advertisement

Film review: Uyare: പ്രതീക്ഷകൾ എത്ര ഉയരത്തിൽ?

Last Updated:

Uyare movie review | ഇരയാകപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് മാത്രമല്ല, ഒരു കമ്യൂണിറ്റിയോട് നീതി പുലർത്തുക എന്ന ലക്ഷ്യവും പല്ലവിയിൽ നിക്ഷിപ്തമാണ്

#മീര മനു
ഇന്ന് സമൂഹം നേരിടുന്ന കൊടുംക്രൂരതയുടെ പര്യായമായ ക്രൈമുകളിൽ ഒന്നാണ് ആസിഡ് ആക്രമണം. ഇരകളിൽ ബഹു ഭൂരിപക്ഷവും പെൺകുട്ടികൾ അല്ലെങ്കിൽ സ്ത്രീകൾ. ജീവിതത്തെ ആട്ടിയുലയ്ക്കുന്ന ആ നിമിഷത്തിൽ നിന്നും കരകയറി തിരിച്ചു പിടിക്കുന്ന അവർ വലിയ അതിജീവനത്തിന്റെ ഉദാഹരണങ്ങളായി നമുക്കിടയിൽ ഉണ്ട്. ആ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രമായാണ് പാർവതിയുടെ പല്ലവി രവീന്ദ്രൻ ഉയരെയിൽ എത്തുന്നത്. അതിനാൽ ആസിഡ് ആക്രമണത്തിന് ഇരയാകപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് മാത്രമല്ല, ഒരു കമ്യൂണിറ്റിയോട് നീതി പുലർത്തുക എന്ന ലക്ഷ്യവും പല്ലവിയിൽ നിക്ഷിപ്തമാണ്. സ്ക്രിപ്റ്റിൽ തുടങ്ങി ചലനങ്ങളിൽ വരെ ഈ നീതിപുലർത്തൽ കാണേണ്ടിയിരിക്കുന്നു.
advertisement
സ്കൂൾ കാലത്ത് മനസ്സിൽ കയറിക്കൂടിയ തീവ്രമായ ആഗ്രഹമാണ് പല്ലവിയെ പൈലറ്റ് ആവണം എന്ന സ്വപ്നത്തിലേക്ക് ചുവടു വയ്ക്കാൻ പ്രേരിപ്പിക്കുന്നത്. അങ്ങനെ ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോൾ അവൾക്ക് ചിറക് വിരിക്കാനുള്ള വഴികൾ തുറക്കപ്പെടുകയാണ്. എന്നാൽ കരിനിഴൽ പോലെ അവൾക്ക് ചുറ്റും നിയന്ത്രണ രേഖകൾ തീർക്കുന്ന കാമുകൻ ഗോവിന്ദ് (ആസിഫ് അലി) തുടക്കം മുതലേ സംശയ ദൃഷ്ടിയിൽ ആണ്. വലിയൊരു സ്വപ്നം ഉള്ളിൽ കൊണ്ട് നടക്കുന്ന പെൺകുട്ടി, അതും പൈലറ്റ് ആയി പറക്കാൻ കൊതിക്കുന്നവർ ജീവിത ലക്ഷ്യങ്ങൾ ഒന്നും ഇല്ലാതെ ഒരുവന്റെ കാമുകിയായാണ് തിരക്കഥ ചിത്രീകരിക്കുന്നത്. അവളുടെ വസ്ത്രധാരണം മുതൽ തലമുടി പോലും എങ്ങനെ ആവണം എന്നയാൾ ചട്ടം കെട്ടുന്നു. ചങ്കുറപ്പോടെ, ധൈര്യത്തോടെ എല്ലാവർക്കും എത്തിപ്പെടാൻ ആവാത്ത ഉയരത്തെ കയ്യെത്തിപ്പിടിക്കുന്ന കരുത്തയായ പെൺകുട്ടിയുടെ മനസ്സിനെ ഇതിലും മികച്ച രീതിയിൽ ചിത്രീകരിക്കാൻ വഴിയുണ്ടെന്നിരിക്കെ ആസിഡ് ആക്രമണത്തിന് കാരണം വേണമെന്ന അനിവാര്യത മാത്രമായി ഇത് മാറുന്നു.
advertisement
