'അച്യുതന് അച്ഛനും അമ്മയുമുണ്ട്; കുറേ നാളായില്ലേ അവരെയൊക്കെ കണ്ടിട്ട് ?'

Last Updated:
എൽസമ്മ എന്ന ആൺകുട്ടി, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്നീ ചിത്രങ്ങൾ നേടിയ വൻ വിജയത്തിനു ശേഷം കുഞ്ചാക്കോ ബോബനും സിന്ധുരാജുമൊത്തുള്ള ഹാട്രിക്കിനൊരുങ്ങുകയാണ് ലാൽ ജോസ്. ഗ്രാമീണ ജീവിതത്തെ അടുത്തറിഞ്ഞ സിനിമകൾ എടുത്തപ്പോൾ പിഴച്ചിട്ടില്ല എന്ന ധൈര്യമാണ് തട്ടുമ്പുറത്ത് അച്യുതനിലെത്തി നിൽക്കുന്നത്. തന്റെ ഇരുപത്തിനാലാമത്തെ ചിത്രത്തിന്റെ റിലീസിനു മുമ്പ് ലാൽ ജോസ് ന്യൂസ് 18 മലയാളത്തോട് സംസാരിച്ചു.
എന്താണ് ഈ ചിത്രം ?
പ്രളയനാന്തരമുള്ള കേരളത്തിലെ ഒരു ഗ്രാമത്തിലെ കഥ. ചെലപ്രം എന്ന ഗ്രാമത്തിലെ ഒരു പച്ചക്കറിക്കടയിലെ കണക്കെഴുത്തുകാരനായ അച്യുതൻ എന്ന അതി സാധാരണക്കാരന് ചുറ്റുമുള്ള ജീവിതം. അങ്ങേയറ്റം വിശ്വസ്തനാണ് അയാൾ. ആ വിശ്വാസത്തിനു കോട്ടം തട്ടുന്ന ഒരു സംഭവം ഉണ്ടാകുന്നു. അയാൾ അതിനെ എങ്ങനെ മറികടക്കുന്നു എന്നതാണ് ചിത്രം.
എന്തുകൊണ്ട് കുഞ്ചാക്കോ ബോബൻ
എന്തു ചെയ്താലും മുഖത്തെ നിഷ്കളങ്കത പോകാത്ത നടനാണ് ചാക്കോച്ചൻ. മീശ പിരിച്ചാലും ഉണ്ണീശോ മീശ പിരിച്ചപോലെയാകും എന്ന് തമാശയായി പറയാറുണ്ട്. അതാണ് ഈ കഥാപാത്രത്തിനു വേണ്ടിയിരുന്നത്.
advertisement
സിന്ധുരാജാണ് വീണ്ടും എഴുതുന്നത്. ഗ്രാമീണ പശ്ചാത്തലമാണ്. ഇത് അവർത്തനമല്ലേ ?
ഞാൻ ഒരു ഗ്രാമീണനാണ്. സിന്ധുരാജ് വരുന്നത് വെച്ചൂർ എന്ന ഗ്രാമത്തിൽ നിന്നാണ്. അയാൾ പറയുന്ന കഥകളിലെ കഥാപാത്രങ്ങളെ എനിക്ക് പെട്ടെന്നു മനസിലാകും. കേരളം വലിയൊരു നഗരമാണെന്നത് യാഥാർഥ്യമാണ്. എന്നാൽ നമ്മുടെ പൊതുവെയുള്ള പെരുമാറ്റം നോക്കൂ. എന്തൊക്കെ പുറം മോടികൾ ഉണ്ടെങ്കിലും മിക്കവരും തനി നാട്ടിൻപുറത്തുകാരാണ്. നമ്മുടെ സോഷ്യൽ മീഡിയയിലെ അഭിപ്രായ പ്രകടനങ്ങളിൽ അതു മനസിലാക്കാം. വഴക്കുകളൊക്കെ അത്തരത്തിലാണ് പോകുന്നത്. ശരിക്കും മലയാളിയുടെ സ്വത്വം ഗ്രാമീണന്റേതാണ്. അവർക്ക് അതീ സിനിമയിൽ കാണാൻ കഴിയും.
advertisement
അവകാശവാദം മാത്രം കൊണ്ട് സിനിമകൾ ഇറക്കുന്ന കാലത്ത് അതൊന്നുമില്ലാതെയാണല്ലോ ഒന്നുമില്ലാതെയാണല്ലോ അച്യുതൻ എത്തുന്നത്. എന്തുകൊണ്ട് ?
ഈ ചിത്രം കാണാൻ ചാക്കോച്ചനെ ഇഷ്ടപ്പെടുന്നവർ, എന്റെ സിനിമകളെ ഇഷ്ടപ്പെടുന്നവർ ഇവരാകും ആദ്യം വരിക. അവർ പറഞ്ഞാണ് ചിത്രം മറ്റുള്ളവർ അറിയുക. ആദ്യ ചിത്രമായ മറവത്തൂർ കനവ് ഇറങ്ങുമ്പോൾ ഏറ്റവും പ്രതീക്ഷ കുറഞ്ഞ ചിത്രമായാണ് മറ്റുള്ളവർ കണ്ടത്. പക്ഷെ ഇത്ര കൊല്ലം കഴിഞ്ഞിട്ടും അതിലെ പാട്ടുകളും തമാശകളും ഇന്നും നിലനിൽക്കുന്നു. അമിതമായ അവകാശവാദം ആദ്യ പ്രദർശനം വരെ മാത്രമേ നിൽക്കൂ. അതിനപ്പുറം അത് പ്രേക്ഷകരുടെ കയ്യിലാണ്. ഇരുപത്തി നാലാമത്തെ ചിത്രമായിട്ടും പ്രേക്ഷകർ ഏറ്റെടുക്കുമോ എന്ന ഉൾഭയമുണ്ട്. അവർ ഏറ്റെടുക്കണേ ഏറ്റെടുക്കണേ എന്ന പ്രാർത്ഥനയുമുണ്ട്.
