രാസവളത്തിന്റെ അമിത ഉപയോഗം ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ജനങ്ങള്‍ ജൈവ കൃഷിയിലേക്ക് പൂര്‍ണ്ണമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. ഗുവാഹത്തിയിലെ ശ്രീമന്ത ശങ്കരദേവ് കലാക്ഷേത്ര സമ്മേളനത്തില്‍ ജൈവകൃഷിയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
”കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി പരിപാടികളില്‍ പങ്കെടുത്തിരുന്നു. അതിലെല്ലാം അദ്ദേഹം പറഞ്ഞത് ജൈവകൃഷി വ്യാപിപ്പിക്കുന്നതിനെപ്പറ്റിയായിരുന്നു. ഈയടുത്ത് ഇറങ്ങിയ ഒരു ഡോക്യുമെന്ററിയിലും ആസാമിലെ ഫലഭൂയിഷ്ടമായ മണ്ണിന്റെ കഴിവിനെപ്പറ്റി പറഞ്ഞിരുന്നു. അവയെ ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ നേട്ടങ്ങളുണ്ടാക്കാനാകുമെന്നും ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. അങ്ങനെ ഉപയോഗിച്ചാല്‍ പിന്നെ നമുക്ക് ഫോസ്‌ഫേറ്റ്, യൂറിയ, തുടങ്ങിയ വളങ്ങളെ ആശ്രയിക്കേണ്ടി വരില്ല,” ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
Also read- അപകടത്തിൽ മരിച്ച മകന്റെ അവയവങ്ങൾ ദാനം ചെയ്ത് ഡോക്ടർ ദമ്പതികൾ; പുതുജീവൻ നൽകിയത് 11 പേർക്ക്
പ്രകൃതിയ്ക്ക് അനുയോജ്യമായ കൃഷിരീതിയിലാണ് രാസവളമുപയോഗിച്ചുള്ള കൃഷിയെക്കാള്‍ മികച്ചതെന്ന് ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രതും സൂചിപ്പിച്ചിരുന്നു.അതേസമയം രാസവളങ്ങളുടെ ഉപയോഗം മനുഷ്യരുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
”രാസവളങ്ങളുടെ അമിത ഉപയോഗം ആരോഗ്യത്തെ ബാധിക്കുമെന്ന് ആസാമില്‍ അധികാരത്തിലേറിയ സമയത്ത് തന്നെ ഞങ്ങൾപറഞ്ഞിരുന്നു. വൃക്കരോഗം തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് ഇവ കാരണമാകും. ‘രാസവള ജിഹാദ്’ പൂര്‍ണമായി തുടച്ചുനീക്കാന്‍ പ്രവര്‍ത്തിക്കുമെന്നുംഅന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു,” ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. രാസവളം ഒരു പരിധി വരെ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അമിതമായി അവയെ ആശ്രയിക്കുന്നത് ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ഥിരമായി പ്രളയമുണ്ടാകുന്ന സംസ്ഥാനമാണ് ആസാം. അത്തരമൊരു സംസ്ഥാനത്തിന് പ്രധാന്‍ മന്ത്രി ഫസല്‍ ബീമ യോജന പോലുള്ള പദ്ധതികള്‍ ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മൂന്ന് സീസണുകളിലായി സംസ്ഥാനത്തെ 3 ലക്ഷത്തിലധികം കര്‍ഷകര്‍ക്ക് 236 കോടി രൂപയുടെ ധനസഹായം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assam, Himanta Biswa Sarma, Organic farming