മണിപ്പൂരില്‍ ജെഡിയു ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിൻവലിച്ചു; സംസ്ഥാന അദ്ധ്യക്ഷനോട് കടക്ക് പുറത്തെന്ന് ദേശീയ നേതൃത്വം
- Published by:Sneha Reghu
- news18-malayalam
Last Updated:
ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറിലും ബിജെപിയും ജെഡിയുവും സഖ്യകക്ഷികളാണ്
മണിപ്പൂരിലെ എന്‍ഡിഎ സര്‍ക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നതായി അറിയിച്ച ജെഡിയു(ജനതാ ദള്‍ യുണൈറ്റഡ്) മണിപ്പൂർ യൂണിറ്റ് അധ്യക്ഷൻ കിഷ് ബിരേൻ സിംഗിനെ ജെഡിയു കേന്ദ്രനേതൃത്വം പാർട്ടിയിൽ നിന്ന് പുറത്താക്കി. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി അറിയിച്ച് സിംഗ് ഗവണർക്ക് ഔദ്യോഗികമായി കത്ത് അയച്ചിരുന്നു. നിയമസഭയിലെ ജെഡിയുവിന്റെ ഏക എംഎല്‍എയായ എംഡി അബ്ദുള്‍ നാസിര്‍ ഇനി മുതല്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കുമെന്നും അവർ അറിയിച്ചിരുന്നു.
''മണിപ്പൂരിലെ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ള പിന്തുണ ജനതാദള്‍ യുണൈറ്റഡ് മണിപ്പൂര്‍ യൂണിറ്റ് പിന്‍വലിക്കുകയാണ്. ഞങ്ങളുടെ മണിപ്പൂരിലെ ഏക എംഎല്‍എ എംഡി അബ്ദുള്‍ നാസിര്‍ ഇനിമുതല്‍ നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എയായിരിക്കും,'' പാര്‍ട്ടിയുടെ സംസ്ഥാന യൂണിറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
''ജനതാദള്‍ (യുണൈറ്റഡ്) ഇന്‍ഡി മുന്നണിയുടെ ഭാഗമായതിന് ശേഷം(2022 ഓഗസ്റ്റില്‍) ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ള പിന്തുണ ജെഡിയു പിന്‍വലിച്ചു. ഇക്കാര്യം ബഹുമാനപ്പെട്ട ഗവര്‍ണര്‍, മുഖ്യമന്ത്രി, സ്പീക്കര്‍ എന്നിവരുടെ ഓഫീസിനെ അറിയിച്ചു. തുടര്‍ന്ന് മണിപ്പൂരിലെ ജെഡിയുവിന്റെ ഏക എംഎല്‍എയായ എംഡി അബ്ദുള്‍ നാസിറിന്റെ ഇരിപ്പിടം അവസാന നിയമസഭാ സമ്മേളനത്തില്‍ സ്പീക്കര്‍ പ്രതിപക്ഷ നിരയിലാക്കി ക്രമീകരിച്ചു,'' പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
advertisement
2022 ഓഗസ്റ്റില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു പ്രതിപക്ഷ സഖ്യമായ ഇന്‍ഡി മുന്നണിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍, ഇക്കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അവർ എന്‍ഡിഎയില്‍ തിരികെയെത്തി.
'തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാന രഹിതവും'
അതേസമയം, സംസ്ഥാന അധ്യക്ഷന്റെ പ്രവര്‍ത്തി തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാന രഹിതവുമാണെന്ന് ജെഡിയു ദേശീയ വക്താവ് രാജീവ് രഞ്ജന്‍ പ്രസാദ് പറഞ്ഞു. പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം ഈ നീക്കത്തിന് അംഗീകാരം നല്‍കിയിട്ടില്ലെന്നും പിന്തുണ പിന്‍വലിക്കുന്നതായി കത്ത് നല്‍കിയ മണിപ്പൂര്‍ യൂണിറ്റ് പ്രസിഡന്റ് ഏകപക്ഷീയമായി പ്രവര്‍ത്തിച്ചുവെന്നും രഞ്ജന്‍ പ്രസാദ് വ്യക്തമാക്കി.
advertisement
''ഞങ്ങള്‍ എന്‍ഡിഎയെ പിന്തുണയ്ക്കുന്നു. മണിപ്പൂരിലെ എന്‍ഡിഎ സര്‍ക്കാരിനുള്ള പിന്തുണ ഞങ്ങള്‍ ഭാവിയിലും തുടരും. മണിപ്പൂര്‍ യൂണിറ്റ് കേന്ദ്രനേതൃത്വുമായി യാതൊരു തരത്തിലും ബന്ധപ്പെട്ടിരുന്നില്ല. മണിപ്പൂരിലെ ജെഡിയു അധ്യക്ഷന്‍ സ്വന്തം നിലയ്ക്കാണ് പിന്തുണ പിന്‍വലിക്കുന്ന കത്ത് നല്‍കിയത്. ഇത് അച്ചടക്കലംഘനമായാണ് വിലയിരുത്തുന്നത്. അദ്ദേഹത്തിനെതിരേ നടപടിയെടുക്കുകയും സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. എന്‍ഡിഎയ്ക്കുള്ള ഞങ്ങളുടെ പിന്തുണ തുടരും,'' പ്രസാദ് പറഞ്ഞു. എംഎൽഎ നിയമസഭയിൽ ഭരണപക്ഷത്ത് ഇരിക്കുമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി.
2022ല്‍ നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയുവിന് ആറ് സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍, പിന്നീട് അവരില്‍ അഞ്ചുപേര്‍ ബിജെപിയിലേക്ക് കൂറുമാറി. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരമുള്ള അവരുടെ അയോഗ്യത സംബന്ധിച്ച തീരുമാനം ഇപ്പോഴും സ്പീക്കര്‍ അധ്യക്ഷനായ ട്രൈബ്യൂണലിന് മുമ്പാകെയാണ് ഉള്ളത്.
advertisement
ജെഡിയു പിന്തുണ പിന്‍വലിച്ചുവെങ്കിലും ബിജെപിയുടെ നേതൃത്വത്തിലുള്ള മുഖ്യമന്ത്രി ബിരേന്‍ സിംഗ് സര്‍ക്കാരിന് ഭരണത്തിൽ തുടരുന്നതിന് നിലവില്‍ വെല്ലുവിളിയൊന്നുമില്ല. ബിജെപിക്ക് നിയമസഭയില്‍ ശക്തമായ ഭൂരിപക്ഷമുണ്ട്. 60 അംഗ നിയമസഭയില്‍ 37 സീറ്റുകളാണ് ബിജെപിക്കുള്ളത്. ഇതിന് പുറമെ അഞ്ച് നാഗ പീപ്പിള്‍സ് ഫ്രണ്ട് എംഎല്‍എമാരും മൂന്ന് സ്വതന്ത്രരും ബിജെപിയെ പിന്തുണയ്ക്കുന്നുണ്ട്.
ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറിലും ബിജെപിയും ജെഡിയുവും സഖ്യകക്ഷികളാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Manipur
First Published :
January 24, 2025 7:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മണിപ്പൂരില്‍ ജെഡിയു ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിൻവലിച്ചു; സംസ്ഥാന അദ്ധ്യക്ഷനോട് കടക്ക് പുറത്തെന്ന് ദേശീയ നേതൃത്വം