ദുബായ്:
ദുബായിൽ സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് അധ്യാപകരും മറ്റ് ജീവനക്കാരും കോവിഡ് പരിശോധനയ്ക്കുള്ള പിസിആർ ടെസ്റ്റ് നടത്തണമെന്ന് നിർദേശം. ഉന്നത ഔദ്യോഗിക വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഏഴ് സ്കൂളുകളെ
കോവിഡ് പരിശോധനാ കേന്ദ്രങ്ങളായി തെരഞ്ഞെടുത്തിട്ടുണ്ട്.
അധ്യാപകരും മറ്റ് ജീവനക്കാരും പരിശോധനകൾക്ക് വിധേയരാകുകയും ഇതിലൂടെ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുന്നത് സുരക്ഷിതമാണെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് നൽകുകയും ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ജനങ്ങളുടെ സംശങ്ങൾക്കുളള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാനവ വികസന അതോറിട്ടി ചെയർമാൻ ഡോ അബ്ദുള്ള അൽ കരാമയാണ് ജനങ്ങളുടെ സംശങ്ങൾക്ക് മറുപടി നൽകിയത്. ദുബായ് മീഡിയ ഓഫീസാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചത്.
കൃത്യമായ സുരക്ഷാ മുന്നൊരുക്കങ്ങളുമായിട്ടായിരിക്കും സ്കൂളുകൾ തുറക്കുകയെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നറിയാൻ കൃത്യമായി പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു മാസത്തിന് മുമ്പ് തന്നെ ദുബായ് സർക്കാർ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമായി വളരെ വ്യക്തമായ ഒരു പ്രോട്ടോക്കോൾ തയ്യാറാക്കിയിട്ടുണ്ട്.
കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ സ്കൂളുകൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശുചിത്വ രീതികൾ പിന്തുടരാനും ഉത്തരവാദിത്തത്തോടെ പെരുമാറാനും എല്ലാവർക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാൻ അധ്യാപകരുമായി പ്രവർത്തിക്കാനും കുട്ടികളെ പഠിപ്പിക്കാൻ മാതാപിതാക്കളോട് അദ്ദേഹം അഭ്യർഥിച്ചു.
അതേസമയം നഴ്സറികൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ തയ്യാറാക്കുന്നതിനും അത് അറിയിക്കുന്നതിനും ഫെഡൽ അതോറിട്ടിയുമായി സഹകരിച്ച് പ്രവർത്തിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.