ന്യൂഡല്‍ഹി: ഭീകരവാദത്തിൽ നല്ലതും ചീത്തയുമില്ല. രാഷ്ട്രീയ സൗകര്യങ്ങൾക്കനുസരിച്ച് തീവ്രവാദത്തെ നല്ലതും ചീത്തയും എന്ന് വേര്‍തിരിച്ച് കാണുന്നത് അവസാനിപ്പിക്കേണ്ട കാലമായെന്ന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ സമര്‍പ്പിച്ച ഔദ്യോഗിക രേഖയില്‍ ആവശ്യപ്പെട്ടു. തീവ്രവാദപ്രവര്‍ത്തനങ്ങളെ മതപരമായതെന്നും പ്രത്യയശാസ്ത്രപരമായതെന്നും തരംതിരിക്കുന്നത് ഭീകരവാദത്തിനെതിരെ പോരാടാനുള്ള ലോകരാജ്യങ്ങളുടെ ഉത്തരവാദിത്തെയാണ് ബാധിക്കുന്നതെന്നും രേഖയില്‍ പറഞ്ഞു.
ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയുടെ അധ്യക്ഷപദം ഇന്ത്യയ്ക്ക് ലഭിച്ചതിന് പിന്നാലെ നടത്തിയ ചര്‍ച്ചകൾക്ക് ശേഷമാണ് തീവ്രവാദത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന ആഹ്വാനമുണ്ടായത്. ഡിസംബര്‍ 14, 15 തീയതികളില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ നേതൃത്വത്തില്‍ ബഹുമുഖവാദം, തീവ്രവാദവിരുദ്ധ പ്രമേയം എന്നിവയില്‍ ചര്‍ച്ചകള്‍ നടത്താനും തീരുമാനിച്ചിരിക്കുകയാണ്.
അന്താരാഷ്ട്ര സമാധാനം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആഗോള ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനുള്ള നടപടികളെപ്പറ്റി ലോകരാജ്യങ്ങളുമായി ചര്‍ച്ച നടത്താനാണ് ഡിസംബര്‍ 15ന് നടക്കുന്ന രക്ഷാസമിതി സമ്മേളനത്തിലൂടെ ശ്രമിക്കുന്നത്. ന്യൂയോര്‍ക്കില്‍ 2001 സെപ്റ്റംബര്‍ 11നുണ്ടായ ഭീകരാക്രമണമാണ് ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങളെ തന്നെ ഒന്നിച്ചു നിര്‍ത്തുന്നതില്‍ വഴിത്തിരിവായതെന്നും ഇന്ത്യ വ്യക്തമാക്കി.
ലണ്ടന്‍, മുംബൈ, പശ്ചിമേഷ്യ, ആഫ്രിക്ക തുടങ്ങി ലോകത്തിന്റെ പലഭാഗത്തും ഭീകരാക്രമണം ക്രമേണ വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ ഭീഷണിയില്‍ നിന്നും ഒരു രാജ്യവും മുക്തമല്ലെന്നും അന്താരാഷ്ട്ര സമാധാനത്തെയാണ് അവ ബാധിക്കുന്നതെന്നുമുള്ള സൂചനകളാണ് ഇതുവഴി നല്‍കുന്നത്. അതേസമയം തീവ്രവാദത്തെ ഏതെങ്കിലും ഒരു മതവുമായോ ദേശീയതയുമായോ കൂട്ടിക്കെട്ടുന്നത് ഉചിതമല്ലെന്നും എല്ലാത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങളും കുറ്റകരമാണെന്നും കുറിപ്പില്‍ പറയുന്നു.
Also read- മുൻ പ്രധാനമന്ത്രി ദേവഗൗഡ പാർലമെന്റിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു
‘തീവ്രവാദം എല്ലാ രീതിയിലും അപലപിക്കപ്പെടേണ്ടതാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുന്നതോ അവയെ ചര്‍ച്ചകളില്‍ പെടുത്താതെ ഒഴിവാക്കുന്നതോ ഉചിതമല്ല. അതുകൂടാതെ രാഷ്ട്രീയ സൗകര്യത്തിന്റെ അടിസ്ഥാനത്തില്‍ തീവ്രവാദത്തെ നല്ലതെന്നും ചീത്തയെന്നും തരംതിരിക്കുന്നതും അവസാനിപ്പിക്കേണ്ടതാണ്,’ കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
അത്തരത്തില്‍ മതത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍ തീവ്രവാദത്തെ തരംതിരിക്കുന്നത് അവയ്ക്കെതിരെ പോരാടാനുള്ള രാജ്യങ്ങളുടെ കഴിവിനെ തന്നെയാണ് ബാധിക്കുന്നതെന്നും ഇന്ത്യ സമര്‍പ്പിച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടി. അതേസമയം അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരത്തിലെത്തിയത് ലോകമെമ്പാടുമുള്ള തീവ്രവാദപ്രവര്‍ത്തനങ്ങളെ കൂടുതല്‍ ത്വരിതപ്പെടുത്തിയിരിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു.
‘ 2021 ആഗസ്റ്റിലാണ് അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരം പിടിച്ചെടുത്തത്. ഇതിനുശേഷം ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റും, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ലെവന്റ്-ഖൊറാസന്‍, അല്‍ഖ്വയ്ദ, എന്നീ തീവ്രവാദഗ്രൂപ്പുകളുടെ ഭീഷണി വര്‍ധിച്ചിട്ടുണ്ട്,’ എന്ന് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ ആഫ്രിക്കയിലെ പല തീവ്രവാദ ഗ്രൂപ്പുകള്‍ക്കും അല്‍ഖ്വയ്ദ, ഐഎസ്ഐഎല്‍ തുടങ്ങിയ ആഗോള തീവ്രവാദ ഗ്രൂപ്പുകളുടെ സഹായം ലഭിക്കുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു.
ആഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരപ്രദേശത്ത് തീവ്രവാദഭീഷണി വര്‍ധിക്കുകയാണ്. നിരവധി കടല്‍ക്കൊള്ളക്കാരും, ക്രിമിനലുകളും ഇവിടുത്തെ തീവ്രവാദഗ്രൂപ്പുകള്‍ക്ക് ആയുധങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇവ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ഈ പ്രദേശത്ത് വര്‍ധിക്കാന്‍ കാരണമായിരിക്കുകയാണെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഉപയോഗവും പുത്തന്‍ ആശയവിനിമയ രീതികളും തീവ്രവാദ ഗ്രൂപ്പുകള്‍ പ്രയോജനപ്പെടുത്തുകയാണെന്നും ഇത് ലോകസമാധാനത്തിന് തന്നെ ഭീഷണിയുയര്‍ത്തുകയാണെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനകാലത്ത് ഇത്തരം സാങ്കേതിക വിദ്യകള്‍ ധാരാളമായി തീവ്രവാദ ഗ്രൂപ്പുകള്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയിരുന്നു. ക്രിപ്റ്റോകറന്‍സികള്‍, ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമുകള് എന്നിവയുപയോഗിച്ച് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം കണ്ടെത്താന്‍ കോവിഡ് കാലത്ത് ഭീകരവാദഗ്രൂപ്പുകള്‍ ശ്രമിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: India, Terrorism, UN Security Council