നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ സിനിമയുടെ ടൈറ്റിലുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രതിഷേധങ്ങളോട് പ്രതികരിച്ച് മാക്ട (മലയാളം സിനി ടെക്നീഷ്യന്‍സ് അസോസിയേഷന്). മലയാള ചലച്ചിത്ര പ്രവര്‍ത്തകരും പ്രേക്ഷകരും തമ്മിലുള്ള ബന്ധം ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ സമുദായത്തിന്റെയോ ചേര്‍ത്തുപിടിക്കലല്ലെന്ന് മാക്ട പ്രതികരിച്ചു.
സിനിമ മതേതര മനോഭാവമുള്ള ഈ നൂറ്റാണ്ടിലെ കാലാരൂപമാണ്. എല്ലാവരും ഒരുമിച്ച് നിന്നുകൊണ്ട് ഏറെ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരിടമാണെന്നും സമൂഹത്തിന്റെ മാനസികമായ സന്തോഷത്തിന് വേണ്ടിയാണ് സിനിമ നിലനില്‍ക്കുന്നതെന്ന് മാക്ട പ്രസ്താവിച്ചു. അതിലേക്കാണ് ഒരു കൂട്ടം ആളുകള്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത്.
നാദിര്‍ഷ സംവിധാനം ചെയ്ത സിനിമയുടെ പേരിനെ ചൊല്ലിയുള്ള അനാവശ്യ വിവദം സാംസ്കാരിക കേരളത്തിന് ഭൂഷണമല്ലെന്നും ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്നും മാക്ട വ്യക്തമാക്കി. നാദിര്‍ഷയ്ക്ക് മാക്ട എക്സിക്യൂട്ടീവ് കമിറ്റി എല്ലാ പിന്തുണയും അറിയിക്കുന്നതായും സംഘടന വ്യക്തമാക്കി.
മാക്ട വൈസ് ചെയര്മാന് എം പദ്മകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു സംഘടനയുടെ പ്രതികരണം. ഷാജൂണ്‍ കാര്യാല്‍, മധുപാല്‍, അന്‍വര്‍ റഷീദ്, സേതു, മാര്‍ത്തണ്ഡന്‍, എന്‍ എസ് ബാദുഷ, പി കെ ബാബുരാജ്, ഗായത്രി അശോക്, എ എസ് ദിനേശ് എന്നിവര്‍ സംസാരിച്ചു.
Also Read-'ഈശോ എന്ന പേര് സിനിമയ്ക്ക് ഇട്ടാല്‍ എന്താണ് കുഴപ്പം?' നാദിര്‍ഷായ്ക്ക് പിന്തുണയുമായി ഓര്‍ത്തഡോക്സ് ബിഷപ്പ്ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെടുന്നതായി കത്തോലിക്കാ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ക്രൈസ്തവരെ സംബന്ധിച്ച് ഈശോ എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് എന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ക്രൈസ്തവരെ സംബന്ധിച്ച് ഒരേയൊരു ദൈവം ആണ് ഉള്ളത്. ആ ദൈവത്തെ ഈശോ എന്നാണ് വിളിക്കുന്നത്. അതുകൊണ്ടുതന്നെ ആ പേരില്‍ ഒരു സിനിമ ഇറങ്ങുന്നത് അംഗീകരിക്കാനാവില്ല എന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.
പേരിനെതിരെ മാത്രമാണ് പ്രതിഷേധം ഉള്ളതെന്ന് കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. സിനിമയുടെ ഉള്ളടക്കം എന്ത് എന്നത് പ്രസക്തമല്ല. സിനിമയില്‍ നല്ല കാര്യങ്ങളാണ് പറയുന്നത് എങ്കിലും ഈശോ എന്ന പേര് ഉപയോഗിക്കാന്‍ പാടില്ല എന്നാണ് കത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.