'വിധി വന്ന ശേഷം അതിജീവിതയെ വിളിച്ചില്ല; അന്ന് വീട്ടിലേക്ക് വന്നപ്പോൾ പ്രതികളെ കൊന്നുകളയാനാണ് തോന്നിയത്': ലാൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
കേസ് സുപ്രീം കോടതിയിലേക്ക് പോകുകയാണെങ്കില്‍ എനിക്കറിയാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണോ അത് തീർച്ചയായും അറിയിക്കുമെന്ന് നടൻ ലാൽ
നടിയെ ആക്രമിച്ച കേസില്‍ തന്റെ ഭാഗത്തുനിന്ന് ചെയ്യാന്‍ പറ്റുന്ന എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്ന് നടന്‍ ലാല്‍. ആക്രമണത്തിന് ഇരയായ ശേഷം അതിജീവിത വീട്ടിലേക്ക് കയറി വന്നപ്പോള്‍ പ്രതികളായിരുന്ന എല്ലാവരേയും കൊന്നുകളയാനാണ് തനിക്ക് തോന്നിയിരുന്നതെന്നും ലാല്‍ വ്യക്തമാക്കി. അന്ന് ലോക്‌നാഥ് ബെഹ്‌റയെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞത് താനാണെന്നും ലാല്‍ വ്യക്തമാക്കി.
കോടതിയിലും പ്രോസിക്യൂഷനിലുമൊക്കെ താനും കുടുംബവും എല്ലാ കാര്യങ്ങളും കൃത്യസമയത്ത് കിറുകൃത്യമായി അറിയിച്ചിട്ടുണ്ടെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. ഇനി കേസ് സുപ്രീം കോടതിയില്‍ പോകുകയാണെങ്കില്‍ ഇതു തന്നെയായിരിക്കും നിലപാടെന്നും തനിക്ക് അറിയുന്ന കാര്യങ്ങള്‍ അവിടേയും പറയാന്‍ തയ്യാറാണെന്നും ലാല്‍ വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ആ കുട്ടി അന്ന് വീട്ടിലേക്ക് കയറിവന്ന ദിവസം അനുഭവിച്ച വിഷമവും സങ്കടവും ഒക്കെ കേട്ടപ്പോള്‍ അതിനകത്ത് പ്രതികളായിരുന്ന എല്ലാവരേയും കൊന്നുകളയണമെന്നാണ് എനിക്ക് തോന്നിയത്. പിന്നീട് സാവകാശം ആലോചിച്ചപ്പോള്‍ അവര്‍ക്ക് കിട്ടാവുന്ന മാക്‌സിമം ശിക്ഷ കിട്ടാനായി പ്രാര്‍ഥിച്ചു. വിധി വന്നു. ശിക്ഷ ഇതുവരെ പുറത്തുവന്നിട്ടില്ല. അവര്‍ക്ക് മാക്‌സിമം ശിക്ഷ കിട്ടണം. അതിനാല്‍ വിധിയില്‍ ഞാന്‍ സന്തോഷവാനാണ്.
advertisement
‘ഗൂഢാലോചനയുടെ കാര്യം പിന്നീട് ഉയര്‍ന്നുവന്ന പ്രശ്‌നമാണ്. അതിനെ കുറിച്ച് മാധ്യമങ്ങള്‍ക്കും പോലീസിനും കോടതിക്കും അറിയാവുന്നതിനേക്കാള്‍ കൂടുതല്‍ എനിക്കറിയില്ല. അതിനാല്‍ അതിനെ കുറിച്ച് അഭിപ്രായം പറയുന്നതില്‍ അര്‍ത്ഥമില്ല. കാരണം പൂര്‍ണമായി അറിയാത്ത ഒരു കാര്യത്തെ കുറിച്ച് അഭിപ്രായം പറയരുത് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.