advertisement
അപ്പൊ വിജയത്തിൽ മാർക്കറ്റിങിന് ഒരു പങ്കുമില്ല ?
പണ്ടൊക്കെ ഒരു പത്രത്തിലെ വാർത്തയോ പോസ്റ്ററോ മാത്രം കണ്ടാണ് ആളുകൾ തീയറ്ററിൽ എത്തിയിരുന്നത്. ആദ്യ പോസ്റ്റർ കാണുമ്പോ തന്നെ ചിത്രം കാണണോ വേണ്ടയോ എന്ന് തീരുമാനം എടുക്കന്നവരാണ് ഏറെയും. മീശ മാധവൻ ഇറങ്ങിയപ്പോ ഞങ്ങളാണ് ആദ്യമായി വമ്പൻ ഫ്ലെക്സ് വച്ചത്. എറണാകുളം സൗത്ത് പാലത്തിനടുത്തു വെച്ച ആ ഫ്ലെക്സ് കാണാൻ സിനിമ പ്രവർത്തകർ പലേടത്തും നിന്നും എത്തി. പിന്നെ സോഷ്യൽ മീഡിയ മാർക്കറ്റിങ് വന്നപ്പോ അതും ചെയ്തു. പക്ഷെ എന്തൊക്കെ ചെയ്‌താലും സിനിമ പ്രേക്ഷകർ ഏറ്റെടുത്താലേ കാര്യമുള്ളൂ. അവരിലാണ് എന്റെ വിശ്വാസം.
advertisement
എന്താണ് ഈ ചിത്രത്തിന്റെ പ്രത്യേകത
ഏറെ നാളിനു ശേഷം ഒരു മ്യൂസിക്കൽ എന്റെർറ്റൈനെർ. കൈതപ്രത്തിന്റെ മകൻ ദീപാങ്കുരനാണ് സംഗീതം. അഞ്ചു പാട്ടുകളുണ്ട് .അവയെല്ലാം അതി മനോഹരമാണ് എന്നാണ് അവയുടെ ജനപ്രീതി തെളിയിക്കുന്നത്. റോബി വർഗീസാണ്‌ ക്യാമറ. ഇതു വരെ ചെയ്ത നാലു സിനിമകളും വ്യത്യസ്‌തമാക്കിയ റോബി അച്യുതനെയും മനോഹരമാക്കിയിട്ടുണ്ട്. പിന്നെ ഒരു പ്രത്യേകതയുള്ളത് നായകൻ, നായികാ, വില്ലൻ അവരുടെ കൂട്ടുകാർ ഇവർക്കെല്ലാം അച്ഛനും അമ്മയും മറ്റു ബന്ധുക്കളും ഒക്കെയുള്ള ഒരു ചിത്രമാകും ഇത്. അവരെയൊക്കെ ഏറെക്കാലമായില്ലേ നമ്മൾ സിനിമകളിൽ കണ്ടിട്ട് ?
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
'അച്യുതന് അച്ഛനും അമ്മയുമുണ്ട്; കുറേ നാളായില്ലേ അവരെയൊക്കെ കണ്ടിട്ട് ?'
Next Article
advertisement
ഗാസയിൽ അടിയന്തര വെടിനിർത്തലിനായുള്ള യുഎൻ പ്രമേയം അമേരിക്ക ആറാം തവണയും വീറ്റോ ചെയ്തു
ഗാസയിൽ അടിയന്തര വെടിനിർത്തലിനായുള്ള യുഎൻ പ്രമേയം അമേരിക്ക ആറാം തവണയും വീറ്റോ ചെയ്തു
  • യുഎൻ സുരക്ഷാ കൗൺസിൽ ഗാസയിൽ വെടിനിർത്തലിനായുള്ള പ്രമേയം ആറാം തവണയും അമേരിക്ക വീറ്റോ ചെയ്തു.

  • ഹമാസിനെ അപലപിക്കുന്നതിലും ഇസ്രയേലിന്റെ സ്വയം പ്രതിരോധ അവകാശത്തെ അംഗീകരിക്കുന്നതിലും പ്രമേയം പര്യാപ്തമല്ല.

  • ഗാസയിലെ ദുരന്തം പരിഹരിക്കാൻ പ്രമേയം ആവശ്യപ്പെട്ടെങ്കിലും അമേരിക്കയുടെ വീറ്റോ കാരണം പാസായില്ല.

View All
advertisement