സ്‌റ്റേഷൻ നവീകരണത്തിന്റെ പേരിൽ ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കില്ല: റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്
- Published by:Sarika KP
- news18-malayalam
Last Updated:
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടതിന് ശേഷമാണ് കേന്ദ്ര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
റെയിൽവേ സ്റ്റേഷൻ നവീകരണ പദ്ധതിയുടെ പേരിൽ യാത്രാ നിരക്കിൽ വർദ്ധനവ് ഉണ്ടാകില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്നലെ അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടതിന് ശേഷമാണ് കേന്ദ്ര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നവീകരണ പദ്ധതിക്ക് ആവശ്യമായ ഏകദേശം 25,000 കോടി രൂപ ഈ ബജറ്റിൽ മാറ്റിവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള യാത്രക്കാർക്ക് തടസ്സമില്ലാതെ യാത്ര സുഗമമാക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. “സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്താനാണ് പ്രധാനമന്ത്രി മോദി പ്രവർത്തിക്കുന്നത്. സ്റ്റേഷൻ നവീകരണത്തിന്റെ ലക്ഷ്യവും അതുതന്നെയാണ്. അവർക്ക് യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ ലോകോത്തര നിലവാരത്തിലുള്ള സ്റ്റേഷനുകൾ ഉണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. സ്‌റ്റേഷൻ നവീകരണത്തിന്റെ പേരിൽ ഞങ്ങൾ നിരക്ക് വർധിപ്പിക്കുകയോ ഫീസ് നിശ്ചയിക്കുകയോ ചെയ്തിട്ടില്ല,” എന്നും അശ്വനി വൈഷ്ണവ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Also read-‘കേരള സർക്കാരിന് റെയിൽവേ വികസനത്തിൽ താൽപര്യമില്ല; എന്തു കാര്യവും കാണുന്നത് രാഷ്ട്രീയ കണ്ണിലൂടെ മാത്രം’; അശ്വിനി വൈഷ്ണവ്
advertisement
രാജ്യത്തെ 1300- ഓളം റെയില്‍വേ സ്റ്റേഷനുകള്‍ അമൃത് ഭാരത് പദ്ധതിയില്‍പ്പെടുത്തി നവീകരിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ഇതിൽ ഉത്തർപ്രദേശിലും രാജസ്ഥാനിലും 55 സ്റ്റേഷനുകൾക്കായി 4000 കോടി രൂപയും മധ്യപ്രദേശിൽ 34 സ്റ്റേഷനുകൾക്കായി 1000 കോടി രൂപയും മഹാരാഷ്ട്രയിൽ 44 സ്റ്റേഷനുകൾക്കായി 1500 കോടി രൂപയും ആണ് നവീകരണ ചെലവ് പ്രതീക്ഷിക്കുന്നത്. കൂടാതെ, തമിഴ്‌നാട്, കർണാടക, കേരളം എന്നിവിടങ്ങളിലെ നിരവധി റെയിൽവേ സ്റ്റേഷനുകളും ഈ പദ്ധതിയുടെ ഭാഗമായി നവീകരിക്കും.
കൂടാതെ കരാർ രേഖകൾ, വാസ്തുവിദ്യ, രൂപകൽപ്പന, സുരക്ഷ എന്നിവ വിശകലനം ചെയ്ത് സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനും പുനര്‍വികസന പദ്ധതിയുടെ ഭാഗമായി റെയില്‍വേ 9,000 എഞ്ചിനീയര്‍മാരെ പരിശീലിപ്പിക്കുന്നുണ്ടെന്നും മന്ത്രി നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു സംസ്ഥാനത്തോടും വിവേചനം കാണിച്ചിട്ടില്ലെന്നും ഇതിന്റെ പ്രവർത്തനങ്ങളിൽ ഗണ്യമായ പുരോഗതി അടുത്ത രണ്ടു വർഷത്തിനുള്ളിൽ നമുക്ക് കാണാൻ കഴിയും എന്നും കേന്ദ്ര റെയിൽവേ മന്ത്രി പറഞ്ഞു.
advertisement
കൂടാതെ കേരളത്തിലെ ശബരിമല റെയിൽ പോലുള്ള ദീർഘകാല പദ്ധതികളെ കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. കേരള സർക്കാരിന് ഇക്കാര്യത്തിൽ താല്പര്യം കുറവാണെന്നും ഇതൊരു സ്പെഷ്യൽ കേസ് ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “കേരള സർക്കാരിന് സംസ്ഥാനത്തിന്റെ വികസനത്തിൽ അത്ര താൽപര്യമില്ല. അതുകൊണ്ടാണ് സർവേ അല്ലെങ്കിൽ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കൽ പോലുള്ള ചെറിയ കാര്യങ്ങൾക്ക് പോലും വളരെയധികം ബുദ്ധിമുട്ട് നേരിടുന്നത്. എന്നിരുന്നാലും കേരളത്തിലെ റെയിൽവേ ശൃംഖല വികസിപ്പിക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണ് എന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു.
advertisement
അതോടൊപ്പം വന്ദേ ഭാരത് കേരളത്തിനു കിട്ടില്ല എന്നവിധം സാങ്കല്പിക രാഷ്ട്രീയ പ്രചാരണം വരെ നടത്തിയെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ രാജ്യത്ത് സ്ഥാപിച്ച റെയിൽപാളങ്ങളുടെ നീളം ദക്ഷിണാഫ്രിക്ക, ഉക്രെയ്ൻ, പോളണ്ട്, യുകെ, സ്വീഡൻ എന്നിവിടങ്ങളിലെ സംയോജിത റെയിൽവേ ശൃംഖലയേക്കാൾ കൂടുതലാണെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം മാത്രം ദക്ഷിണ കൊറിയ, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ എന്നിവയുടെ സംയോജിത റെയിൽവേ ശൃംഖലയേക്കാൾ കൂടുതൽ റെയിൽവേ ട്രാക്കുകൾ ഇന്ത്യ സ്ഥാപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി തറക്കല്ലിടൽ ചടങ്ങിന് ശേഷം പറഞ്ഞു. കൂടാതെ 2014ന് മുമ്പ് റെയിൽ മേൽപ്പാലങ്ങളും അണ്ടർ ബ്രിഡ്ജുകളും 6,000ൽ താഴെ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിൽ ഇന്ന് അത് 10,000 കവിഞ്ഞതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 07, 2023 8:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
സ്‌റ്റേഷൻ നവീകരണത്തിന്റെ പേരിൽ ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കില്ല: റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്