ടെഹ്‌റാൻ: യുഎഇയിലേയ്ക്ക് ഇറാൻ ഉടൻ അംബാസിഡറെ അയയ്ക്കുമെന്ന് റിപ്പോർട്ട്. ഇറാനിലെ നയതന്ത്ര വൃത്തങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. യുഎഇലേയ്ക്ക് ഇറാൻ പ്രതിനിധിയെ അയക്കുന്ന നടപടികൾ അന്തിമഘട്ടത്തിലാണെന്നാണ് ഇറാന്റെ വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി അലി ബഗേരി ഖനി പറഞ്ഞു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ഷംഖാനിയും ഇക്കഴിഞ്ഞ ദിവസം അബുദാബിയിൽ ചർച്ച നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഖനിയുടെ പ്രസ്താവന.
Also Read-റിയാദ് എയർ; പുതിയ വിമാനക്കമ്പനിയുമായി സൗദി അറേബ്യ; 2030ഓടെ 100 ഇടങ്ങളിലേയ്ക്ക് സർവീസ്
യുഎഇയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാനും ചർച്ചയിൽ പങ്കെടുത്തിരുന്നു. 2022 സെപ്റ്റംബറിൽ ഇരുരാജ്യങ്ങളും തങ്ങളുടെ നയതന്ത്ര ബന്ധം പുനസ്ഥാപിച്ചത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. അതിന്റെ ഭാഗമായി ഇറാനിൽ യുഎഇ സ്ഥാനപതിയെ വീണ്ടും നിയമിക്കുകയും ചെയ്തിരുന്നു.
2016ലാണ് ഇറാനുമായുള്ള ബന്ധം യുഎഇ അവസാനിപ്പിച്ചത്. സൗദി അറേബ്യ ഇറാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതിന് പിന്നാലെയായിരുന്നു ഇത്. ഇറാൻ-സൗദി നയതന്ത്രബന്ധത്തിൽ നിരവധി സംഘർഷങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ഷിയാ മുസ്ലീം പുരോഹിതനെ റിയാദിൽ വധിച്ചതിനെ തുടർന്ന് ടെഹ്‌റാനിലെ സൗദി എംബസിയ്ക്ക് നേരെ 2016ൽ ആക്രമണമുണ്ടായിരുന്നു. അതിനെ തുടർന്നാണ് സൗദി അറേബ്യ ഇറാനുമായുള്ള ബന്ധം പൂർണ്ണമായി വിച്ഛേദിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.