'ലോകകപ്പ് കഴിഞ്ഞു, ഇനിയെന്തെന്ന് അറിയില്ല'; ഖത്തറിലെ കുടിയേറ്റ തൊഴിലാളികൾ ആശങ്കയിൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
ലോകകപ്പ് ഫൈനൽ നടന്ന ഡിസംബർ 18 അന്താരാഷ്ട്ര കുടിയേറ്റ ദിനം കൂടിയായിരുന്നു
ലോകകപ്പിലെ അർജന്റീനയുടെ വിജയം ആഘോഷിച്ചവരിൽ ഖത്തറിലെ നിരവധി കുടിയേറ്റ തൊഴിലാളികളും ഉണ്ടായിരുന്നു. അവരിലൊരാളായിരുന്നു റഷീദ്. ലോകകപ്പ് ഫൈനൽ നടന്ന ഡിസംബർ 18 അന്താരാഷ്ട്ര കുടിയേറ്റ ദിനം കൂടിയായിരുന്നു എന്ന യാദൃച്ഛികത കൂടിയുണ്ട് ഇത്തവണ. മെസി, മെസി എന്നാർപ്പു വിളിച്ചാണ് പലരും അർജന്റീനയുടെ വിജയം ആഘോഷിച്ചത്.
“ഞങ്ങൾ ‘വ്യാജ ആരാധകർ’ ആണെന്നു പറഞ്ഞ് ആദ്യമൊക്കെ പലരും പുച്ഛിച്ചിരുന്നു. പക്ഷേ ഇപ്പോൾ ഞങ്ങൾക്ക് കുറച്ചൊക്കെ സ്വീകാര്യതയുണ്ട്”, റഷീദ് പറയുന്നു. തങ്ങൾ ഇങ്ങനെ പുറത്തേക്കിറങ്ങി ആഘോഷിക്കുന്നതു തന്നെ അപൂർവമാണെന്ന് അർജന്റീന ആരാധകനും മലയാളിയുമായ ഷഫീഖ് പറയുന്നു.
“സാധാരണയായി ഞങ്ങൾ തൊഴിലാളികൾക്കായുള്ള പ്രത്യേക സ്ഥലത്ത് വെച്ചാണ് കളി കാണുന്നതും വിജയം ആഘോഷിക്കുന്നതും. ലോകകപ്പിന് ശേഷം ഇനി എന്തു സംഭവിക്കുമെന്ന് അറിയില്ല”, ഷഫീഖ് കൂട്ടിച്ചേർത്തു. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി കുടിയേറ്റ തൊഴിലാളികൾ ഖത്തറിലെ ലോകകപ്പ് ഫുട്ബോൾ സ്റ്റേഡിയങ്ങളുടെ നിർമാണത്തിൽ പങ്കാളികളായിരുന്നു.
advertisement
ഖത്തർ ലോകകപ്പിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വാങ്ങിയതും ഇന്ത്യക്കാരായിരുന്നു. ഫൈനലിനു മുന്നോടിയായി, ലുസൈൽ സ്റ്റേഡിയം പണിത തൊഴിലാളികളുടെ ചിത്രങ്ങൾ സ്റ്റേഡിയത്തിലെ ചുവരുകളിൽ നിന്ന് നീക്കം ചെയ്തിരുന്നു. ഇനിയെന്തു സംഭവിക്കുമെന്ന ആശങ്കയിലാണ് ഇവരിൽ പലരും. ഖത്തറിലെ കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പലതവണ ചർച്ചകൾ ഉയർന്നിരുന്നു.
ലോകകപ്പിനായുള്ള സ്റ്റേഡിയങ്ങൾ നിർമിക്കുന്നതിനിടെ മരിച്ച തൊഴിലാളിക്കുറിച്ചുള്ള വിവരങ്ങൾ ഖത്തർ മറച്ചു വെയ്ക്കുകയാണെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് ഖത്തർ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുമായി നടത്തിയ കൂടിക്കാഴ്ചയിലും ഈ വിഷയം ഉന്നയിച്ചിരുന്നു.
advertisement
അമേരിക്കയും ഖത്തറും തമ്മിലുള്ള നയതന്ത്ര ബന്ധത്തെക്കുറിച്ചും ലിൻഡ സംസാരിച്ചിരുന്നു. ലോകകപ്പിന് വേദിയാകുക എന്നതിനപ്പുറം തൊഴിൽ പരിഷ്‌കരണങ്ങളിലും മനുഷ്യാവകാശങ്ങളിലുമുള്ള പ്രതിബദ്ധത ഖത്തർ കാണിക്കണമെന്നും ലിൻഡ ആവശ്യപ്പെട്ടു. ലോകകപ്പ് സമയത്ത് ഖത്തർ സന്ദർശിച്ച മറ്റ് രാജ്യങ്ങളുടെ പ്രതിനിധികളും ഇതേ ആവശ്യമാണ് ഖത്തറിനോട് ഉന്നയിച്ചിരിക്കുന്നത്.
സ്ത്രീകളുടെയും എൽജിബിടിക്യു കമ്മ്യൂണിറ്റികളിലും പെട്ടവരുടെയും അവകാശങ്ങൾ സംബന്ധിച്ചും ഖത്തറിനു നേരേ മുൻപ് ചോദ്യങ്ങൾ ഉയർന്നിരുന്നു. നിയമങ്ങളിൽ ആവശ്യമായ പരിഷ്‌കരണങ്ങൾ നടത്തുമെന്നാണ് ഖത്തർ തൊഴിൽ മന്ത്രി അലി ബിൻ സമീഖ് അൽ മർറിയുടെ പ്രതികരണം. ലോകകപ്പുമായി ബന്ധപ്പെട്ട നിർമാണ പ്രവൃത്തകൾക്കിടെ മരിച്ച തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാൻ പ്രത്യേക ഫണ്ട് അനുവദിക്കണമെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ ആവശ്യം.
advertisement
പരിക്കേറ്റവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ അറിയിച്ചു. കുടിയേറ്റ തൊഴിലാളികൾക്കായുള്ള യുഎൻ ദിനത്തിനായി പ്രത്യേക പരിപാടികളൊന്നും നടത്തിയില്ല എന്ന കാര്യവും മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
Location :
First Published :
December 19, 2022 12:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
'ലോകകപ്പ് കഴിഞ്ഞു, ഇനിയെന്തെന്ന് അറിയില്ല'; ഖത്തറിലെ കുടിയേറ്റ തൊഴിലാളികൾ ആശങ്കയിൽ