''ഭാര്യയുടെ മുഖത്ത് നോക്കിയാല്‍ എന്താ കുഴപ്പം''? ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യാന്‍ പറഞ്ഞ എല്‍&ടി ചെയര്‍മാന് ജ്വാല ഗുട്ടയുടെ മറുപടി
- Published by:Sneha Reghu
- news18-malayalam
Last Updated:
വിദ്യാഭ്യാസമുള്ളവരും വലിയ സ്ഥാപനങ്ങളിലെ ഉന്നതസ്ഥാനത്തിരിക്കുന്നവരും ജീവനക്കാരുടെ മാനസികാരോഗ്യത്തിനും വിശ്രമത്തിനും യാതൊരു വിലയും നല്‍കുന്നില്ല
ജീവനക്കാര്‍ ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്ന വിവാദ നിര്‍ദേശം മുന്നോട്ടുവെച്ച എല്‍&ടി ചെയര്‍മാന്‍ എസ്എന്‍ സുബ്രഹ്‌മണ്യനെതിരെ പ്രതിഷേധം കനക്കുന്നു. നേരത്തെ ജീവനക്കാര്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ച് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയും രംഗത്തെത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് എല്‍&ടി ചെയര്‍മാന്റെ പരാമര്‍ശം. സുബ്രഹ്‌മണ്യന്റെ പരാമര്‍ശത്തിനെതിരെ മുന്‍ ബാഡ്മിന്റണ്‍ താരമായ ജ്വാല ഗുട്ടയും രംഗത്തെത്തി.
എന്തുകൊണ്ട് ജീവനക്കാര്‍ക്ക് ഭാര്യയുടെ മുഖത്ത് നോക്കിയിരുന്നുകൂടാ? എന്തിന് അവര്‍ ഞായറാഴ്ചകളിലും ജോലി ചെയ്യണം? എന്നീ ചോദ്യങ്ങളാണ് ജ്വാല ഉന്നയിച്ചത്.
'' വിദ്യാഭ്യാസമുള്ളവരും വലിയ സ്ഥാപനങ്ങളിലെ ഉന്നതസ്ഥാനത്തിരിക്കുന്നവരും ജീവനക്കാരുടെ മാനസികാരോഗ്യത്തിനും വിശ്രമത്തിനും യാതൊരു വിലയും നല്‍കുന്നില്ല. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി സ്വന്തം നിലപാട് വ്യക്തമാക്കുകയാണ് ഇവര്‍. ഇത് സങ്കടകരവും നിരാശജനകവുമാണ്,'' ജ്വാല എക്‌സില്‍ കുറിച്ചു.
ജീവനക്കാര്‍ ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്ന നിര്‍ദേശവുമായാണ് എല്‍&ടി (ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോ)ചെയര്‍മാന്‍ എസ്.എന്‍ സുബ്രഹ്‌മണ്യന്‍ രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇദ്ദേഹം ഇക്കാര്യം പറയുന്നത്.
advertisement
ജീവനക്കാര്‍ ഞായറാഴ്ചകളിലും ജോലി ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നു. '' ഞായറാഴ്ചകളില്‍ നിങ്ങള്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കാത്തതില്‍ ഞാന്‍ ഖേദിക്കുന്നു. അതിന് നിങ്ങള്‍ക്ക് സാധിച്ചാല്‍ ഞാന്‍ സന്തോഷിക്കും. കാരണം ഞാനും ഞായറാഴ്ചകളില്‍ ജോലി ചെയ്യുന്നയാളാണ്,'' അദ്ദേഹം പറഞ്ഞു.
''വീട്ടിലിരുന്ന് നിങ്ങള്‍ എന്താണ് ചെയ്യുന്നത്? എത്ര നേരം ഭാര്യയെ കണ്ടുകൊണ്ടിരിക്കും ? ഭാര്യമാര്‍ എത്രനേരം ഭര്‍ത്താക്കന്‍മാരെ കണ്ടുകൊണ്ടിരിക്കും? ഓഫീസിലേക്ക് വന്ന് ജോലി ചെയ്യൂ,'' എന്നാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്.
advertisement
നിരവധി പേരാണ് എല്‍&ടി ചെയര്‍മാന്റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. ബോളിവുഡ് താരം ദീപിക പദുകോണും വിഷയത്തില്‍ പ്രതികരിച്ചു. അതേസമയം ചെയര്‍മാന്റെ വിവാദപരാമര്‍ശത്തില്‍ പ്രതികരിച്ച് എല്‍&ടി കമ്പനി രംഗത്തെത്തി.
''രാഷ്ട്രനിര്‍മാണമാണ് ഞങ്ങളുടെ പ്രധാന ദൗത്യം. എട്ട് പതിറ്റാണ്ടിലേറെയായി അടിസ്ഥാനസൗകര്യ മേഖല, വ്യവസായങ്ങള്‍ എന്നിവ വികസിപ്പിക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. വികസിതരാഷ്ട്രമായി ഇന്ത്യയെ മാറ്റാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണ്. അത്തരം ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ അസാധാരണമായ പരിശ്രമം ആവശ്യമാണ്. ഇതുംസബന്ധിച്ച തന്റെ അഭിപ്രായമാണ് ചെയര്‍മാന്‍ പങ്കുവെച്ചത്,'' എന്നാണ് കമ്പനി നല്‍കിയ വിശദീകരണം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
January 11, 2025 2:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
''ഭാര്യയുടെ മുഖത്ത് നോക്കിയാല്‍ എന്താ കുഴപ്പം''? ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യാന്‍ പറഞ്ഞ എല്‍&ടി ചെയര്‍മാന് ജ്വാല ഗുട്ടയുടെ മറുപടി