‘ഈ കേസിനെ സംബന്ധിച്ച് എന്റെ ഭാഗത്ത് നിന്നുള്ള കോണ്‍ട്രിബ്യൂഷന്‍ എല്ലാം ഞാന്‍ ചെയ്തിട്ടുണ്ട്. അന്ന് ആ കൂട്ടി വീട്ടില്‍ വന്നപ്പോള്‍ ബെഹ്‌റ സാറിനെ ഫോണ്‍ ചെയ്ത് അറിയിക്കുന്നത് ഞാനാണ്. പിന്നീടാണ് പി.ടി. തോമസ് സര്‍ ഒക്കെ വന്നത്. ഇടയ്ക്ക് എപ്പൊഴോ 'ഈ മാര്‍ട്ടിന്‍ എന്ന് പറയുന്ന ഡ്രൈവറെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കണം, അവന് നല്ല വേദനയുണ്ട്' എന്ന് പി.ടി. തോമസ് സര്‍ പറഞ്ഞു. 'അതവിടെ നില്‍ക്കട്ടെ, എനിക്ക് അവനെ എന്തോ സംശയമുണ്ട്, അവന്റെ അഭിനയം ശരിയല്ല' എന്ന് അപ്പോള്‍ ഞാനാണ് പറഞ്ഞത്. ഞാന്‍ നടനായതുകൊണ്ടാകാം എനിക്ക് അങ്ങനെ തോന്നിയത്. അതിനുശേഷം ഒരു നോര്‍ത്ത് ഇന്ത്യന്‍ പോലീസ് ഓഫീസര്‍ വന്നപ്പോള്‍ അദ്ദേഹത്തോടും ഇക്കാര്യം പറയുകയും അങ്ങനെ മാര്‍ട്ടിനെ വണ്ടിയില്‍ കയറ്റി കൊണ്ടുപോകുകയുമായിരുന്നു.
advertisement
‘അതൊരു വലിയ കാര്യമാണെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. കാരണം അതില്‍ നിന്നായിരുന്നു എല്ലാ കാര്യങ്ങളുടേയും തുടക്കം. അതിനുശേഷം കോടതിയിലും പ്രോസിക്യൂഷനോടുമൊക്കെ എല്ലാ കാര്യങ്ങളും ഞാനും എന്റെ കുടുംബവും കിറുകൃത്യമായിട്ട് അറിയിച്ചിട്ടുണ്ട്. അതൊക്കെയാണ് എന്റെ വശത്ത് നിന്നുള്ള കോണ്‍ട്രിബ്യൂഷന്‍. ഊഹങ്ങളും തെറ്റിദ്ധാരണകളുമൊക്കെ ആയിരിക്കും നമ്മള്‍ ഓരോരുത്തരുടേയും മനസില്‍. അതില്‍ ഏതാണ് ശരി എന്ന് നമുക്കറിയില്ല. കേസ് സുപ്രീം കോടതിയിലേക്ക് പോകുകയാണെങ്കില്‍ എനിക്കറിയാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണോ അത് ഞാന്‍ തീര്‍ച്ചയായും അറിയിച്ചിരിക്കും.
‘കുറ്റവാളിയേ അല്ല എന്ന അര്‍ത്ഥത്തിലാണോ തെളിവുകള്‍ പൂര്‍ണമായും ശേഖരിക്കാന്‍ കഴിയാത്തതിനാലാണോ വെറുതെ വിട്ടത് എന്ന് നമുക്കറിയില്ല. അതിനാല്‍ അഭിപ്രായം പറയുന്നില്ല. വിധി വന്ന ശേഷം അതിജീവിതയെ വിളിച്ചിട്ടില്ല. വലിയ സമാധാനക്കേടിലും ആശയക്കുഴപ്പത്തിലുമാണ്. സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാത്ത അവസ്ഥയിലാണ്.'-ലാല്‍ വ്യക്തമാക്കി.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
December 09, 2025 3:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'വിധി വന്ന ശേഷം അതിജീവിതയെ വിളിച്ചില്ല; അന്ന് വീട്ടിലേക്ക് വന്നപ്പോൾ പ്രതികളെ കൊന്നുകളയാനാണ് തോന്നിയത്': ലാൽ