ഉയരെ ഫസ്റ്റ് ലുക്ക്
ബാംഗ്ലൂർ ഡേയ്സ്, എന്ന് നിന്റെ മൊയ്‌തീൻ, ചാർളി, ടേക്ക് ഓഫ് പോലുള്ള ചിത്രങ്ങളിലൂടെ ശക്തമായ കഥാപാത്രങ്ങൾ തനിക്കിണങ്ങും എന്ന് തെളിയിച്ച പാർവതിയെ ആണ് നായികാ വേഷം ഏൽപ്പിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ആസിഡ് ആക്രമണം അതിജീവിച്ച വ്യക്തിയുടെ കഥയുമായി ചിത്രം എത്തുന്നു എന്ന് പ്രഖ്യാപനം വന്നപ്പോൾ പേരുപോലെ പ്രതീക്ഷകളും വാനോളം ഉയർത്തിയ ചിത്രമാണ്. ചിത്രത്തിൽ ആസിഡ് അറ്റാക്ക് സർവൈവേഴ്സ് നടത്തുന്ന ഷീറോസ് കഫെ ഒരു രംഗത്തിൽ കടന്നു വരുന്നുണ്ട്. അവരിൽ പലരും പടവെട്ടിയ കഥകൾ നമ്മൾ മാധ്യമങ്ങൾ വഴി കണ്ടും കേട്ടും അറിഞ്ഞിട്ടുണ്ട്. ഒരു പക്ഷെ അവരുടെ ജീവിതാനുഭവങ്ങൾ ചിലതെങ്കിലും പകർത്തിയിരുന്നെങ്കിൽ പാർവതിക്ക് പെർഫോം ചെയ്യാനുള്ള അവസരങ്ങൾ ഉയർത്താമായിരുന്നു. ഒരു ആസിഡ് അറ്റാക്ക് സർവൈവറുടെ ദിനചര്യ, അവർ അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്നിവയൊക്കെ രൂപത്തിലുണ്ടായ, ജീവിതത്തിലുണ്ടായ വ്യതിയാനത്തോളം തന്നെ വലുതാണ്. അത്തരത്തിൽ ഒരു കോംപ്രിഹെൻസീവ് കഥപറച്ചിൽ നടത്തിയിരുന്നെങ്കിൽ ഇത്തരം ഹീന കൃത്യങ്ങൾക്കു പ്രേരിപ്പിക്കുന്ന ഘടകങ്ങളെ സോഷ്യൽ അവെയർനെസ്സ് മൂവി എന്ന നിലയിൽ സമൂഹത്തിൽ ഒരുപരിധി വരെ തടയിടാൻ സാധിച്ചേനെ.
advertisement
ആസിഡ് ആക്രമണം കഴിഞ്ഞയുടൻ ഉള്ള രൂപഭാവത്തിലാണ് പല്ലവിയുടെ പിന്നീടങ്ങോട്ടുള്ള ജീവിതം ചിത്രത്തിൽ കാണിക്കുന്നത്. എന്നാൽ ആസിഡ് ആക്രമണത്തിനിരയായവർ എല്ലാവരും തന്നെ തുടക്കത്തിലെ പോലെയല്ല എക്കാലവും എന്നും, പഴയതിനേക്കാൾ വളരെയധികം മാറ്റങ്ങൾ ഇവരിൽ പ്രത്യക്ഷമാകാറുണ്ട് എന്ന വസ്തുത സ്ക്രിപ്റ്റ് ഗൗരവമായി കാണേണ്ടിയിരിക്കുന്നു. കടുത്ത പൊള്ളലുകൾ ഉള്ള മേക്കപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. സർവൈവ് ചെയ്തു പുറത്തിറങ്ങുന്ന മനുഷ്യർ ആരെങ്കിലും ഈ അവസ്ഥയിൽ ഉണ്ടോ എന്ന റിസർച്ച് അനിവാര്യമായിരുന്നു. ചപാക്കിൽ പുറത്തു വന്ന ദീപിക പദുക്കോണിന്റെ ഫസ്റ്റ് ലുക് ഇത്തരം ഒരു റിസർച്ചിൽ നിന്ന് ഉണ്ടായതെന്ന് നിസ്സംശയം പറയാം.
advertisement
ചപാക്കിലെ ദീപിക പദുകോൺ
