ന്യൂഡൽഹി: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന. കേരളത്തെ കൂടാതെ പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതിയാകും ഇന്ന് പ്രഖ്യാപിക്കുക. വൈകുന്നേരം 4.30ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാൻ ഭവനിൽ മാധ്യമങ്ങളെ കാണുന്നുണ്ട്. കമ്മീഷന്റെ സമ്പൂര്‍ണ യോഗം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് ചേരുന്നുണ്ട്. ഇതിനു പിന്നാലെയാണ് വൈകുന്നേരം വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. നേരത്തെ മാർച്ച് ഏഴിന് തീയതി പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.
വിഷു, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷാവസരങ്ങള്‍ കണക്കിലെടുത്ത് ഏപ്രില്‍ 15ന് മുന്‍പ് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കേരളത്തിലെ പ്രമുഖ കക്ഷികളൊക്കെ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. ഇതുകൂടി പരിഗണിച്ചുകൊണ്ട് ഏപ്രില്‍ 30-നകം തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് കമ്മീഷന്‍ ഉദ്ദേശിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
Also Read-
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും വൻ സ്ഫോടക വസ്തുശേഖരം പിടികൂടികേരളം പ്രതീക്ഷിച്ചതിലും നേരത്തെ തെരഞ്ഞെടുപ്പിലേക്ക് പോകുന്നുവെന്നതാണ് പ്രത്യേകത. കേരളത്തിൽ സാധാരണയായി ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുക. എന്നാൽ ഇത്തവണ കോവിഡ് സാഹചര്യത്തിൽ ഇതിൽ മാറ്റമുണ്ടാകുമോ എന്നാണ് എല്ലാ കക്ഷികളും ഉറ്റുനോക്കുന്നത്. പശ്ചിമ ബംഗാളിൽ കഴിഞ്ഞ തവണ ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇക്കുറിയും ആ നിലയിൽ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. അങ്ങനയെങ്കിൽ മാര്‍ച്ച് അവസാനത്തോടെ ബംഗാളിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നേക്കും.
മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതോടെ സര്‍ക്കാരിന് പുതിയ പ്രഖ്യാപനങ്ങളും ഉദ്ഘാടനങ്ങളുമൊന്നും നടത്താനാവില്ല. മന്ത്രിസഭ ചേർന്ന് നിര്‍ണായക തീരുമാനങ്ങളെടുക്കാനോ ഫയലുകളിൽ ഒപ്പിടാനോ മന്ത്രിമാര്‍ക്കും അനുവാദമുണ്ടാക്കില്ല. പാലാരിവട്ടം പാലം ഒഴികെ മുൻനിശ്ചയിച്ച പ്രകാരം പ്രധാന പദ്ധതികളുടേയെല്ലാം ഉദ്ഘാടനം ഇതിനോടകം സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇന്ന് നിര്‍മ്മാണം പൂര്‍ത്തിയാവുന്ന പാലാരിവട്ടം പാലം മിനുക്കുപണികൾ പൂര്‍ത്തിയാക്കി അടുത്ത ആഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നത്.
Also Read-
'പാശ്ചാത്യ രാജ്യങ്ങളിലെ നിയമങ്ങൾ അതേപടി അനുകരിക്കുന്നതല്ല ഇന്ത്യൻ ഭരണഘടന': സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്രസർക്കാർഎപ്രിൽ 14 ന് മുൻപായി വോട്ടെടുപ്പ് നടത്തണം എന്നാണ് എൽ ഡി എഫും യു ഡി എഫും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. എന്നാൽ കേരളത്തിൽ മെയ് മാസത്തിൽ തെരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്നാണ് ബി ജെ പി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. 2016ൽ മെയ് 16 ന് വോട്ടെടുപ്പ് നടന്ന് മെയ് 19 നാണ് ഫലം പ്രഖ്യാപിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പ് തീയതി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ 24ന് യോഗം ചേർന്നിരുന്നു. കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിളിച്ച യോഗത്തില്‍ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും, അഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍മാരും പങ്കെടുത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.