വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെ ആമസോൺ പ്രൈമിൽ പ്രദർശിപ്പിക്കുന്ന വെബ് സീരീസ് 'താണ്ഡവ്' സംവിധായകനും നിർമ്മാതാവിനുമെതിരെ എഫ്.ഐ.ആർ.
ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്ന തരത്തിലെ ഉള്ളടക്കം അടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. മതനിന്ദയും, സമൂഹത്തിലെ സമാധാനാന്തരീക്ഷം തകർക്കുന്നതുമായ തരത്തിലാണ് ഇതിലെ അവതരണമെന്നും ചിത്രം പരിശോധിച്ച ഉദ്യോഗസ്ഥ സംഘം നിരീക്ഷിച്ചു. പൊതുവായ പരാതികളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.
ലക്നൗ പോലീസിന്റെ കണ്ടെത്തലിനെ തുടർന്ന് ഹസ്രത്ഗഞ്ച് പോലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.
ആമസോൺ ഒറിജിനൽ കണ്ടെന്റ് മേധാവി അപർണ പുരോഹിത്, സംവിധായകൻ അലി അബ്ബാസ്, നിർമ്മാതാവ് ഹിമാൻഷു മെഹ്‌റ, രചയിതാവ് ഗൗരവ് സോളങ്കി എന്നിവർക്കെതിരെയാണ് എഫ്.ഐ.ആർ.
ആമസോൺ പ്രൈം വീഡിയോയിൽ വെള്ളിയാഴ്ച റിലീസ് ചെയ്ത 'താണ്ഡവ്' ഒൻപത് എപ്പിസോഡ് നീളുന്ന പൊളിറ്റിക്കൽ ഡ്രാമയാണ്. സെയ്ഫ് അലി ഖാൻ, ഡിംപിൾ കപാഡിയ, സുനിൽ ഗ്രോവർ, ടിഗ്‌മാൻഷു ദുലിയ, ദിനോ മോറിയ കുമുദ് മിശ്ര, ഗൌഹർ ഖാൻ, അമീറ ദസ്തൂർ, മുഹമ്മദ് എന്നിവർ വേഷമിട്ടിട്ടുണ്ട്.
മതവികാരം വ്രണപ്പെടുത്തുന്നു എന്ന പേരിൽ സീരീസിനെതിരെ ഡൽഹി പോലീസിൽ പരാതി ലഭിച്ചിരുന്നു. ബി.ജെ.പി. ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികളും ഹിന്ദു സംഘടനകളും വിമർശനമുന്നയിച്ചിരുന്നു. സീരീസ് നിരോധിക്കണം എന്നും ആവശ്യമുയർന്നിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.