ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം (Agnipath Protest)തണുപ്പിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. കാലാവധി കഴിയുന്ന അഗ്നിവീരന്മാർക്ക് അർദ്ധസൈനിക വിഭാഗത്തിലും അസം റൈഫിൾസിലും പത്ത് ശതമാനം സംവരണം പ്രഖ്യാപിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം വന്നിരിക്കുന്നത്. മറ്റൊരു ട്വീറ്റിൽ സേനകളിൽ അപേക്ഷിക്കുന്ന അഗ്നിവീറുകൾക്ക് പ്രായപരിധി ഇളവ് ലഭിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് വർഷത്തെ പ്രായപരിധി ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അഗ്നിപഥിലെ ആദ്യ ബാച്ചിന് നിശ്ചിത ഉയർന്ന പ്രായപരിധിയേക്കാൾ അഞ്ച് വർഷത്തേക്കും ഇളവ് പ്രഖ്യാപിച്ചു.
അതേസമയം, പദ്ധതിക്കെതിരായ പ്രതിഷേധം ഇന്നും തുടരുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് പുറമേ കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. ബിഹാറിൽ ഇന്നും പ്രതിഷേധക്കാർ ട്രയിനിന് തീയിട്ടു. ഇവിടെ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുകയാണ്. യുപിയിൽ പ്രതിഷേധിച്ച 260 പേരെ അറസ്റ്റ് ചെയ്തു.
കേരളത്തിൽ തിരുവനന്തപുരത്തും കോഴിക്കോടും കണ്ണൂരുമാണ് പ്രതിഷേധമുണ്ടായത്. തിരുവനന്തപുരത്ത് നൂറിലധികം ഉദ്യോഗാർത്ഥികൾ തമ്പാനൂരിൽ നിന്ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തി. പുതിയ സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് കോഴിക്കോട്ടെ പ്രതിഷേധം. കണ്ണൂരിൽ റെയിൽവേ സ്റ്റേഷനിലേക്കായിരുന്നു പ്രതിഷേധ മാർച്ച്.
Also Read-
അഗ്നിപഥ് പ്രതിഷേധം; കേരളത്തിലൂടെ ഓടുന്ന രണ്ടു ട്രെയിനുകൾ റദ്ദാക്കി17.5 വയസിനും 21 വയസിനും ഇടയിൽ പ്രായമുള്ള യുവാക്കളെ നാല് വർഷത്തേക്ക് ഇന്ത്യൻ സായുധ സേനയിൽ നിയമിക്കുന്ന പദ്ധതി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പ്രതിഷേധം ശക്തമാകുന്നതിനിടയിൽ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പ്രായപരിധിയിൽ ഇളവ് പ്രഖ്യാപിച്ചിരുന്നു. പദ്ധതിക്ക് കീഴിലുള്ള റിക്രൂട്ട്‌മെന്റിനുള്ള ഉയർന്ന പ്രായപരിധി 21 ൽ നിന്ന് 23 ആയാണ് ഉയർത്തിയത്. കഴിഞ്ഞ 2 വര്‍ഷമായി ആര്‍മിയിലേക്കുള്ള റിക്രൂട്ട്മെന്‍റ് നിര്‍ത്തിവെച്ചിരുന്ന സാഹചര്യത്തിലാണ് നടപടി.
ഈ വര്‍ഷത്തേക്കു മാത്രമാണ് ഈ ഉയര്‍ന്ന പ്രായപരിധി ഇളവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി സൈന്യത്തിലേക്ക് റിക്രൂട്ട്‌മെന്റുകളൊന്നും നടന്നിട്ടില്ല. അതിനാലാണ് ഇക്കൊല്ലത്തേക്ക് മാത്രം ഉയര്‍ന്ന പ്രായപരിധി 23 ആക്കി ഉയര്‍ത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.