തെലങ്കാന: ഗ്രാമം വിട്ട് മക്കൾക്കൊപ്പം പോകാന്‍ താല്‍പ്പര്യമില്ലാത്തതിനെത്തുടര്‍ന്ന് സ്വന്തം ചിതയൊരുക്കി തൊണ്ണൂറുകാരന്‍ തീകൊളുത്തി ജീവനൊടുക്കി. തെലങ്കാനയിലെ സിദ്ദിപ്പേട്ട് ജില്ലയിലെ പോട്ട്‌ലാപള്ളി ഗ്രാമവാസിയായ മേദബോയിന വെങ്കടയ്യ എന്നയാളാണ് തീ കൊളുത്തി മരിച്ചത്. ഇദ്ദേഹത്തിന് നാല് ആണ്‍ മക്കളും ഒരു മകളുമാണുള്ളത്. അദ്ദേഹത്തിന്റെ നാല് മക്കളില്‍ രണ്ട് ആണ്‍മക്കള്‍ പോട്ട്‌ലാപള്ളി ഗ്രാമത്തിലും ഒരു മകന്‍ ഹുസ്നാബാദിലും നാലാമന്‍ കരിംനഗര്‍ ജില്ലയിലെ ചിഗുരുമാമിഡി മണ്ഡലത്തിലെ നവാബ്പേട്ട് ഗ്രാമത്തിലുമാണ് താമസിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വെങ്കിടയ്യയുടെ ഭാര്യ മരിച്ചത്.
നാല് ആണ്‍മക്കള്‍ക്കുമായി തന്റെ നാല് ഏക്കര്‍ ഭൂമി അദ്ദേഹം വീതിച്ച് നല്‍കിയിരുന്നു. ഇദ്ദേഹത്തിന്റെ മക്കളെല്ലാവരും കൃഷിക്കാരുമാണ്. മാസം തോറും ലഭിക്കുന്ന പെന്‍ഷന്‍ കൊണ്ടാണ് വെങ്കിടയ്യ കഴിഞ്ഞിരുന്നത്. മൂത്തമകന്‍ കനകയ്യയോടൊപ്പമാണ് അദ്ദേഹം താമസിച്ചിരുന്നത്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് വെങ്കിടയ്യയെ നോക്കുന്നതുമായി ബന്ധപ്പെട്ട് ഗ്രാമത്തലവനുമായി മക്കള്‍ കൂടിക്കാഴ്ച നടത്തിയത്.
Also read- ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിൽ ബിജെപി, ആർഎസ്എസ് നയങ്ങളിലെ വ്യത്യാസമെന്ത്?
ഓരോ മാസവും ഓരോ മക്കളുടെ അടുത്ത് വെങ്കിടയ്യയെ നിര്‍ത്തി സംരക്ഷിക്കാമെന്നായിരുന്നു അന്ന് ഗ്രാമത്തലവന്‍ നിര്‍ദ്ദേശിച്ചത്. അതിന്റെ ഭാഗമായി പോട്ട്‌ലാപള്ളിയിലെ മൂത്തമകന്റെ വീട്ടിലുള്ള ഒരുമാസത്തെ താമസത്തിന് ശേഷം രണ്ടാമത്തെ മകനോടൊപ്പം നവാബ്‌പേട്ടിലേക്ക് പോകണമെന്ന സ്ഥിതിയായി. എന്നാല്‍ താന്‍ ജനിച്ച ഗ്രാമം വിട്ട് പോകാന്‍ ഇദ്ദേഹത്തിന് താല്‍പ്പര്യമില്ലായിരുന്നു.
‘ഈ സ്ഥലം വിട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു’വെന്ന് ഗ്രാമവാസികളിലൊരാൾ പറയുന്നു. ‘എന്നാല്‍ അദ്ദേഹത്തിന് വേറെ മാര്‍ഗങ്ങളില്ലായിരുന്നു. അദ്ദേഹം ഒരുപാട് വിഷമിച്ചിരുന്നു. അതേപ്പറ്റി മകനോട് സംസാരിക്കണമെന്ന്’ അദ്ദേഹം തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ഗ്രാമവാസി പറഞ്ഞു. അതുപ്രകാരം ഞാന്‍ രണ്ടാമത്തെ മകനോട് സംസാരിക്കുകയും ഇളയ മകനോട് സംസാരിക്കാമെന്ന് അവന്‍ സമ്മതിക്കുകയും ചെയ്തിരുന്നതാണെന്നും,’ അദ്ദേഹം കൂട്ടിച്ചേർത്തു.
മെയ് രണ്ടാം തീയതി വെങ്കടയ്യ നവാബ് പേട്ടിലെ മകന്റെ വീട്ടിലേക്ക് പോകുകയാണെന്ന വ്യാജേന മൂത്തമകന്റെ വീട്ടില്‍ നിന്നും ഇറങ്ങി. തുടർന്ന് പോട്ട്‌ലാപള്ളിയിലെ ഒരു ജനപ്രതിനിധിയുടെ വീട്ടിലെത്തി. രാത്രി അവിടെയാണ് തങ്ങിയത്. രാവിലെ എഴുന്നേറ്റ് താന്‍ നവാബ്‌പേട്ടിലേക്ക് പോകുമെന്ന് ഇദ്ദേഹം ജനപ്രതിനിധിയെ അറിയിച്ചിരുന്നു. എന്നാല്‍ വെകുന്നേരം ആയിട്ടും ഇദ്ദേഹം മകന്റെ വീട്ടിലെത്തിയില്ല.
വ്യാഴാഴ്ചയോടെ പോട്ട്‌ലാപള്ളിയിലെ യെല്ലമ്മഗുട്ടയ്ക്ക് സമീപം ഒരു വയോധികന്റെ പാതി കത്തിക്കരിഞ്ഞ ശവശരീരം ഗ്രാമവാസികള്‍ കണ്ടിരുന്നു. ഇത് വെങ്കടയ്യയാണെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തു. ചിതയൊരുക്കി വെങ്കടയ്യ അതിലേക്ക് ചാടിയതാകാമെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.