എ ഐ പിടിച്ചു! ബിരിയാണി റസ്റ്റോറന്റ് ശൃംഖലകളിൽ നടന്ന 70,000 കോടി രൂപയുടെ നികുതി വെട്ടിപ്പ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഹൈദരാബാദിലെ ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രാജ്യത്തുടനീളം വ്യാപകമായി ഉപയോഗിക്കുന്ന ഒരു റെസ്റ്റോറന്റ് ബില്ലിംഗ് സോഫ്റ്റ്‌വെയറിലെ ഏകദേശം 60 ടെറാബൈറ്റ് ഇടപാട് രേഖകൾ പരിശോധിച്ചാണ് തട്ടിപ്പ് പുറത്തു കൊണ്ടുവന്നത്.
ഹൈദരാബാദിലെ ബിരിയാണി റെസ്റ്റോറന്റ് ശൃംഖലകളിൽ നിന്ന് തുടങ്ങിയ വിപുലമായ അന്വേഷണം, ഇന്ത്യയിലെ ഭക്ഷണ-പാനീയ മേഖലയിലെ ഏറ്റവും വലിയ നികുതി വെട്ടിപ്പ് റാക്കറ്റുകളിലൊന്നിനെയാണ് പുറത്തുകൊണ്ടുവന്നത്. ഹൈദരാബാദിലെ ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രാജ്യത്തുടനീളം വ്യാപകമായി ഉപയോഗിക്കുന്ന ഒരു റെസ്റ്റോറന്റ് ബില്ലിംഗ് സോഫ്റ്റ്‌വെയറിലെ ഏകദേശം 60 ടെറാബൈറ്റ് ഇടപാട് രേഖകൾ പരിശോധിച്ചാണ് തട്ടിപ്പ് പുറത്തു കൊണ്ടുവന്നത്. ആധുനിക അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ടൂളുകൾ എന്നിവയുടെ സഹായത്തോടെയാണ് തട്ടിപ്പ് പുറത്തു കൊണ്ടുവന്നത്. ഒരു ലക്ഷത്തിലധികം റെസ്റ്റോറന്റുകൾ ഉപയോഗിക്കുന്നതും റെസ്റ്റോറന്റ് ബില്ലിംഗ് സോഫ്റ്റ്‌വെയർ വിപണിയുടെ 10 ശതമാനത്തോളം കൈയാളുന്നതുമായ പ്ലാറ്റ്‌ഫോം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
2019-20 സാമ്പത്തിക വർഷം മുതൽ ഈ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന റെസ്റ്റോറന്റുകൾ കുറഞ്ഞത് 70,000 കോടി രൂപയുടെ വിൽപന മറച്ചുവെച്ചതായി ഉദ്യോഗസ്ഥർ കണ്ടെത്തി. പിഴയടക്കമുള്ള അന്തിമ നികുതി ബാധ്യത എത്രയാണെന്ന് ഇപ്പോഴും കണക്കാക്കി വരുന്നതേയുള്ളൂ. രാജ്യവ്യാപകമായി 1.77 ലക്ഷം റെസ്റ്റോറന്റ് ഐഡന്റിഫിക്കേഷൻ നമ്പറുകളാണ് ഈ പരിശോധനയ്ക്ക് വിധേയമാക്കിയത്. 70,000 കോടി രൂപയുടെ ഈ വെട്ടിപ്പിൽ, ബില്ല് നൽകിയതിന് ശേഷം സോഫ്റ്റ്‌വെയറിൽ നിന്ന് ഡിലീറ്റ് ചെയ്ത ഇടപാടുകൾ മാത്രം 13,317 കോടി രൂപയോളം വരും. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും മാത്രം 5,141 കോടി രൂപയുടെ വിറ്റുവരവ് ഇത്തരത്തിൽ ഒളിപ്പിച്ചുവെച്ചതായി കണ്ടെത്തി.
