മോസ്‌കോ: കിഴക്കൻ ലഡാക്കിൽ അടുത്തിടെ നടന്ന സംഭവങ്ങൾ ഉഭയകക്ഷി ബന്ധത്തെ ബാധിച്ചുവെന്ന് കേന്ദ്ര വിദേശ കാര്യമന്ത്രി എസ് ജയശങ്കർ, ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി നടത്തിയ ചർച്ചയിൽ ചൂണ്ടിക്കാട്ടി. മോസ്കോയിൽ രണ്ടരമണിക്കൂർ നീണ്ടുനിന്ന ചർച്ചയിൽ അതിര്‍ത്തിയിലെ സംഘർഷം ലഘൂകരിക്കാന്‍ അഞ്ച് കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും സമവായത്തിലെത്തി. സൈനിക വിന്യാസം പിന്‍വലിക്കല്‍, അതിര്‍ത്തിയിലെ പിരിമുറുക്കം കുറയ്ക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് സമവായം.
Also Read- യാത്രക്കാരില്ല; ശനിയാഴ്ച മുതൽ കേരളത്തിൽ ട്രെയിനുകൾ ഓടില്ല
യഥാർത്ഥ നിയന്ത്രണ രേഖക്ക് സമീപം ചൈനീസ് സൈനികർ സംഘടിക്കുന്നതിനെതിൽ ചർച്ചയിൽ ഇന്ത്യ ആശങ്ക അറിയിച്ചു. ഇത് 1993ലെയും 1996ലെയും ധാരണകൾക്ക് വിരുദ്ധമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ തൃപ്തികരമായ വിശദീകരണം നൽകാൻ ചൈനയ്ക്ക് കഴിഞ്ഞില്ലെന്നാണ് വിവരം. ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണകൾക്ക് ലംഘിച്ച് കൊണ്ട് യാതൊരു നീക്കവും നടത്തിയിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. രണ്ട് അയൽരാജ്യങ്ങൾ എന്ന നിലയിൽ ഇന്ത്യക്കും ചൈനയ്ക്കും ഇടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുക സ്വാഭാവികമാണെന്ന് വാങ് യി പറഞ്ഞു. ഇത്തരം സാഹചര്യങ്ങളെ മറികടക്കാൻ സാധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയതായി ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി.
Also Read- 7000 എംഎഎച്ച് ബാറ്ററിയുമായി സാംസങ് ഗാലക്‌സി എം 51 പുറത്തിറക്കി; വില അറിയാം
ഇന്ത്യ-ചൈന ബന്ധം വികസിപ്പിക്കുന്നതിനായി പൊതുവായി എടുത്ത തീരുമാനങ്ങളില്‍നിന്ന് ഇരുപക്ഷവും മാര്‍ഗനിര്‍ദേശം സ്വീകരിക്കണമെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ തര്‍ക്കങ്ങളാകാന്‍ അനുവദിക്കരുതെന്നും ഇരുമന്ത്രിമാരും സമ്മതിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. അതിര്‍ത്തിയിലെ നിലവിലെ സ്ഥിതി ഇരുവിഭാഗത്തിന്റെയും താത്പര്യം സംരക്ഷിക്കുന്നതല്ലെന്നും അതിനാല്‍ ഇരുവിഭാഗത്തിന്റെയും അതിര്‍ത്തി സൈനികര്‍ സംഭാഷണം തുടരണമെന്നും വേഗത്തില്‍ പിന്മാറണമെന്നും പിരിമുറുക്കം ലഘൂകരിക്കുന്നതിനായി ശരിയായ ദൂരം നിലനിര്‍ത്തുമെന്നും ഇരുവിഭാഗവും സമ്മതിച്ചു.
അതിര്‍ത്തി വിഷയത്തില്‍ നിലവിലുള്ള എല്ലാ കരാറുകളും പ്രോട്ടോക്കോളുകളും പാലിക്കുകയും അതിര്‍ത്തി പ്രദേശത്ത് സമാധാനവും നിലനിര്‍ത്തുമെന്നും ഇരുവരും സമ്മതിച്ചു. പ്രത്യേക പ്രതിനിധികള്‍ വഴിയുള്ള ആശയവിനിമയം ഇരുപക്ഷവും തുടരും. അതിര്‍ത്തി പ്രദേശങ്ങളില്‍ ശാന്തിയും സമാധാനവും മെച്ചപ്പെടുത്തുന്നതിനും നിലനിര്‍ത്തുന്നതിനും പുതിയ ആത്മവിശ്വാസം വളര്‍ത്തുന്നതിനുമുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും ഇരുപക്ഷവും അംഗീകരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: External Affairs Minister S. Jaishankar, India-China, India-China Border