ന്യൂഡൽഹി: കർഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് 1,178 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര സർക്കാർ വ്യാഴാഴ്ച ട്വിറ്ററിനോട് ആവശ്യപ്പെട്ടു. മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോം ആയ ട്വിറ്റർ ദുരുപയോഗം ചെയ്തതിന് ഖാലിസ്ഥാൻ അനുഭാവികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതോ പാകിസ്ഥാന്റെ പിന്തുണയുള്ളതോ ആയ അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്യാൻ നിർദേശം നൽകിയിരിക്കുന്നത്.
ട്വിറ്ററിലെ 257 അക്കൗണ്ടുകൾ തടയാൻ കേന്ദ്രസർക്കാർ നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ട്വിറ്റർ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് ട്വിറ്ററിനെ വീണ്ടും പ്രതിരോധത്തിലാക്കി കേന്ദ്ര സർക്കാർ നിർദേശം എത്തിയത്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.
ഐടി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരമുള്ള നിർദേശങ്ങൾ ട്വിറ്റർ ഇതുവരെ പാലിച്ചിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും മറ്റ് സുരക്ഷാ ഏജൻസികളിൽ നിന്നും ഉപദേശം ലഭിച്ചതിനെത്തുടർന്നാണ് ഐടി മന്ത്രാലയം അടുത്തിടെ നടപടി സ്വീകരിക്കാൻ ട്വിറ്ററിനോട് ആവശ്യപ്പെട്ടത്. എന്നാൽ ട്വിറ്റർ ഇതുവരെ സർക്കാരിന്‍റെ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല.
തടയാൻ ഉത്തരവിട്ട അക്കൗണ്ടുകൾ ഖാലിസ്ഥാനി അനുഭാവികളോ പാകിസ്ഥാന്റെ പിന്തുണയുള്ളതോ വിദേശ പ്രദേശങ്ങളിൽ നിന്ന് പ്രവർത്തിക്കുന്നതോ ആണ്. പല അക്കൗണ്ടുകളും ഓട്ടോമേറ്റഡ് ബോട്ടുകളാണ്, അവ കർഷകരുടെ തെറ്റായ വിവരങ്ങളും പ്രകോപനപരമായ ഉള്ളടക്കങ്ങളും പങ്കിടാനും വർദ്ധിപ്പിക്കാനും ഉപയോഗിച്ചു വരുന്നതായും കണ്ടെത്തിയിട്ടുണ്ട്, ” സർക്കാർ വൃത്തങ്ങളെ ഉദ്ദരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
ട്വിറ്ററിലെ ഈ അക്കൗണ്ടുകളുടെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കർഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് ക്രമസമാധാനത്തിന് ഭീഷണിയാകാൻ സാധ്യതയുണ്ടെന്നാണ് സർക്കാരിന്റെ നിലപാട്.
ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും ഉത്തരവ് പാലിക്കാൻ വിസമ്മതിച്ചാൽ കമ്പനിക്കു പിഴ ചുമത്തുമെന്നും സർക്കാർ ട്വിറ്ററിന് മുന്നറിയിപ്പ് നൽകി. ഫെബ്രുവരിയിൽ പുറത്തിറക്കിയ ആദ്യ നോട്ടീസിൽ ഐടി മന്ത്രാലയം ഇങ്ങനെ പറയുന്നു, “ട്വിറ്റർ ഒരു മദ്ധ്യസ്ഥനാണ്, സർക്കാരിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാൻ അവർ ബാധ്യസ്ഥരാണ്. ഇത് നിരസിക്കുന്നത് ശിക്ഷാനടപടികളെ ക്ഷണിച്ചു വരുത്തും. ”
Also Like-
ഡൽഹിയിലെ റിപ്പബ്ലിക് ദിന അക്രമം; 50000 രൂപ തലയ്ക്കു വിലയിട്ട മുഖ്യപ്രതി അറസ്റ്റിൽകർഷകരുടെ പ്രതിഷേധത്തെ പിന്തുണച്ച് ട്വീറ്റുകൾ ലൈക് ചെയ്യാനുള്ള ട്വിറ്റർ സ്ഥാപകൻ ജാക്ക് ഡോർസിയുടെ സമീപകാല തീരുമാനം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ നിഷ്പക്ഷതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് കരുതുന്നതായി സർക്കാർ വ്യക്തമാക്കിയിരുന്നു. “ട്വിറ്ററിന്റെ സ്ഥാപകൻ പരസ്യമായി പക്ഷം പിടിക്കുകയാണെങ്കിൽ, അത് പ്ലാറ്റ്‌ഫോമിലെ നിഷ്പക്ഷതയെക്കുറിച്ചും വിഷയവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ അഭ്യർത്ഥനകളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനെക്കുറിച്ചും ചോദ്യം ഉയർത്തുന്നു,” സർക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
കർഷകരുടെ പ്രതിഷേധത്തിൽ അന്താരാഷ്ട്ര ഗായിക റിഹാനയുടെ നിലപാടിനെ പിന്തുണയ്ക്കുന്ന കുറച്ച് ട്വീറ്റുകൾ ഡോർസി ലൈക് ചെയ്തിരുന്നു. വാഷിംഗ്ടൺ പോസ്റ്റ് ജേണലിസ്റ്റ് കാരെൻ ആതിയയുടെ ഒരു പോസ്റ്റും ഡോർസി ലൈക് ചെയ്തിരുന്നു, ‘റിഹാന ഇന്ത്യൻ സർക്കാരിനെ വിറപ്പിച്ചു' എന്നാണ് ആ ട്വീറ്റിലെ ഉള്ളടക്കം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.