advertisement
ഡിജിറ്റൽ കണ്ടെത്തലുകൾ സ്ഥിരീകരിക്കുന്നതിനായി ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും 40 റെസ്റ്റോറന്റുകളിൽ അധികൃതർ നേരിട്ടും ഇലക്ട്രോണിക് സംവിധാനങ്ങൾ വഴിയും വിശദമായ പരിശോധന നടത്തി. ഇതിലൂടെ 400 കോടി രൂപയുടെ വെളിപ്പെടുത്താത്ത വിൽപന വെളിച്ചത്തായി. തമിഴ്‌നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ അഞ്ച് സംസ്ഥാനങ്ങളാണ് നികുതി വെട്ടിപ്പിൽ മുൻപന്തിയിലുള്ളത്. ഇതിൽ കർണാടകയിലാണ് ഏറ്റവും കൂടുതൽ ഇടപാടുകൾ മായ്ച്ചുകളഞ്ഞത് (ഏകദേശം 2,000 കോടി രൂപ). തെലങ്കാനയിൽ 1,500 കോടി രൂപയും തമിഴ്‌നാട്ടിൽ 1,200 കോടി രൂപയും ഇത്തരത്തിൽ രേഖകളിൽ നിന്ന് നീക്കം ചെയ്തു.
advertisement
ലഭ്യമായ വിവരങ്ങൾ പ്രകാരം ആകെ വിൽപനയുടെ 27 ശതമാനത്തോളം ബോധപൂർവ്വം ഔദ്യോഗിക രേഖകളിൽ നിന്ന് ഒഴിവാക്കിയതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അഹമ്മദാബാദിലെ സോഫ്റ്റ്‌വെയർ ദാതാക്കളുടെ കേന്ദ്രത്തിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് അന്വേഷണം നടത്തിയത്. ഹൈദരാബാദിലെ ആദായ നികുതി ഭവനിലെ ഡിജിറ്റൽ ഫോറൻസിക് ആൻഡ് അനലിറ്റിക്സ് ലാബിലായിരുന്നു ഇതിന്റെ വിശദമായ വിശകലനം നടന്നത്. വരുമാനം കുറച്ചുകാണിക്കാൻ പല മാർഗ്ഗങ്ങളാണ് റെസ്റ്റോറന്റുകൾ സ്വീകരിച്ചിരുന്നത്. ആഭ്യന്തര ക്രമക്കേടുകൾ ഒഴിവാക്കാൻ റെസ്റ്റോറന്റുകൾ സാധാരണയായി ക്യാഷ്, കാർഡ്, യുപിഐ ഇടപാടുകൾ രേഖപ്പെടുത്താറുണ്ടെങ്കിലും, ചില ഉടമകൾ ക്യാഷ് ബില്ലുകൾ മാത്രം സിസ്റ്റത്തിൽ നിന്ന് തിരഞ്ഞുപിടിച്ച് നീക്കം ചെയ്തു. ചിലരാകട്ടെ ഒരു മാസത്തെ മുഴുവൻ ബില്ലിംഗ് വിവരങ്ങളും മായ്ച്ചുകളഞ്ഞ ശേഷം യഥാർത്ഥ വരുമാനത്തിന്റെ ഒരു ചെറിയ ഭാഗം മാത്രം കാണിച്ച് നികുതി റിട്ടേണുകൾ സമർപ്പിക്കുകയും ചെയ്തു.
advertisement
2019-20 മുതൽ 2025-26 വരെയുള്ള ആറ് സാമ്പത്തിക വർഷങ്ങളിലെ ഏകദേശം 2.43 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് പരിശോധിച്ചത്. ജിഎസ്ടി നമ്പറുകൾ ഉപയോഗിച്ച് അതത് റെസ്റ്റോറന്റുകളെ വേഗത്തിൽ തിരിച്ചറിയാൻ ജനറേറ്റീവ് എഐ (Generative AI) ഉൾപ്പെടെയുള്ള അത്യാധുനിക കമ്പ്യൂട്ടിംഗ് സംവിധാനങ്ങളാണ് അന്വേഷണ സംഘം ഉപയോഗിച്ചത്. ഹൈദരാബാദിലും വിശാഖപട്ടണത്തും ആരംഭിച്ച അന്വേഷണം, ബില്ലിംഗ് സോഫ്റ്റ്‌വെയർ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന സൂചനയെത്തുടർന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) രാജ്യവ്യാപകമായി വ്യാപിപ്പിക്കുകയായിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Hyderabad,Hyderabad,Telangana
First Published :
Feb 19, 2026 10:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
എ ഐ പിടിച്ചു! ബിരിയാണി റസ്റ്റോറന്റ് ശൃംഖലകളിൽ നടന്ന 70,000 കോടി രൂപയുടെ നികുതി വെട്ടിപ്പ്










