റമസാനിൽ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ; 2009ന് ശേഷം വിശുദ്ധ മാസത്തിൽ ഇതാദ്യം
- Published by:Rajesh V
- news18-malayalam
Last Updated:
ഇത്തരം സന്ദർഭങ്ങളിൽ ശിക്ഷാ നടപടികൾ നീട്ടിവയ്ക്കാറാണ് പതിവ്. എന്നാൽ ഇത്തവണ അതുണ്ടാകാത്തത് എന്തുകൊണ്ടാകും എന്നാണ് മനുഷ്യാവകാശ സംഘടനകൾ പരിശോധിക്കുന്നത്
റിയാദ്: മുസ്ലീങ്ങളുടെ പുണ്യമാസമായ റമസാനിൽ മുസ്ലീം രാഷ്ട്രമായ സൗദി അറേബ്യ വധശിക്ഷ നടപ്പാക്കിയതായി റിപ്പോർട്ട്. വിശുദ്ധ മാസത്തിൽ സൗദി ഇങ്ങനെ ഒരു നടപടി സ്വീകരിച്ചതാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്ത് വിശുദ്ധ മാസത്തിൽ വധശിക്ഷ നടപ്പാക്കൽ നടന്നിട്ടില്ലെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു. 2009ലാണ് അവസാനമായി റമസാൻ മാസത്തിൽ വധശിക്ഷ നടപ്പാക്കിയിട്ടുള്ളത്. ഇത്തരം സന്ദർഭങ്ങളിൽ ശിക്ഷാ നടപടികൾ നീട്ടിവയ്ക്കാറാണ് പതിവ്. എന്നാൽ ഇത്തവണ അതുണ്ടാകാത്തത് എന്തുകൊണ്ടാകും എന്നാണ് മനുഷ്യാവകാശ സംഘടനകൾ പരിശോധിക്കുന്നത്.
മക്ക കഴിഞ്ഞാൽ മുസ്ലീങ്ങളുടെ രണ്ടാമത്തെ വിശുദ്ധ നഗരം ആയ മദീന ഉൾപ്പെടുന്ന മേഖലയിൽ മാർച്ച് 28നാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി ഔദ്യോഗിക പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. നോമ്പ് തുടങ്ങി അഞ്ച് ദിവസങ്ങൾക്ക് ശേഷമായിരുന്നു ഇത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സൗദി പൗരൻ കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇയാൾ ഒരാളെ കുത്തിക്കൊല്ലുകയും അതിന് ശേഷം തീകൊളുത്തുകയുമായിരുന്നുവത്രേ.
advertisement
“റമസാനിൽ സൗദി അറേബ്യ ഒരു പൗരനെ വധിച്ചു,” എന്ന് ബെർലിൻ ആസ്ഥാനമായുള്ള യൂറോപ്യൻ സൗദി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് (ESOHR) പ്രസ്താവനയിൽ പറഞ്ഞു. ലോകത്തിൽ ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്ന സൗദിയിൽ 2009 മുതൽ “വിശുദ്ധ മാസത്തിൽ ഒരു വധശിക്ഷയും നടപ്പിലാക്കിയിട്ടില്ല എന്ന് മനുഷ്യാവകാശ സംഘടന പറഞ്ഞു. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ വധശിക്ഷാ ഡാറ്റകളെ ഉദ്ധരിച്ചാണ് ഈ റിപ്പോർട്ട്.
സൗദി അറേബ്യയിൽ ഈ വർഷം ഇത് വരെ നടപ്പാക്കിയത് 17 പേരുടെ വധശിക്ഷയാണ്. 2022ൽ മാത്രം സൗദി അറേബ്യ 147 കുറ്റവാളികളെ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. തൊട്ട് മുൻപത്തെ വർഷം 2021ൽ 69 പേരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. അതായത് 2021 ൽ നടപ്പാക്കിയ വധശിക്ഷയുടെ ഇരട്ടിയോളം വധശിക്ഷകൾ 2022ൽ സൗദി നടപ്പാക്കിയാതായി എഎഫ്‌പി കണക്കുകൾ ചൂണ്ടികാണിക്കുന്നു.
advertisement
കഴിഞ്ഞ വർഷം മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്കുള്ള വധശിക്ഷ സൗദി പുനരാരംഭിച്ചു, ഏകദേശം മൂന്ന് വർഷത്തോളം നീണ്ടുനിന്ന മൊറട്ടോറിയം അവസാനിപ്പിച്ചാണ് മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്കുള്ള വധശിക്ഷ സൗദി പുനരാരംഭിച്ചത്. 2015ൽ സൽമാൻ രാജാവ് അധികാരമേറ്റതിന് ശേഷം 1000-ലധികം വധശിക്ഷകൾ നടപ്പാക്കിയിട്ടുണ്ട്. രാജ്യം പലപ്പോഴും തലവെട്ടിയും വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്.
കൊലപാതകം അല്ലെങ്കിൽ ഒരാൾ “നിരവധി ആളുകളുടെ ജീവന് ഭീഷണിപ്പെടുത്തുന്ന ഏതെങ്കിലും പ്രവർത്തി ചെയ്യുന്നത് ” ഒഴികെയുള്ള കുറ്റകൃത്യങ്ങളെ വധശിക്ഷയിൽ നിന്ന് രാജ്യം “ഒഴിവാക്കി” എന്നായിരുന്നു സൗദി അറേബ്യയുടെ യഥാർത്ഥ ഭരണാധികാരിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ദ അറ്റ്ലാന്റിക് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
April 04, 2023 1:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
റമസാനിൽ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ; 2009ന് ശേഷം വിശുദ്ധ മാസത്തിൽ ഇതാദ്യം