ജോലിക്കിടെ തൊഴിലാളി മരിച്ചു; 38ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി
Last Updated:
കീഴ്‌ക്കോടതിയുടെ വിധി അബുദാബിയിലെ ഫെഡറൽ സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു.
യുഎഇ: ജോലിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കരാർ സ്ഥാപനത്തിന്റെ ഉടമയ്ക്കും സൂപ്പർവൈസർക്കും ജയിൽ ശിക്ഷ വിധിച്ച് കോടതി. മൂന്നു മാസമാണ് ജയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്. കൂടാതെ തൊഴിലാളിയുടെ കുടുംബത്തിന് 38 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു. ഇതിനു പുറമെ ഓരോരുത്തരും 38,000 രൂപ പിഴയായും നൽകണം.
കീഴ്‌ക്കോടതിയുടെ വിധി അബുദാബിയിലെ ഫെഡറൽ സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു. സൈറ്റിൽ സുരക്ഷാ നടപടികളൊന്നും ഇല്ലാത്തതിനാലാണ് ഏഷ്യൻ വംശജൻ മരിച്ചതെന്ന് കണ്ടെത്തിയിരുന്നു.
വടക്കൻ എമിറേറ്റുകളിലൊന്നിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിൽ ഇലക്ട്രിക് കേബിളുകൾ ബന്ധിപ്പിക്കുന്നതിനിടെയാണ് തൊഴിലാളിക്ക് ഷോക്കേറ്റത്.
അപകടം നടക്കുമ്പോൾ തൊഴിലാളി സുരക്ഷാ ഗിയർ ധരിച്ചിരുന്നില്ലെന്നും അദ്ദേഹത്തിന്റെ കമ്പനിയും സുരക്ഷാ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. വയറിംഗിലെ തകരാറും ഷോക്കേൽക്കാൻ കാരണമായെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
advertisement
അശ്രദ്ധയും സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതുമൂലം തൊഴിലാളിയുടെ മരിച്ചതിനെ തുടര്‍ന്നാണ് കമ്പനി ഉടമയ്ക്കെതിരെയും സൂപ്പർവൈസർക്കെതിരെയും കുറ്റം ചുമത്തിയത്.
ക്രിമിനൽ കോടതിയും വിചാരണ കോടതിയും ഇരുവർക്കും മൂന്ന് മാസം തടവും തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും വിധിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് കമ്പനി ഉടമയും സൂപ്പർ വൈസറും ഫെഡറൽ സുപ്രീംകോടതിയിൽ നൽകിയ ഹർജി നിരസിക്കുകയും കീഴ്ക്കോടതി വിധി ശരിവയ്ക്കുകയുമായിരുന്നു.
Location :
First Published :
Oct 25, 2019 1:49 PM IST