പലപ്പോഴും ആക്രമണകാരികൾ കടുത്ത ശിക്ഷകളിൽ നിന്നും രക്ഷപെടുന്നു എന്ന് പരക്കെ ആക്ഷേപം ഉയരാറുണ്ട്. കൊലക്കുറ്റത്തോളം നീചമായ ഈ പ്രവർത്തിക്ക് ഇരകൾക്ക് വേണ്ട നിയമസഹായം എങ്ങനെ ലഭ്യമാക്കാം എന്നതിൽ വിശദമായ ട്വിസ്റ്റ് കൊണ്ട് വന്നിരുന്നെങ്കിൽ ഉയരെ പറക്കുന്ന പല്ലവിയുടെ ചിറകുകൾക്ക് കരുത്തുകൂടിയേനെ.
പല്ലവിയുടെ ജീവിതം കരുപ്പിടിപ്പിക്കാൻ ടൊവിനോയുടെ കഥാപാത്രം വിശാൽ നൽകുന്ന പിന്തുണ വേഗത്തിൽ പറഞ്ഞു പോയ ആദ്യ പകുതിയിൽ നിന്നും ചിത്രത്തെ പിടിച്ചുയർത്താൻ രണ്ടാം പകുതിയിൽ സഹായിക്കുന്നു. പറക്കാൻ ആഗ്രഹിച്ച പല്ലവിക്ക് ചിറക് നൽകുന്ന വിവേകമുള്ള വിവേകിനെ പോലുള്ളവർ നമ്മുടെ നാട്ടിൽ ഇനിയും വേണമെന്ന സന്ദേശം ആണ് ഈ കഥാപാത്രം. ഒരുപക്ഷെ യഥാർത്ഥ ജീവിതത്തിൽ ആസിഡ് ആക്രമണം അതിജീവിച്ച ലക്ഷ്മിയുടെ ജീവിതപങ്കാളി ആലോകിന്റെ മറ്റൊരു വേർഷൻ എന്ന് വിവേകിനെ വിളിക്കാം. അതുപോലെ വലിയൊരു തിരിച്ചടിയിലും ഒപ്പം നിൽക്കുന്ന കൂട്ടുകാരിയായി അനാർക്കലി മരയ്ക്കാർ ഉയരുന്നു. ആനന്ദത്തിനു ശേഷം അനാർക്കലിക്ക് ലഭിച്ച മികച്ചൊരു അവസരമായി മാറി ഈ ചിത്രത്തിലെ കഥാപാത്രം. വില്ലൻ ലുക്കിൽ ആസിഫ് അലിയുടെ പ്രകടനവും മികവുറ്റതാണ്. ഉയരെ പറന്നെങ്കിലും ഇനിയെന്തെന്ന ചോദ്യത്തിൽ നിർത്തി പല്ലവിയെക്കൊണ്ട് സൈൻ ഓഫ് പറയിച്ചില്ലായിരുന്നുന്നെങ്കിൽ, കേവലം രണ്ടു മണിക്കൂർ അഞ്ചു മിനിറ്റിൽ അവസാനിപ്പിക്കേണ്ട എന്നുറപ്പിച്ചിരുന്നെങ്കിൽ  ക്ളൈമാക്സ് മികച്ച രീതിയിൽ എത്തിക്കാമായിരുന്നു.
advertisement
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Film review: Uyare: പ്രതീക്ഷകൾ എത്ര ഉയരത്തിൽ?
Next Article
advertisement
50 വർഷത്തിനു ശേഷം ചന്ദ്രനെത്തൊടാൻ മനുഷ്യൻ; ആർട്ടെമിസ് 2 ദൗത്യം മാർച്ച് 6-ന് വിക്ഷേപിക്കാൻ ലക്ഷ്യമിട്ട് നാസ
50 വർഷത്തിനു ശേഷം ചന്ദ്രനെത്തൊടാൻ മനുഷ്യൻ; ആർട്ടെമിസ് 2 ദൗത്യം മാർച്ച് 6-ന് വിക്ഷേപിക്കാൻ ലക്ഷ്യമിട്ട് നാസ
  • നാസ മാർച്ച് 6-ന് ആർട്ടെമിസ് 2 ദൗത്യം വിക്ഷേപിക്കാൻ ഫ്ലോറിഡയിൽ ഒരുക്കങ്ങൾ പൂർത്തിയാക്കുന്നു

  • 50 വർഷത്തിനുശേഷം നാല് ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനെ ചുറ്റി 10 ദിവസം യാത്ര ചെയ്ത് തിരികെ വരും

  • എസ്എൽഎസ് റോക്കറ്റിലും ഓറിയോൺ പേടകത്തിലും മനുഷ്യർ ആദ്യമായി ചന്ദ്രയാന ദൗത്യം നടത്തും

View All
advertisement