IFFK ചലച്ചിത്ര അക്കാദമി ചെയർമാൻ ഫെസ്റ്റിവലിന് ഇല്ലാത്തതിൽ പ്രതിഷേധവുമായി സംവിധായകർ
- Published by:meera_57
- news18-malayalam
Last Updated:
സമൂഹമാധ്യമങ്ങളിൽ സജീവമായ ചെയർമാൻ റസൂൽ പൂക്കുട്ടിയുടെ സാന്നിധ്യം ചലച്ചിത്ര നഗരിയിലില്ല. സിനിമകളുടെ തെരഞ്ഞെടുപ്പിൽ നിർണായക പങ്കുവഹിക്കുന്ന ആർട്ടിസ്റ്റിക് ഡയറക്ടറും
കേരളത്തിന്റെ അഭിമാനമായ കേരള രാജ്യാന്തര ചലച്ചിത്ര മേള (IFFK) അതിന്റെ മുപ്പതാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. 19 സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ചതിനെ പേരിൽ രണ്ടു ദിവസങ്ങളായി വിവാദം പുകയുകയാണ്. ഇതേസമയം തന്നെ ഈ മൂന്ന് പതിറ്റാണ്ട് കാലത്തെ ചലച്ചിത്ര മേളയിൽ നടക്കാത്ത ചില കാര്യങ്ങൾ ഈ എഡിഷനിൽ സംഭവിച്ചതിൽ പ്രമുഖചലച്ചിത്ര പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി.
സമൂഹമാധ്യമങ്ങളിൽ സജീവമായ ചെയർമാൻ റസൂൽ പൂക്കുട്ടിയുടെ സാന്നിധ്യം ചലച്ചിത്ര നഗരിയിലില്ല. സിനിമകളുടെ തെരഞ്ഞെടുപ്പിൽ നിർണായക പങ്കുവഹിക്കുന്ന ആർട്ടിസ്റ്റിക് ഡയറക്ടറും ഇവിടെയില്ല. ഇത്രയും വർഷങ്ങളായി മേള ചലച്ചിത്ര അക്കാദമി ചെയർമാനും ആർട്ടിസ്റ്റിക് ഡയറക്ടറും ഇല്ലാതെ നടന്നിരുന്നില്ല.
ചെയർമാന്റെ അഭാവത്തെക്കുറിച്ച് സംവിധായകൻ ഡോക്‌ടർ ബിജു പ്രതിഷേധം രേഖപ്പെടുത്തി. "ഇത്തരം കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യേണ്ടത് ഒരു ചലച്ചിത്ര മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറും, അക്കാദമി ചെയര്‍മാനും ആണ്. ദൗർഭാഗ്യകരം എന്ന് പറയട്ടെ, ചലച്ചിത്ര മേളയുടെ 30 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനും ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടറും ഇല്ലാത്ത ഒരു ചലച്ചിത്ര മേള നടക്കുന്നത്. ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടര്‍ കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷങ്ങള്‍ ആയി ഇല്ല. ചലച്ചിത്ര അക്കാദമി ചെയര്‍മാനാകട്ടെ ഈ വർഷത്തെ ഐ.എഫ്.എഫ്.കെ. നടക്കുമ്പോള്‍ ഈ പരിസരത്തേ ഇല്ല. സമാപന സമ്മേളനത്തില്‍ വിശിഷ്ട അതിഥിയെ പോലെ എത്തും എന്നാണ് ഉദ്ഘാടന ചടങ്ങില്‍ സാംസ്കാരിക മന്ത്രി പ്രസ്താവിച്ചത്. ഐ.എഫ്.എഫ്.കെയുടെ നടത്തിപ്പിൽ പ്രധാന പങ്കു വഹിക്കേണ്ട അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് ഇങ്ങനെ അതിഥി ആയി വന്നു പോകാന്‍ മാത്രം സാധിക്കുന്ന തിരക്കുള്ള ഒരാളിനെയാണ് ഡമ്മി പോലെ തിരഞ്ഞു പിടിച്ചു ഇരുത്തുന്നത് എന്നത് തന്നെ അക്കാദമിയെ സര്‍ക്കാര്‍ എത്രമാത്രം ഗൌരവത്തില്‍ എടുത്തിട്ടുണ്ട് എന്നതിന് തെളിവാണ്.
