മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ വാഹനാപകടത്തിൽ മരിച്ച വിരാർ സ്വദേശിയുടെ അവയവങ്ങൾ പുതുജീവൻ നൽകിയത് 11 പേർക്ക്. സാകേത് ദണ്ഡവതെ എന്ന യുവാവാണ് അപകടത്തിൽ മരിച്ചത്. തുടർന്ന് മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ഡോക്ടർ ദമ്പതികളായ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ച ബെംഗളൂരുവിനടുത്തുണ്ടായ വാഹനാപകടത്തിലാണ് സാകേത് ദണ്ഡവതെ മരിച്ചത്. 30 വയസ്സുള്ള മകന്റെ മരണവിവരം അറിഞ്ഞ മാതാപിതാക്കൾ മരണശേഷവും അവയവങ്ങളിലൂടെ മകൻ ജീവനോടെയിരിക്കട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു.
ഈ അവയവ ദാനത്തിലൂടെ 11 പേർക്ക് പ്രയോജനം ലഭിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മഹാരാഷ്ട്ര സെക്രട്ടറി ഡോ.സന്തോഷ് കദം പറഞ്ഞു. മരിച്ചയാളുടെ പിതാവ് ഡോ. വിനീത് ദണ്ഡവതെ ഐഎംഎയിലെ ഉദ്യോഗസ്ഥൻ കൂടിയാണ്. 5 മാസം മുൻപായിരുന്നു സാകേതിന്റെ വിവാഹം. ഭാര്യ അപൂർവയിൽ നിന്നും അവയവങ്ങൾ ദാനം ചെയ്യാനുള്ള സമ്മതം വാങ്ങി. വാഹനാപകടത്തിൽ മരിച്ച 16 വയസ്സുള്ള പത്താം ക്ലാസ് വിദ്യാർത്ഥിയുടെ അവയവങ്ങൾ ദാനം ചെയ്ത് ആറ് പേരുടെ ജീവൻ രക്ഷിച്ച സമാനമായ മറ്റൊരു സംഭവം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
Also read- പത്താം ക്ലാസ് ഫലം കാത്തുനിൽക്കാതെ പോയ സാരംഗ് പത്തു പേർക്ക് പുതുജീവനേകുന്നു
തിരുവനന്തപുരത്ത് അപകടത്തിൽ മരിച്ച പത്താം ക്ലാസ് വിദ്യാർത്ഥി സാരംഗിന്റെ അവയവങ്ങളാണ് ഇത്തരത്തിൽ ദാനം ചെയ്തത്.എസ്‌എസ്‌എൽസി ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പാണ് ഇത് സംഭവിച്ചത്. അപകടത്തിൽ മരിച്ച പത്താം ക്ലാസ് വിദ്യാർത്ഥി സാരംഗ് ഗ്രേസ് മാർക്കില്ലാതെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡും നേടിയിരുന്നു. ഫലം പ്രഖ്യാപിക്കുന്ന പത്രസമ്മേളനത്തിൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വികാരാധീനനായിരുന്നു. മെയ് 15 ന് ബംഗളൂരുവിൽ മസ്തിഷ്ക രക്തസ്രാവം മൂലം ഒരു വിദേശ വിനോദസഞ്ചാരി മരിക്കുകയും അവരുടെ കുടുംബാംഗങ്ങൾ അവയവം മാറ്റിവയ്ക്കൽ ആവശ്യമായ മറ്റ് ആറ് പേർക്ക് അവയവങ്ങൾ ദാനം ചെയ്യുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Donation, Maharashtra