HOME /NEWS /Gulf / ഗൾഫിൽ ഓണമുണ്ണാൻ മൂവായിരം ടൺ പച്ചക്കറി; കൊച്ചിയിൽ നിന്ന് പറക്കുന്നത് 1400 ടൺ

ഗൾഫിൽ ഓണമുണ്ണാൻ മൂവായിരം ടൺ പച്ചക്കറി; കൊച്ചിയിൽ നിന്ന് പറക്കുന്നത് 1400 ടൺ

1600 ടണ്ണും ഇറക്കുമതി ചെയ്യുന്നത് ലുലു ഗ്രൂപ്പാണ്

1600 ടണ്ണും ഇറക്കുമതി ചെയ്യുന്നത് ലുലു ഗ്രൂപ്പാണ്

1600 ടണ്ണും ഇറക്കുമതി ചെയ്യുന്നത് ലുലു ഗ്രൂപ്പാണ്

  • Share this:

    ദുബായ്/ കൊച്ചി:  പ്രവാസി മലയാളികള്‍ക്ക് ഓണസദ്യയൊരുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഗൾഫിൽ എത്തിക്കുന്നത് 3000 ടൺ പച്ചക്കറികൾ. ഇതിൽ 1600 ടണ്ണും ഇറക്കുമതി ചെയ്യുന്നത് ലുലു ഗ്രൂപ്പാണ്. കേരളം ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പച്ചക്കറി സംഭരിച്ച് ഗൾഫിലേക്ക് അയക്കുന്നത്. മഴയും പ്രളയവും കാരണം ഇന്ത്യയിലെ പച്ചക്കറി വരവ് മുൻവർഷങ്ങളെക്കാൾ കുറഞ്ഞിട്ടുണ്ട്. ഇതോടെ ശ്രീലങ്ക, തായ്ലൻഡ്, വിയറ്റ്നാം, ഒമാൻ എന്നിവിടങ്ങളെ ഇത്തവണ ആശ്രയിക്കേണ്ടിവന്നു.

    ഓണസദ്യയ്ക്ക് കുത്തരി ചോറുണ്ടാക്കാനുള്ള പാലക്കാടൻ മട്ട അരി ഉൾപ്പെടെ തയാറാണ്. അവിയൽ, എരിശ്ശേരി, കൂട്ടുകറി, സാമ്പാർ എന്നിവ ഉണ്ടാക്കാൻ അറിയാത്തവർക്ക് എല്ലാ ചേരുവകളും ചേർത്ത റെഡി ടു കുക്ക് പാക്കറ്റും കിട്ടും. കൂടാതെ സ്പെഷൽ ഓണക്കിറ്റുകളുമുണ്ട്.

    Also Read- നാടെങ്ങും ഉത്രാടപ്പാച്ചിൽ; പച്ചക്കറിയുടെ വില കേട്ടാൽ നാട്ടിൽ നിന്നുതന്നെ ഓടിയൊളിക്കും

    ആറ് ഗൾഫ് രാജ്യങ്ങളിലേക്കുമായി ലുലു ഗ്രൂപ്പ് മാത്രം 150 ടൺ തൂശനിലയാണ് എത്തിക്കുന്നത്. മറ്റുള്ളവർ ഇറക്കുമതി ചെയ്യുന്നതും ചേർത്താൽ 200 ടൺ കവിയും. ഒമാനിൽ നിന്നാണ് യുഎഇയിലേക്കുള്ള വാഴയില എത്തിച്ചത്.

    പൂക്കളമൊരുക്കാൻ നാട്ടിൽ നിന്ന് 80 ടൺ പൂക്കൾ ഇറക്കുമതി ചെയ്തു. ഇതിൽ 30 ടൺ ലുലു ഗ്രൂപ്പും 30 ടൺ പെരുമാൾ ഫ്ളവേഴ്സും ശേഷിച്ചവ മറ്റു ഏജൻസികൾ മുഖേനയുമാണ് എത്തുന്നത്. പ്രവാസികളുടെ ഓണാഘോഷം ആഴ്ചകളോളം നീളുന്നതിനാൽ പൂക്കളുടെ വരവു ഇനിയും കൂടും.

    കൊച്ചിയിൽ നിന്ന് പറക്കുന്നത് 1400 ടൺ

    ഓണം ആഘോഷിക്കാൻ ഗൾഫിലേക്കും യൂറോപ്പിലേക്കും കൊച്ചിയിൽ നിന്ന് വിമാനമേറുന്നത് 1400 ടൺ പഴങ്ങളും പച്ചക്കറികളുമാണ്. ഓണസദ്യക്കായി കേരളത്തിൽ നിന്നുള്ള വാഴയിലയ്ക്ക് ഇത്തവണ വലിയ ഡിമാൻഡാണ്.

    കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിൽ നിന്ന് പ്രതിദിനം 100 ടണ്ണിലേറെ പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്നും നാളെയും 150 ടൺ വീതം കയറ്റുമതി ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വിവിധയിനം പച്ചക്കറികളും പഴങ്ങളും പൂക്കളമൊരുക്കാനുള്ള പൂക്കളും മുല്ലപ്പൂവുമാണ് പ്രധാനമായും അയക്കുന്നത്.

    കേരളത്തിൽ നിന്നുള്ള ചിപ്സുകൾ ഒരു മാസം മുൻപേ അയക്കാൻ തുടങ്ങിയിരുന്നു. കയറ്റുമതി ചെയ്യുന്ന പച്ചക്കറികളിൽ മുൻപിൽ ഏത്തക്കായ ആണ്. വാഴയിലയ്ക്കും വൻ ഡിമാൻഡാണ്. വിമാനങ്ങളിൽ അയക്കുന്നതിന് പുറമെ കപ്പലിലും വാഴയിലകൾ അയക്കുന്നുണ്ട്.

    കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ട് വിമാന സർവീസ് ഉള്ളതിനാൽ ഈ വർഷം അവിടേക്കും കൊച്ചിയിൽ നിന്നുള്ള പഴങ്ങളും പച്ചക്കറികളും ചെറിയ തോതിൽ കയറ്റുമതി നടത്തുന്നുണ്ട്.

    First published:

    Tags: Gulf, Gulf countries, Onam 2022, Onam market, Vegetable price, Vegetables