ന്യൂഡൽഹി: രാഷ്ട്രപതിയും പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ഉൾപ്പെടെയുള്ള ഇന്ത്യയിലെ പ്രമുഖരെ ചൈനീസ് സര്‍ക്കാരുമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധമുള്ള സ്ഥാപനം നിരീക്ഷിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയിലെ പ്രമുഖരായ പതിനായിരത്തോളം വ്യക്തികളെയും സ്ഥാപനങ്ങളെയും ചൈനയിലെ സെൻഷൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻഹുവ ഡാറ്റ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ലിമിറ്റഡ് എന്ന സ്ഥാപനം നിരീക്ഷിക്കുന്നതായി 'ദി ഇന്ത്യന്‍ എക്‌സ്പ്രസ്' ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡാറ്റ ടൂളുകൾ ഉപയോഗിച്ചാണ് നിരീക്ഷണം.
Also Read- 'മന്ത്രി ജലീലിനെ അപകടപ്പെടുത്താൻ ശ്രമം നടന്നു': മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, വിവിധ കേന്ദ്രമന്ത്രിമാര്‍, സംയുക്ത സേന മേധാവി, ഇവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ നിരീക്ഷിക്കപ്പെടുന്നവരില്‍പ്പെടുന്നു. ചൈനീസ് സേനയുമായും സുരക്ഷാ ഏജന്‍സികള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവയുമായും അടുത്ത് സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സെൻഹുവ. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി, ഇവരുടെ കുടുംബാംഗങ്ങള്‍ എന്നിവരും നിരീക്ഷപ്പെടുന്നവരുടെ പട്ടികയിലുണ്ട്.
Also Read- 'ഈ സ്ത്രിയുടെ അപകടകരമായ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്'; സലിംകുമാറിന്റെ കുറിപ്പ്
ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, സംസ്ഥാന മുഖ്യമന്ത്രിമാര്‍, രണ്ട് മുന്‍ രാഷ്ട്രപതിമാര്‍, അഞ്ച് മുന്‍ പ്രധാനമന്ത്രിമാര്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരെയും ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുണ്ട്. ശശിതരൂര്‍ ഉള്‍പ്പെടെ എഴുന്നൂറോളം രാഷ്ട്രീയ പ്രവര്‍ത്തകരും പട്ടികയിലുണ്ട്. മാധ്യമപ്രവര്‍ത്തകര്‍, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, കായിക താരങ്ങൾ, സിനിമാ താരങ്ങൾ, അക്കാദമിക് രംഗത്തെ വിദഗ്ധർ, മതനേതാക്കൾ, സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, സർവീസിലുള്ളതും വിരമിച്ചതുമായ സൈനികോദ്യോഗസ്ഥര്‍ എന്നിവരെയും നിരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
Also Read- US Open 2020: പുരുഷ ഫൈനലിൽ കന്നി ഗ്രാൻഡ് സ്ലാം സ്വന്തമാക്കി ഡൊമിനിക് തീം
മുഖ്യമന്ത്രിമാരായ മമത ബാനർജി, അശോക് ഗെഹ്ലോട്ട്, അമരീന്ദർ സിങ്, ഉദ്ധവ് താക്കറെ, നവീൻ പട്നായിക്, ശിവരാജ് സിങ് ചൗഹാൻ തുടങ്ങിയവരാണ് നിരീക്ഷണത്തിലുള്ളത്. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, രവിശങ്കർ പ്രസാദ്, നിർമല സീതാരാമൻ, സ്മൃതി ഇറാനി, പിയൂഷ് ഗോയൽ എന്നിവരും പട്ടികയിലുണ്ട്. അമേരിക്ക, ഇംഗ്ലണ്ട്, ജപ്പാൻ, ഓസ്ട്രേലിയ, കാനഡ, ജർമനി, യുഎഇ എന്നീ രാജ്യങ്ങളിൽ നിന്ന് കമ്പനിയിലേക്ക് തത്സമയം വിവരങ്ങൾ കൈമാറുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ദി ഹിന്ദു ഗ്രൂപ്പ് ചെയർമാൻ എൻ രവി, സീ ന്യൂസ് എഡിറ്റർ ഇൻ ചീഫ് സുധീർ ചൗധരി, ഇന്ത്യ ടുഡേ ഗ്രൂപ്പ് കൺസൾട്ടന്റിങ് എഡിറ്റർ രാജ്ദീപ് സർദേശായി, പ്രധാനമന്ത്രിയുടെ മുൻ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ ബാറു, ദി ഇന്ത്യൻ എക്സ്പ്രസ് ചീഫ് എഡിറ്ററ്‍ രാജ് കമൽ ഝാ തുടങ്ങിയ മാധ്യമരംഗത്തെ പ്രമുഖരും കമ്പനി നിരീക്ഷിച്ചുവരുന്നവരുടെ പട്ടികയിലുണ്ട്. എന്നാൽ ഇത്തരത്തിൽ ഇന്ത്യക്കാരെ നിരീക്ഷിക്കാൻ ആരെയും ഏർപ്പെടുത്തിയിട്ടില്ലെന്നാണ് ചൈനീസ് അധികൃതരുടെ പ്രതികരണം. 2018 ഏപ്രിലിലാണ് സെൻഹുവ കമ്പനി പ്രവർത്തനമാരംഭിച്ചത്. വിവിധ രാജ്യങ്ങളിലായി 20പ്രോസസിങ് കേന്ദ്രങ്ങളാണ് കമ്പനിക്കുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: India-China, India-China stand off, PM narendra modi, Sonia gandhi