ഉത്തർപ്രദേശിലെ വാരാണസിക്കും പശ്ചിമ ബംഗാളിലെ ഹാൽദിയയ്ക്കും ഇടയിൽ ഗംഗാ നദിയുടെ തീരത്ത് 60 ജെട്ടികൾ കേന്ദ്രസർക്കാർ നിർമ്മിക്കുമെന്ന് ഷിപ്പിംഗ് ജലപാത വകുപ്പ് സഹമന്ത്രി ശന്തനു താക്കൂർ പറഞ്ഞു. പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ നാദിയയിൽ കല്യാണി, ട്രിബെനി നദികളുടെ ഇരുകരകളിലുമായി ഇത്തരത്തിലുള്ള നാല് ജെട്ടികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാർ രാജ്യത്ത് 118 ജലപാതകൾ വികസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 118 പുതിയ ജലപാതകൾ യാത്രയുടെ ദൂരം കുറയ്ക്കുകയും ഗതാഗതച്ചെലവ് കുറയ്ക്കുകയും ചെറുകിട വ്യാപാരികൾക്കും ദൈനംദിന യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും പ്രയോജനം ചെയ്യുമെന്നും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഏറെക്കാലമായി അവഗണിക്കപ്പെട്ട് കിടന്നിരുന്ന രാജ്യത്തിന്റെ അടിസ്ഥാന വികസനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പശ്ചിമ ബംഗാൾ സർക്കാരിന്റെ സഹകരണം വേണമെന്നും അദ്ദേഹം പറഞ്ഞു. താൻ ഉദ്ഘാടനം ചെയ്ത നാല് ജെട്ടികളും എട്ട് കോടി രൂപ ചെലവിലാണ് നിർമ്മിച്ചതെന്ന് താക്കൂർ പറഞ്ഞു. നോർത്ത് 24 പർഗാനാസ് ജില്ലയിൽ ദേശീയ ജലപാത 44 -ൽ ഉള്ള ഇച്ചാമതി നദിയുടെ വിവിധ വികസന പ്രവർത്തനങ്ങൾക്കും അദ്ദേഹം തുടക്കമിട്ടു. ബേരിഗോപാൽപൂർ മുതൽ തരണിപൂർ വരെയുള്ള നദിക്കരയിൽ 24 കിലോമീറ്റർ ചുറ്റളവിലാണ് വികസന പ്രവർത്തനങ്ങൾ നടക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Central government program, Ganga, Uttar Pradesh, Varanasi, West bengal