പോലീസ് മെസ്സിലെ മോശം ഭക്ഷണത്തെക്കുറിച്ച് വീഡിയോ പുറത്തുവിട്ട കോൺസ്റ്റബിളിന്റെ സ്ഥലംമാറ്റം ഹൈക്കോടതി സ്റ്റേ
- Published by:user_57
- news18-malayalam
Last Updated:
പോലീസ് മെസ്സിൽ വിളമ്പുന്ന ഭക്ഷണം ഗുണനിലവാരം ഇല്ലാത്തതാണെന്ന് പറഞ്ഞു കൊണ്ടുള്ളതായിരുന്നു വീഡിയോ
പോലീസ് മെസ്സില്‍ നിന്നും ലഭിച്ച മോശം ഭക്ഷണത്തെക്കുറിച്ചുള്ള വീഡിയോ പുറത്തു വിട്ട ഉത്തർപ്രദേശ് പോലീസ് കോൺസ്റ്റബിൾ മനോജ് കുമാറിന്റെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി. ഫിറോസാബാദിൽ നിന്ന് ഗാസിപൂരിലേക്ക് സ്ഥലം മാറ്റിയതിനെതിരെ കുമാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പങ്കജ് ഭാട്ടിയയുടെ ബെഞ്ചിന്റെ ഉത്തരവ്.
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് മനോജ് കുമാറിന്റെ വീഡിയോ പുറത്തു വന്നത്. ഫിറോസാബാദിലെ പോലീസ് മെസ്സിൽ വിളമ്പുന്ന ഭക്ഷണം ഗുണനിലവാരം ഇല്ലാത്തതാണെന്ന് പറഞ്ഞു കൊണ്ടുള്ളതായിരുന്നു വീഡിയോ. പ്ലേറ്റിലെ ഭക്ഷണം സഹിതം കാണിച്ചു കൊണ്ടായിരുന്നു ദൃശ്യങ്ങൾ പുറത്തു വിട്ടത്.
സെപ്തംബർ 20നാണ് ഫിറോസാബാദിൽ നിന്ന് 600 കിലോമീറ്റർ അകലെയുള്ള ഗാസിപൂർ ജില്ലയിലേക്ക് മനോജ് കുമാറിനെ സ്ഥലം മാറ്റിയത്. കുമാറിന്റെ വീഡിയോ പുറത്തു വന്നതിനെ തുടർന്നായിരുന്നു നടപടിയെന്ന് അഭിഭാഷകൻ ഹൈക്കോടതിയിൽ വാദിച്ചു. നാലാഴ്ചയ്ക്കകം എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. സർക്കാരിന്റെ മറുപടി ലഭിച്ചതിനു ശേഷം പുനഃപരിശോധനാ സത്യവാങ്മൂലം സമർപ്പിക്കാൻ ഹർജിക്കാരന് നാലാഴ്ചത്തെ സമയം നൽകണമെന്നും കോടതി അറിയിച്ചു.
advertisement
കേരളത്തിലെ പോലീസ് സേനയെ ആകെ നാണക്കേടിൽ നിർത്തിക്കൊണ്ട് ഇടുക്കി എ ആർ ക്യാമ്പിലെ പി.വി. ശിഹാബ് എന്ന പോലീസുകാരൻ പ്രതിയായ മാമ്പഴ മോഷണക്കേസ് ഈ വർഷം പുറത്തുവന്നിരുന്നു. ഈ സംഭവത്തിൽ വൻ ഒത്തുകളി നാടകം നടന്നതായും പിന്നീട് തെളിഞ്ഞിരുന്നു. കാഞ്ഞിരപ്പള്ളിയിലെ മാമ്പഴ കച്ചവട കടയിൽ നിന്നാണ് 10 കിലോ മാമ്പഴം മോഷണം പോയത്. ആദ്യഘട്ടത്തിൽ കേസ് എടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. പിന്നീട് പരാതിയുമായി കച്ചവടക്കാരൻ രംഗത്ത് വന്നതോടെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കേസിന്റെ തുടക്കത്തിൽ തന്നെ ഒത്തുതീർപ്പാക്കാൻ പോലീസുകാരനായ പി.വി. ശിഹാബ് ശ്രമിച്ചിരുന്നു. എന്നാൽ മാമ്പഴ കച്ചവടക്കാരന് പോലീസുകാർ ആദ്യഘട്ടത്തിൽ നൽകിയ പിന്തുണ ഗുണമായി. ഇതോടെയാണ് കേസിൽ മുന്നോട്ടു പോകാൻ കച്ചവടക്കാരൻ തയ്യാറായത്.
advertisement
എന്നാൽ പിന്നീട് മാമ്പഴ കച്ചവടക്കാരൻ തനിക്ക് പരാതിയില്ല എന്ന് കാണിച്ച് കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു. കേസ് പിൻവലിച്ചു സംഭവം ഒത്തുതീർപ്പാക്കണം എന്നും പരാതിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് സംഭവത്തിൽ നിർണായക നീക്കങ്ങൾ ഉണ്ടായത്. നേരത്തെ ബലാത്സംഗ കേസിൽ അടക്കം പ്രതിയായ ആളാണ് പി.വി. ഷിഹാബ്. ഇത്രയധികം ഗുരുതരമായ കുറ്റകൃത്യങ്ങൾ ഇയാൾക്കെതിരെ ഉണ്ടായിട്ടും ഇയാൾ സർവീസിൽ തിരിച്ചു കയറി എന്നതാണ് ഞെട്ടിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഇയാൾക്കുള്ള ബന്ധമാണ് പോലീസ് സേനയിൽ തുടർന്ന് പ്രവർത്തിക്കുന്നതിന് ഇയാൾക്ക് ഗുണകരമായത് എന്നും ആരോപണം ഉയർന്നിരുന്നു.
advertisement
Summary: Transfer order of a constable in viral video stayed by the court
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 13, 2022 10:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പോലീസ് മെസ്സിലെ മോശം ഭക്ഷണത്തെക്കുറിച്ച് വീഡിയോ പുറത്തുവിട്ട കോൺസ്റ്റബിളിന്റെ സ്ഥലംമാറ്റം ഹൈക്കോടതി സ്റ്റേ