ദുബായ്: ജബല്‍ അലിയില്‍ 146 കോടി രൂപ ചെലവിട്ട് പുതിയ ക്ഷേത്രം നിര്‍മ്മിക്കുന്നു. 25,000 ച.അടി വിസ്തീര്‍ണ്ണത്തിലാണ് ക്ഷേത്രം പണിയുന്നതെന്ന് ഇന്ത്യൻ വ്യവസായിയും സിന്ധി ഗുരു ദര്‍ബാര്‍ ടെമ്പിള്‍ ട്രസ്റ്റിയുമായ രാജു ഷ്രോഫ് അറിയിച്ചു. ജബല്‍ അലിയിലുള്ള സിക്ക് ഗുരുദ്വാരക്ക് സമീപമായിരിക്കും ഈ ആരാധനാലയം നിര്‍മ്മിക്കുന്നത്.
2022ല്‍ തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. ദുബായിലെ ആദ്യത്തെ ഭരണാധികാരിയായിരുന്ന ഷേഖ് റാഷിദാണ് 1958 ല്‍ ബര് ദുബായില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിരുന്നത്. തിരക്ക് പിടിച്ച ഈ സ്ഥലത്ത് കൂടുതല്‍ ഹിന്ദുമത വിശ്വാസികളെ ഉള്‍കൊള്ളാന്‍ കഴിയാത്തത് കൊണ്ടാണ് പുതിയ അമ്പലം ജബല്‍ അലിയില്‍ നിര്‍മ്മിക്കുന്നത്. ഈ സ്ഥലം ഒരു വിവിധ മത പ്രാര്‍ത്ഥനാ കേന്ദ്രമായി മാറ്റുകയാണ് ലക്ഷ്യം. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇവിടെ ക്രിസ്ത്യന്‍ ദേവാലയങ്ങളും സിഖ് ഗുരുനാനാക്ക് ദര്‍ബാറും ഹിന്ദു ക്ഷേത്രവും ഒരേ സ്ഥലത്തു തന്നെയുണ്ടാകുമെന്ന് രാജു ഷ്റോഫ് പറഞ്ഞു.
പുതിയ ക്ഷേത്രം നിര്‍മിക്കാന്‍ ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതിരോറ്റിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. നഗരസഭയുടെ അനുമതി കൂടി ലഭിക്കുന്നതോടെ മാര്‍ച്ചില്‍ നിര്‍മാണം തുടങ്ങും. രണ്ട് ബേസ്മെന്റ് ഫ്ലോറുകളും കാര്‍പാര്‍ക്കിങ് സ്ഥലവും ഊട്ടുപുരയും കമ്മ്യൂണിറ്റി ഹാളും അടക്കമുള്ളതാണ് നിർമിതി.ഇന്ത്യന്‍ ആര്‍ക്കിടെക്ട് സ്ഥാപനമായ ടെമ്പിള്‍ ആര്‍ക്കിടെക്സ്റ്റ്സ് ആണ് ക്ഷേത്രത്തിന്റെ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്. ലോകമെമ്പാടും ഇരുനൂറിലധികം ക്ഷേത്രങ്ങള്‍ രൂപകല്പന ചെയ്തിട്ടുള്ള കമ്പനിയാണിത്.
നിലവില്‍ ബര്ദുബായിലുള്ള ക്ഷേത്രം നിലനിര്‍ത്തണമോയെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. നൂറ് വര്‍ഷത്തോളം പഴക്കമുള്ള ക്ഷേത്രമാണ് ബര്‍ദുബായിലേത്. വർധിച്ചുവരുന്ന സന്ദര്‍ശകരുടെ എണ്ണവും പാര്‍ക്കിങ് സ്ഥലത്തിന്റെ അപര്യാപ്തതയും ഇവിടെ വെല്ലുവിളിയാകുന്നുണ്ട്. ക്ഷേത്രം ഇപ്പോഴുള്ള സ്ഥലത്തുനിന്ന് മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.