Azam Khan | യോഗി ആദിത്യനാഥിനെതിരായ വിദ്വേഷ പ്രസംഗം: അസം ഖാന് മൂന്നു വർഷം തടവ്; ജാമ്യം അനുവദിച്ചു
- Published by:Arun krishna
- news18-malayalam
Last Updated:
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ ആയിരുന്നു അസം ഖാൻ കേസിനാസ്പദമായ പ്രസംഗം നടത്തിയത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന് മൂന്നു വർഷം തടവുശിക്ഷ. അസം ഖാന് കോടതി പിന്നീട് ജാമ്യം അനുവദിച്ചു. യോഗി ആദിത്യനാഥിനെതിരെ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തോടനുബന്ധിച്ചു നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളിലാണ് യുപിയിലെ രാംപൂര്‍ കോടതി ശിക്ഷ വിധിച്ചത്.
കോടതി വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകാൻ എട്ട് ദിവസത്തെ സമയവും അസം ഖാൻ ആവശ്യപ്പെട്ടു. ഒരു മാസത്തിനകം അപ്പീൽ നൽകാമെന്ന് രാംപൂർ സ്പെഷ്യൽ പ്രോസിക്യൂഷൻ ഓഫീസർ എസ് പി പാണ്ഡെ അറിയിച്ചു. ''2019 ഏപ്രിൽ 7 ന് അസം ഖാൻ പ്രകോപനപരമായ പ്രസംഗം നടത്തിയിരുന്നു.
തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ കൂടിയായ അന്നത്തെ ജില്ലാ മജിസ്‌ട്രേറ്റിനെതിരെയും അദ്ദേഹം ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചു. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് അഞ്ച് സാക്ഷികളും പ്രതിഭാഗത്തു നിന്ന് അഞ്ച് സാക്ഷികളും ഉണ്ടായിരുന്നു. അസം ഖാനെതിരെ ചുമത്തിയ മൂന്ന് വകുപ്പുകൾ പ്രകാരം മൂന്ന് വർഷം തടവു ശിക്ഷ അനുഭവിക്കാനും മൂന്ന് കുറ്റങ്ങൾക്കുമായി 2000 രൂപ വീതം പിഴയടക്കാനും കോടതി ഉത്തരവിട്ടു. '', സർക്കാരിനു വേണ്ടി വാദിച്ച പാണ്ഡെ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
advertisement
അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് നിശാന്ത് മാൻ ആണ് വിധി പ്രസ്താവിച്ചത്. 2017 മുതൽ എൺപതിലധികം കേസുകൾ അസം ഖാനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പല കേസുകളിലും വിചാരണ പൂർത്തിയായിട്ടില്ല. രാംപുരിൽനിന്നുള്ള എംഎൽഎയായ ഖാനെതിരെ തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങി നിരവധി കേസുകളുണ്ട്.
ഐപിസി സെക്ഷൻ 153-എ (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 505(1) (ഏതെങ്കിലും പ്രസ്താവനയോ അഭ്യൂഹമോ റിപ്പോർട്ടോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുക), സെക്ഷൻ 125 (തമ്മിൽ ശത്രുത വളർത്തൽ) എന്നിവ പ്രകാരം 2019 ഏപ്രിൽ 9 ന് അസം ഖാനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
advertisement
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ ആയിരുന്നു അസം ഖാൻ കേസിനാസ്പദമായ പ്രസംഗം നടത്തിയത്. രാംപൂർ ലോക്‌സഭയിൽ നിന്ന് മത്സരിച്ച ഖാൻ ബിജെപി സ്ഥാനാർത്ഥി ജയപ്രദക്കെതിരെ വിജയിച്ചിരുന്നു. ഖാൻ 52.69 ശതമാനം വോട്ട് നേടിയപ്പോൾ ജയപ്രദക്ക് 42.33 ശതമാനം വോട്ടാണ് ലഭിച്ചത്. ഈ വർഷം ആദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഖാൻ തന്റെ ലോക്‌സഭാ അംഗത്വം ഉപേക്ഷിക്കുകയായിരുന്നു.
''പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ മുസ്ലീം ജനതക്ക് ഇവിടെ ജീവിക്കാൻ ബുദ്ധിമുട്ടുള്ള അന്തരീക്ഷമാണ് ഉണ്ടാക്കിയത്. കോൺഗ്രസ് സ്ഥാനാർത്ഥി മുസ്ലീം വോട്ടുകൾ മാത്രം ചോദിക്കരുത്. ഹൈന്ദവരിൽ നിന്നു കൂടി വോട്ട് തേടണം. നിങ്ങൾ മുസ്ലീങ്ങളുടെ വോട്ട് തേടുന്നു. അവരുടെ വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപി വിജയം ഉറപ്പിക്കുന്നു. ഒരു മാസത്തിനുള്ളിൽ, ഇവിടുത്തെ കളക്ടർ രാംപൂരിനെ നരകമാക്കി. അങ്ങനെയുള്ള നിരവധി കളക്ടർമാർ എന്റെ മുന്നിൽ നിന്നു വിറച്ചിട്ടുണ്ട്. നിങ്ങളുടെ വോട്ടുകൾ വിഭജിക്കരുതെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്. ബിജെപിയുടെ വിജയം ആഗ്രഹിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യരുത്. താൻ വളരെ ആദർശവാദിയാണെന്ന് കളക്ടർ അവകാശപ്പെടുന്നു. അയാളെ പറ്റിയുള്ള എല്ലാ വിവരങ്ങളും എന്റെ പക്കലുണ്ട്. അയാൾ എങ്ങനെയുള്ള കുടുംബത്തിൽ നിന്നാണ് വരുന്നതെന്ന് എനിക്കറിയാം. 302-ാം വകുപ്പ് പ്രകാരം (കൊലപാതകക്കുറ്റം പരാമർശിക്കുന്ന ഐപിസി വകുപ്പ്) കുറ്റാരോപിതനായ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അയാൾ ഇതെല്ലാം ചെയ്യുന്നത്'', എന്നാണ് കേസിനാസ്പദമായ പ്രസംഗത്തിൽ അസം ഖാൻ പറഞ്ഞതത്.
advertisement
ഭാര്യ തൻസീൻ ഫാത്തിമ, മകൻ അബ്ദുല്ല അസം എന്നിവരും അസം ഖാനോടൊപ്പം ചില കേസുകളിൽ പ്രതികളാണ്. മൂവരും ഇപ്പോൾ ജാമ്യത്തിലാണ്. ഭൂമി കൈയേറ്റ കേസിൽ കഴിഞ്ഞ രണ്ടു വർഷമായി ഖാൻ ജയിലിലായിരുന്നു. സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ മെയ് മാസമാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 29, 2022 10:16 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Azam Khan | യോഗി ആദിത്യനാഥിനെതിരായ വിദ്വേഷ പ്രസംഗം: അസം ഖാന് മൂന്നു വർഷം തടവ്; ജാമ്യം അനുവദിച്ചു