കൊല്ലം: മന്ത്രി കെ.ടി. ജലീലിനെ ആസൂത്രിതമായി അപകടപ്പെടുത്താൻ നീക്കം നടന്നുവെന്നും മന്ത്രി കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. പാരിപ്പള്ളിയിൽ വെച്ച് വേഗത്തിൽ ഓടിവരുന്ന മന്ത്രിയുടെ വാഹനത്തിന് കുറുകെ മറ്റൊരു വാഹനം വെച്ച് അപായപ്പെടുത്താനായിരുന്നു ശ്രമം. ഇത് സമരത്തിന്റെ രൂപമല്ലെന്നും മന്ത്രിക്കെതിരായ വേട്ടയാടൽ അപകടകരമായ തലത്തിലേക്ക് നീങ്ങുകയാണെന്നും മേഴ്സിക്കുട്ടിയമ്മ ഫേസ്ബുക്കിൽ കുറിച്ചു.
Also Read- വഴിനീളെ പ്രതിഷേധം; മന്ത്രി കെ.ടി ജലീൽ വളാഞ്ചേരിയിൽനിന്ന് തിരുവനന്തപുരത്തെത്തി
മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ കുറിപ്പ് ഇങ്ങനെ
മന്ത്രി കെ ടി ജലീലിനെതിരെ നടക്കുന്ന വേട്ടയാടൽ അപകടകരമായ തലത്തിലേക്ക് നീങ്ങുന്നു.
ഇപ്പോൾ ടിവിയിൽ കണ്ടത് മന്ത്രി ജലീലിന്റെ തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ പാരിപ്പള്ളിയിൽ വെച്ച് വേഗത്തിൽ വരുന്ന മന്ത്രിയുടെ വാഹനത്തിന് കുറുകെ മറ്റൊരു വാഹനം വെച്ച് അപായപ്പെടുത്താൻ ശ്രമം. വേഗത്തിൽ ഓടി വരുന്ന വാഹനത്തിനു മുന്നിൽ പെട്ടെന്ന് മറ്റൊരു വാഹനം കുറുകെ വയ്ക്കുന്നത് ഉണ്ടാക്കുന്ന അപകടം എത്ര ഭീകരം ആകും എന്നത് അറിയാത്തവരാണോ ഇത്തരത്തിലൊരു നീക്കം നടത്തിയത്. ഇത് സമരത്തിന്റെ രൂപം അല്ല. ആസൂത്രിതമായി അപകടപ്പെടുത്താൻ നടത്തിയ നീക്കം തന്നെയാണ് എന്നതിൽ സംശയമില്ല. മന്ത്രി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
Also Read- ജലീലിന് പിന്തുണയുമായി കാന്തപുരം വിഭാഗം; വിഷയത്തെ വര്‍ഗ്ഗീയവത്കരിക്കാനുള്ള നീക്കം അപകടകരമെന്ന് SYS
മന്ത്രി തന്നെ ഒരു മീഡിയ പ്രവർത്തകനു നൽകിയ ഫോൺകോളിൽ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട് എന്തായിരുന്നു ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട വസ്തുത എന്ന്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഒന്നുമേ ചോദിച്ചില്ല എന്ന വസ്തുതയിരിക്കെ എന്താണ് ഇന്നലെയും ഇന്നുമായി നടത്തുന്ന കോലാഹലങ്ങൾ. ഹാലിളകിയ പ്രതിപക്ഷത്തിന്റെ സമനിലതെറ്റിയ അഴിഞ്ഞാട്ടം. ഷോർട്ട് സർക്യൂട്ട് മൂലം സെക്രട്ടറിയേറ്റിൽ തീ പിടിച്ചപ്പോൾ ഇതേ പ്രകടനമാണ് നടത്തിയത്. അന്നും സമരത്തിന് ആധാരമായി പറഞ്ഞത് സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകൾ സെക്രട്ടറിയേറ്റിൽ കത്തിനശിച്ചു എന്നാണ്. എത്ര ജുഗുപ്സാവഹമായ ആരോപണങ്ങൾ. ഇപ്പോൾ ആർക്കും ഫയലിനെ കുറിച്ച് മിണ്ടാട്ടമില്ല.
ഇതേ ഗതി തന്നെയാണ് മന്ത്രി ജലീലിനെതിരായി നടത്തുന്ന സമരാഭാസത്തിലും സംഭവിക്കാൻ പോകുന്നത്. പക്ഷേ പാരിപ്പള്ളിയിലെ പോലുള്ള സംഭവം കടന്ന കൈയാണ്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കുറ്റവാളികളെ കണ്ടെത്തുന്നതിനും ശിക്ഷിക്കുന്നതിനും ആർക്കാണ് തടസ്സം? എന്താണ് വൈകുന്നത്? എൻഐഎ അതിലേക്കാണ് അതിവേഗം നീങ്ങേണ്ടത്.
ജലീലിനെ കരുവാക്കാൻ നിങ്ങൾ എത്ര ശ്രമിച്ചാലും കഴിയില്ല. സത്യം ജയിക്കുക തന്നെ ചെയ്യും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ED, Gold smuggling, J.Mercykutty Amma, Jaleel Facebook, Jaleel FB post, K t jaleel, Kt jaleel, Minister kt jaleel, Pinarayi vijayan, Protocol, Thiruvananthapuram, UAE consulate