബാധിതനായിരുന്ന മുരളി. 2009 ഓഗസ്റ്റ് 6-ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.
രൂപസദൃശ്യമില്ലാത്ത പ്രതിമകൾ
സംഗീത നാടക അക്കാദമിയുടെ വളപ്പിൽ നടൻ മുരളിയുടെ പ്രതിമയെന്ന പേരില്‍ മറ്റൊരു പ്രതിമകൂടിയുണ്ട്. ഈ പ്രതിമയ്ക്കും നടനുമായി യാതൊരു സാമ്യവുമില്ലെന്നതാണ് ശ്രദ്ധേയം. രാജൻ എന്ന ശിൽപി നിർമ്മിച്ച പ്രതിമയായിരുന്നു അത്. കല്ലില്‍ കൊത്തിയ പ്രതിമയാണ് അക്കാദമിയിൽ വെച്ചിരിക്കുന്നത്.
ഇപ്പോൾ പ്രചരിക്കുന്ന ചിത്രം
മാധ്യമങ്ങളിൽ നടൻ മുരളിയുടെ പേരിൽ പ്രചരിക്കുന്ന ചിത്രം താൻ നിർമ്മിച്ച പ്രതിമയുടേതല്ലെന്ന് ശിൽപി വിൽസൺ പൂക്കോയി പറയുന്നു. മുരളിയുടെ അർധകായ വെങ്കല പ്രതിമ പൂർത്തിയാക്കിയിട്ടില്ലെന്നും തയ്യാറാക്കിയ മുഖത്തിന്റെ മാതൃക കൊച്ചിയിലെ വീട്ടിലാണെന്നും വിൽസൺ പറയുന്നു. ഇതിന്റെ ദൃശ്യം പുറത്തുവിട്ടിട്ടില്ല.
ഇപ്പോൾ പ്രചരിക്കുന്ന ചിത്രം രാജൻ എന്ന ശിൽപി നിർമ്മിച്ച പ്രതിമയുടേതാണെന്ന് വിൽസൺ പറഞ്ഞു. എന്നാൽ പ്രചരിക്കുന്ന ചിത്രവും ശിൽപി രാജൻ നിർമ്മിച്ച പ്രതിമയും വ്യത്യസ്തമാണ്.
എന്തുകൊണ്ട് വിവാദം
വിൽസൺ പൂക്കോയി നിർമ്മിച്ച പ്രതിമയ്ക്ക് രൂപസാദൃശ്യമില്ലാത്തതിനാൽ സർക്കാർ തന്നെ നിർമാണ് പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം ഇതിനായി ശില്‍പി മുൻകൂറായി വാങ്ങിയ 5,70,000 കൈപ്പറ്റിയിരുന്നു. 19 ലക്ഷത്തിന് കരാർ ഏറ്റെടുത്താണ് നിർമാണം ആരംഭിച്ചത്.
ശിൽപനിർമാണം പരാജയപ്പെട്ടതോടെ നിർത്തിവെക്കാൻ അക്കാദമി നിർദേശിച്ചു. ശിൽപി മുൻകൂട്ടി വാങ്ങിയ പണം തിരികെ നൽകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ തുക ധനവകുപ്പ് എഴുതിതള്ളി. ഇത് വാർത്തയായതോടെ വിവാദമായി. കൂടാതെ ശിൽപത്തിന്റെ ചിത്രം കൂടി പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളിലും ചർച്ചയായി.
എന്തുകൊണ്ട് ധനവകുപ്പ് പണം എഴുതിതള്ളി
19 ലക്ഷത്തിന് കരാർ ഏറ്റെടുത്ത ജോലിക്ക് മുൻകൂറായി 5,70,000 രൂപയാണ് കൈപ്പറ്റിയത്. ശിൽപത്തിന് നടനുമായി യാതൊരുവിധ രൂസാദൃശ്യവുമില്ലാതെ വന്നതോടെയാണ് കൈപ്പറ്റിയ തുക തിരികെ ആവശ്യപ്പെട്ടത്. എന്നാൽഅനുവദിച്ചതിലും കൂടുതൽ തുക ചെലവായെന്നും മറ്റു വരുമാന മാർഗമില്ലാത്തതിനാൽ തിരിച്ചടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും അഭ്യർഥിച്ച് ശിൽപി കത്ത് നൽകി.
ശിൽപിയുടെ കത്ത് കഴിഞ്ഞ ജൂലൈയിൽ ചേർന്ന അക്കാദമി നിർവാഹക സമിതി ചർച്ച ചെയ്യുകയും തുക എഴുതിത്തള്ളണമെന്ന അപേക്ഷ സർക്കാരിന് കൈമാറുകയും ചെയ്തു. സാസ്കാരിക മന്ത്രി സജി ചെറിയാൻ ഇത് അംഗീകരിച്ചതോടെ തുക എഴുതി തള്ളി ധനവകുപ്പ് ഉത്തരവിറക്കുകയായിരുന്നു.
ശിൽപി പറയുന്നത്
സംഗീതനാടക അക്കാദമിക്കുവേണ്ടി നടൻ മുരളിയുടെ ശിൽപം പൂർത്തിയാക്കാൻ താൽപര്യമുണ്ടായിരുന്നുവെന്നും എന്നാൽ നിർമാണം തുടരാൻ അനുമതി നിഷേധിച്ചെന്നും ശിൽപി വിൽസൺ പൂക്കോയി. ശിൽപത്തിന്റെ കരാർ ലഭിക്കുന്നതിലും ജോലികൾ തടസ്സപ്പെടുത്തുന്നതിലും ഒരു സംഘം ആസൂത്രിതമായി ശ്രമം നടത്തിയെന്നും വിൽസൺ ആരോപിച്ചു. പ്രതിമയുടെ ചിത്രം മാറിപ്പോയതോടെ രൂപസാദൃശ്യമില്ലാത്ത പ്രതിമയാണ് നിർമ്മിച്ചതെന്ന വാർത്തകൾ അടിസ്ഥാനരഹതിമാണെന്ന വാദവും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
ഉന്നതരായ ശില്പികളുടെ മികച്ച കലാസൃഷ്ടികൾ ആസ്വദിക്കാൻ മാധ്യമ പ്രവർത്തകർക്ക് കഴിവില്ലാത്തതിനാലാണ് ഇത്തരം വിവാദങ്ങൾ ഉണ്ടാകുന്നത് എന്നും അവർക്ക് വേണ്ടത്ര പരിശീലനം ആവശ്യം ആണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട് . എന്നാൽ ഏവർക്കും സുപരിചിതനായ വ്യക്തിയെ അവർക്ക് അടുപ്പമുള്ളർവക്ക് പോലും തിരിച്ചറിയാൻ പറ്റാത്ത തരത്തിൽ ശില്പമാക്കുന്നത് എന്ത് തരം കല ആണെന്നാണ് എതിർ ചോദ്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.