ഇടുക്കിയിലെ കുറെ പഞ്ചായത്തുകളിലെ ജനവാസമേഖലയിലിറങ്ങിയ കാട്ടാന അരിക്കൊമ്പനെ കുറിച്ചുള്ള വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എല്ലായിടത്തും. മയക്കുവെടിയേറ്റ് ചിന്നക്കനാല്‍ വിട്ട് പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പന്‍റെ യാത്രയെ ചുറ്റിപ്പറ്റിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
അരിക്കൊമ്പന്‍റെ പെരിയാര്‍ വനത്തിലേക്കുള്ള യാത്ര തത്സമയം ടെലിവിഷനിലും ഓണ്‍ലൈനിലും കണ്ട ചിലരെങ്കിലും വനംവകുപ്പിന്‍റെ വാഹനങ്ങള്‍ ചീറിപാഞ്ഞു പോയ പാതയുടെ ദൃശ്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. ഹെയര്‍ പിന്‍വളവുകളും കുത്തിറക്കങ്ങളുമുള്ള റോഡ് സംസ്ഥാനത്തെ പ്രധാനപ്പെട്ട പാതയാണ്. ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെ റോഡിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിന് സംസ്ഥാന സർക്കാരിനും പൊതുമരാമത്ത് വകുപ്പിനും മന്ത്രി മുഹമ്മദ് റിയാസിനും അഭിനന്ദനവുമായി സൈബര്‍ സഖാക്കള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. മന്ത്രി വി.ശിവന്‍കുട്ടി അടക്കമുള്ള പ്രമുഖരും ഇക്കൂട്ടത്തിലുണ്ട്.
Also Read- ‘അരിക്കൊമ്പന്റെ യാത്രയിലൂടെ ആ റോഡും ശ്രദ്ധ നേടി; ഇത് ഇടുക്കിയിലെ മാത്രം കാഴ്ച്ചയല്ല’; മുഖ്യമന്ത്രി
ഏറെ താമസിയാതെ ‘അരിക്കൊമ്പനെ കൊണ്ടുപോയ റോഡിന് ഫുള്‍മാര്‍ക്ക്’ കൊടുക്കുന്നവര്‍ക്ക് എതിരായി കുറച്ച് സംഘപരിവാർ പ്രവര്‍ത്തകരും എത്തി. കേന്ദ്ര സർക്കാരിന് നന്ദി പറഞ്ഞായിരുന്നു ആ വരവ്.
വാസ്തവം എന്ത്?
ദേശീയ പാത 85 എന്ന് അറിയപ്പെടുന്ന കൊച്ചി-ധനുഷ്കോടി ദേശീയ പാതയുടെ നിര്‍മ്മാണം നടത്തിയത് കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള ദേശീയ പാത അതോറിറ്റിയാണ്. 440 കിലോമീറ്റർ നീളമുളള കൊച്ചി – മൂന്നാർ -ധനുഷ്കോടി ദേശീയപാത 85 ലെ മൂന്നാർ – ബോഡിമെട്ട് 41.78 കിലോമീറ്റർ പാത നവീകരിക്കുന്നതിനായി 382 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. മാത്രമല്ല ഇടുക്കി ലോക്സഭ എംപി ഡീന്‍ കുര്യാക്കോസ് ലോക്സഭാ അംഗമായിരിക്കെയാണ് റോഡിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായതും.
കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ ചീയപ്പാറ ഉൾപ്പടെ തകർന്ന പ്രദേശങ്ങളിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 5 കോടി 74 ലക്ഷം രൂപ കേന്ദ്ര സർക്കാർ അനുവദിച്ചതായി 2022ല്‍ ഡീന്‍ കുര്യാക്കോസ് എംപി വ്യക്തമാക്കിയിരുന്നു. മൂന്നാറിനും മുവാറ്റുപുഴ കക്കടാശ്ശേരിക്കുമിടയിലാണ് മെയിന്റനൻസ് പ്രവർത്തികൾ നടത്തപ്പെടുന്നത്. നിലവിൽ NH 85 ഭാരത് മാല പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് പണമനുവദിച്ചിരിക്കുന്നതെന്നും എംപി അന്ന് പറഞ്ഞു.
കൊച്ചി-ധനുഷ്കോടി ദേശീയപാത ( NH85) മൂന്നാർ വഴി പൂപ്പാറയിൽ ചെന്ന് കേരള-തമിഴ്നാട് അതിർത്തിയായ ബോഡിമെട്ടിലേക്കാണ് പോകുന്നത്.അവിടെനിന്നും തമിഴ്നാട്ടിലേക്ക്.
മൂന്നാർ-പൂപ്പാറ ദൂരം 30Km
മൂന്നാർ-കുമളി സംസ്ഥാനപാത(SH19) ഘടക പാത ആയ NH85 ൽ നിന്നും പൂപ്പാറയിൽ വെച്ച് പിരിഞ്ഞ് കുമളിക്ക് പോകുന്നു.
പൂപ്പാറ-കുമളി ദൂരം 70Km
നിലവിൽ NH85-ൽ മെച്ചപ്പെടുത്തൽ നടന്നിട്ടുള്ളത് മൂന്നാർ-പൂപ്പാറ-ബോഡിമെട്ട് പരിധിയിൽ ആണ് (41Km). മൂന്നാർ – ബോഡിമെട്ട് റോഡിന്റെ ഫണ്ട് MoRTH ൽ നിന്നും സംസ്ഥാനം പദ്ധതി കേന്ദ്രത്തിൽ സമർപ്പിച്ച് നേടി. നിർമ്മാണം നടത്തിയത് കേരള PWD.
അരിക്കൊമ്പനെ ട്രാൻസ്‌പോർട് ചെയ്തത് ചിന്നക്കനാലിൽ നിന്ന് കുമളിയിലേക്കാണ്.അതായത് സിമൻ്റ് പാലം മുതൽ സീനിയറോട വരെ ദൂരം ഇങ്ങനെ.
ചിന്നക്കനാൽ – പൂപ്പാറ NH85 30Km കിലോമീറ്റർ പൂപ്പാറ – കുമളി (SH19) 70Km കിലോമീറ്റർ.
എന്ന് വെച്ചാൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും നന്ദി പറയാം. മറ്റൊർത്ഥത്തിൽ സഖാക്കൾക്കും സംഘ അനുയായികൾക്കും ഒരു പോലെ അഭിമാനിക്കാം. ഒപ്പം എം പിയുടെ പേരിൽ കോൺഗ്രസിനും. ഇതിൽ ഒന്നും പെടാത്തവർക്ക് ചൈനീസ് നേതാവ് ഡെങ് സിയവോ പിങ് പറഞ്ഞ പോലെ ‘പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാൽ മതി’ എന്നും
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arikkomban, Idukki, National highway authority, Pwd roads in kerala