2029ൽ രാജ്യത്ത് ഒറ്റത്തിരഞ്ഞെടുപ്പ് സാധ്യമോ? ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‘ വിഷയത്തിൽ ഉന്നതസമിതിയുടെ ശുപാർശ
- Published by:Vishnupriya S
- news18-malayalam
Last Updated:
191 ദിവസത്തെ പഠനത്തിനു ശേഷമാണ് 18,000 പേജുകളുള്ള റിപ്പോർട്ട് സമിതി തയ്യാറാക്കിയത്
'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' വിഷയത്തിൽ സര്‍ക്കാര്‍ നിയോഗിച്ച രാം നാഥ് കോവിന്ദിൻ്റെ നേതൃത്വത്തിലുള്ള ഉന്നത സമിതി, രാഷ്ട്രപതി ദ്രൗപതി മുർമുവിന് റിപ്പോര്‍ട്ട് കൈമാറി. 191 ദിവസത്തെ പഠനത്തിനു ശേഷമാണ് 18,000 പേജുകളുള്ള റിപ്പോർട്ട് സമിതി തയ്യാറാക്കിയത്. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ശേഷം 100 ദിവസത്തിനുള്ളിൽ മുനിസിപ്പൽ കോർപ്പറേഷനും പഞ്ചായത്ത് തെരഞ്ഞെടുപ്പും ഒരുമിച്ച് നടത്താനും സമിതി ശുപാർശ ചെയ്തു.
കഴിഞ്ഞ സെപ്റ്റംബറിൽ കേന്ദ്രസർക്കാർ നിയോഗിച്ച സമിതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുൻ ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻ.കെ. സിംഗ്, മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ സുഭാഷ് സി കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരും അംഗങ്ങളാണ്. ഉന്നതതല സമിതി വിഷയത്തിൽ ശുപാർശ ചെയ്യുന്നത് എന്താണെന്നും, എന്തുകൊണ്ടാണ് ചില രാഷ്ട്രീയ പാർട്ടികൾ ഈ ആശയത്തെ എതിർക്കുന്നതെന്നും പരിശോധിക്കാം.
advertisement
ആദ്യഘട്ടത്തില്‍ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരേ സമയം തെരഞ്ഞെടുപ്പ് നടത്താനാണ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ലമെന്റിന്റെ കാലാവധി സംബന്ധിച്ച ആർട്ടിക്കിൾ 83, സംസ്ഥാന നിയമസഭകളുടെ കാലാവധിയുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 172, എന്നിവ ഭേദഗതി വരുത്തുകയും ഭരണഘടനയിൽ ആർട്ടിക്കിൾ 82 A എന്ന ഒരു പുതിയ ആർട്ടിക്കിൾ ഉൾപ്പെടുത്തുകയും ചെയ്യും. ഇത് നടപ്പിലാക്കുന്നതിനായി പുതുതായി രൂപീകരിക്കുന്ന ലോക്‌സഭയുടെ ആദ്യ സിറ്റിംഗ് തീയതിയിൽ രാഷ്ട്രപതിക്ക് വിജ്ഞാപനം പുറപ്പെടുവിക്കാമെന്നും പാനൽ നിർദ്ദേശിച്ചു.
advertisement
സമിതിയുടെ ശുപാര്‍ശ പ്രകാരം പൊതു തെരഞ്ഞെടുപ്പിൽ രൂപീകരിക്കപ്പെടുന്ന എല്ലാ നിയമസഭകളും ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നിലവില്‍ വരുന്ന സഭയുടെ കാലാവധി തീരുന്ന മുറയ്ക്ക് അവസാനിക്കും. ഇനി തൂക്കുസഭ വരികയോ, അവിശ്വാസ പ്രമേയം പാസാവുകയോ സംസ്ഥാന അസംബ്ലി പിരിച്ചുവിടുകയോ ചെയ്താല്‍ അവശേഷിക്കുന്ന കാലാവധി അവസാനിക്കുന്നതോടെ പുതിയ തിരഞ്ഞെടുപ്പ് നടത്താമെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു ഇടക്കാല തിരഞ്ഞെടുപ്പായാണ് ഇതിനെ കണക്കക്കുന്നത്.
ഈ രീതിയിൽ അഞ്ച് വർഷത്തിന് ശേഷം, ലോകസഭയുടെയും എല്ലാ സംസ്ഥാന നിയമസഭകളുടെയും കാലാവധി ഒരേസമയം അവസാനിക്കുകയും ഒരേ സമയം ഇവരെല്ലാം ഒരു പൊതു തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയും ചെയ്യും എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കൂടാതെ ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നത് വികസനത്തെയും ഐക്യത്തെയും പ്രോത്സാഹിപ്പിക്കുമെന്നും ജനാധിപത്യത്തിൻ്റെ അടിത്തറ ദൃഢമാക്കുമെന്നും സമിതി വിലയിരുത്തി. സംസ്ഥാന തിരഞ്ഞെടുപ്പ് അധികാരികളുമായി കൂടിയാലോചിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) ഒറ്റ വോട്ടർ പട്ടികയും ഒറ്റ വോട്ടർ ഐഡി കാർഡും തയ്യാറാക്കാനുള്ള നടപടികൾ സ്വീകരിക്കാനും പാനൽ ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
ഇതിനായി ഭരണഘടനയുടെ ആർട്ടിക്കിൾ 325 ഭേദഗതി ചെയ്യാൻ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. അതേസമയം ഈ ആശയം നടപ്പാക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് പല രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. ഒരേസമയം വോട്ടെടുപ്പ് നടത്താൻ ഇപ്പോൾ വിന്യസിച്ചിരിക്കുന്നതിനേക്കാൾ ഇരട്ടി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും (ഇവിഎം) വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ (വിവിപാറ്റ്) മെഷീനുകളും ആവശ്യമായി വരുമെന്നതിനാൽ ഈ നീക്കം അപ്രായോഗികമാണെന്നാണ് ഇതിനെതിരെ പ്രതിപക്ഷം ഉയർത്തുന്ന ആരോപണം.
advertisement
എന്നാൽ ഇവയ്‌ക്കെല്ലാം ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ മുൻകൂട്ടി ഒരു പദ്ധതി തയ്യാറാക്കണമെന്ന് രാംനാഥ് കോവിന്ദിൻ്റെ നേതൃത്വത്തിലുള്ള സമിതി കൂട്ടിച്ചേർത്തു. ഒരേസമയം തെരഞ്ഞെടുപ്പ് നടത്തിയാൽ 77 ശതമാനം വോട്ട് ചെയ്യുന്ന ആളുകൾ ഒരേ പാർട്ടിക്ക് വോട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന് 2015ൽ ഐഡിഎഫ്‌സി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ആറ് മാസത്തെ ഇടവേളയിൽ തെരഞ്ഞെടുപ്പ് നടത്തിയാൽ 61 ശതമാനം വോട്ടർമാർ മാത്രമേ ഒരേ പാർട്ടിയെ തിരഞ്ഞെടുക്കൂ. എന്നാൽ ഈ അവകാശവാദങ്ങളൊന്നും സർക്കാർ രൂപീകരിച്ച സമിതി അംഗീകരിക്കുന്നില്ല.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
March 15, 2024 9:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
2029ൽ രാജ്യത്ത് ഒറ്റത്തിരഞ്ഞെടുപ്പ് സാധ്യമോ? ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‘ വിഷയത്തിൽ ഉന്നതസമിതിയുടെ ശുപാർശ