advertisement
അക്കാദമി ചെയര്‍മാന്‍ സ്ഥലത്ത് എത്തിയില്ലെങ്കിലും, ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടര്‍ ഇല്ലെങ്കിലും, ചലച്ചിത്ര മേള ഒരു ഇവന്റ് പോലെ ഉദ്ധ്യോഗസ്ഥര്‍ നടത്തികൊള്ളും എന്ന ലാഘവമായ കാഴ്ചപ്പാടും ഉള്‍കാഴ്ച ഇല്ലായ്മയുമാണ് ഈ മുപ്പതാം ചലച്ചിത്ര മേള നമുക്ക് നല്‍കുന്ന കാഴ്ച.
അനുമതി ലഭ്യമാകാതെ സിനിമകള്‍ ഷെഡ്യൂള്‍ ചെയ്യുക എന്ന ഒരു മേളയും ചെയ്യാത്ത കാര്യം ചെയ്യുന്നതും ഷെഡ്യൂള്‍ ചെയ്തതിനു ശേഷം ഒറ്റയടിക്ക് 19 സിനിമകള്‍ കേന്ദ്ര അനുമതി ലഭിക്കാതെ പോകുന്നതും ഒക്കെ അസാധാരണമായ രീതികള്‍ ആണ്. എന്താണ് ഈ വിഷയത്തില്‍ സംഭവിച്ചത് എന്ന് ആധികാരികമായ ഒരു മറുപടി നല്‍കാന്‍ ഉത്തരവാദപ്പെട്ട ചെയര്‍മാന്‍ ഈ മേള നടക്കുമ്പോള്‍ സ്ഥലത്തില്ല. ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടര്‍ എന്ന പോസ്റ്റ് നിലവിലില്ല. കേരള ചലച്ചിത്ര മേള മുപ്പതാം വര്‍ഷത്തില്‍ എവിടെയാണ് എത്തി നില്‍ക്കുന്നത്?" സംവിധായകൻ ഡോ. ബിജു സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ചതിന്റെ പേരിലെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
advertisement
മേള നടക്കുമ്പോൾ അക്കാദമി ചെയർമാൻ സ്ഥലത്തില്ലാത്തത് സാങ്കേതികമായി ശരിയല്ലെന്ന് മുൻ ചെയർമാനായ കമൽ അഭിപ്രായപ്പെട്ടു. "ആദ്യമായാണ് ചെയർമാൻ ഇല്ലാതെ ഒരു ചലച്ചിത്ര മേള നടക്കുന്നത്. റസൂൽ പൂക്കുട്ടി ചുമതലയേൽക്കുമ്പോൾ തന്നെ മേളയ്ക്ക് ഉണ്ടാവില്ലെന്ന കാര്യം അറിയിച്ചിരുന്നു എന്നാണ് മനസിലാക്കുന്നത്. ഇത്രയേറെ തിരക്കുള്ള ഒരാൾ ചലച്ചിത്ര അക്കാദമി ചെയർമാനായി വരേണ്ടതുണ്ടോ എന്നതാണ് ചോദ്യം. രാജ്യത്ത് ഏറ്റവും തിരക്കുള്ള സൗണ്ട് റെക്കോർഡിസ്റ്റ് ആണ് റസൂൽ പൂക്കുട്ടി. അക്കാദമി ചെയർമാൻ എന്നത് അദ്ദേഹത്തിന് ചെറിയ കാര്യമായാകാം തോന്നുന്നത്. തിരക്കിനൊപ്പം അക്കാദമി കാര്യങ്ങളുമായി മുന്നോട്ടു നീങ്ങുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്," കമൽ അഭിപ്രായപ്പെട്ടു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 17, 2025 1:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
IFFK ചലച്ചിത്ര അക്കാദമി ചെയർമാൻ ഫെസ്റ്റിവലിന് ഇല്ലാത്തതിൽ പ്രതിഷേധവുമായി സംവിധായകർ










