ലക്നൗ: ഉത്തർപ്രദേശിൽ ദ കേരള സ്റ്റോറി പ്രദർശനത്തിനെത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും തിയേറ്ററിലെത്തി സിനിമ കണ്ടു. തിയറ്ററിൽ പ്രേക്ഷകർക്കൊപ്പമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും സിനിമ കണ്ടത്.
തമിഴ്നാട്, പശ്ചിമ ബംഗാൾ സർക്കാരുകൾ സിനിമയ്ക്ക് അനുമതി നൽകിയിരുന്നില്ല. എന്നാൽ ബിജെപി ഭരിക്കുന്ന യു പി, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ സിനിമയ്ക്ക് നികുതി ഇളവ് നൽകിയിരുന്നു.
കഴിഞ്ഞ ദിവസം സിനിമയുടെ അണിയറ പ്രവർത്തകർ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടികാഴ്ച നടത്തി. സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ യോഗി ആദിത്യനാഥ് അഭിനന്ദിച്ചു.
Also Read- The Kerala Story | ‘ദി കേരള സ്റ്റോറി’ സിനിമയ്ക്ക് ഉത്തർപ്രദേശിൽ നികുതി ഒഴിവാക്കി യോഗി ആദിത്യനാഥ്
നേരത്തെ സിനിമ കണ്ട അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ സിനിമയെ പ്രകീർത്തിച്ച് രംഗത്ത് വന്നിരുന്നു. ചിത്രം നിരോധിക്കേണ്ട ആവശ്യമില്ലെന്നും കുടുംബത്തോടൊപ്പമിരുന്നാണ് സിനിമ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഒരു സമുദായത്തിന് എതിരെയുള്ളതല്ല ചിത്രമെന്നും തീവ്രവാദത്തിനെതിരെയുള്ള ചിത്രമാണിതെന്നും ശർമ്മ കൂട്ടിച്ചേർത്തു. കുടുംബത്തോടൊപ്പം കാണാന്‍ കഴിയുന്ന ചിത്രമാണിതെന്നും നിങ്ങളുടെ മകളോടൊപ്പം ഇരുന്ന് ഈ സിനിമ കാണണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തങ്ങളുടെ മക്കളുടെ സുഹൃത്തുക്കളെ മാതാപിതാക്കള്‍ സദാ നിരീക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീവ്രവാദത്തിന്റെ ഫലമായി സമൂഹത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ തുറന്ന് കാട്ടുന്ന ചിത്രമാണ് ദ കേരള സ്റ്റോറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പറഞ്ഞു. കര്‍ണ്ണാടകയിലെ ഒരു റാലിയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. കോണ്‍ഗ്രസ് പാര്‍ട്ടി ചിത്രത്തെ നിരോധിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
Also Read- ‘ദ കേരള സ്റ്റോറി നിങ്ങളുടെ മകൾക്കൊപ്പമിരുന്ന് കാണൂ’: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ
സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രമാണ് ദി കേരള സ്റ്റോറി. വിവാഹത്തിലൂടെ മതം മാറി ഐസിസ് ക്യാമ്പുകളിലേക്ക് കടത്തുന്ന മൂന്ന് സ്ത്രീകളുടെ ദുരനുഭവമാണ് ‘ദ കേരള സ്റ്റോറി’ പറയുന്നത്. അദ ശര്‍മ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്‌നാനി, സോണിയ ബാലാനി എന്നിവരാണ് ‘ദ കേരള സ്റ്റോറി’യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിപുല്‍ അമൃത്ലാല്‍ ഷായാണ് ചിത്രം നിര്‍മ്മിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.