റോഡ് അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതി
- Published by:Nandu Krishnan
- news18-malayalam
Last Updated:
ദേശീയ ഹെല്‍ത്ത് അതോറിറ്റി, പൊലീസ്, ആശുപത്രികള്‍, സംസ്ഥാന ആരോഗ്യ വിഭാഗം എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക
റോഡപകടങ്ങളില്‍ ഇരയാവുന്നവര്‍ക്ക് എത്രയും പെട്ടെന്ന് അവശ്യ സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ സൗജന്യ ചികിത്സാ പദ്ധതി അടുത്തിടെ കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തിരുന്നു.
2024 മാര്‍ച്ച് 14ന് ചണ്ഡീഗഡില്‍ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ആരംഭിച്ച ഒരു പൈലറ്റ് പ്രോഗാമിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അതിന് ശേഷം ആസാം, പഞ്ചാബ്, ഹരിയാന, പുതുച്ചേരി എന്നിവടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചു.
വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് നിര്‍ണായകമായ ആദ്യ മണിക്കൂറില്‍ വേഗത്തിലുള്ള വൈദ്യസഹായം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
ഈ പദ്ധതി രാജ്യവ്യാപകമായി നടപ്പിലാക്കുമെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചിരിക്കുന്നത്. അപകടങ്ങളില്‍പ്പെടുന്നവര്‍ക്കുള്ള അടിയന്തര വൈദ്യസഹായം വര്‍ധിപ്പിക്കുന്നതിനും അപകടങ്ങളില്‍ നിന്ന് കരകയറുന്നവരെ സഹായിക്കുന്നതിനുമായുള്ള പദ്ധതി 2025 മാര്‍ച്ചോടെ സര്‍ക്കാര്‍ പൂര്‍ണതോതില്‍ നടപ്പിലാക്കുമെന്നാണ് കരുതുന്നത്.
advertisement
പദ്ധതിയുടെ പ്രധാന സവിശേഷതകള്‍
അപകടം നടന്ന് 24 മണിക്കൂറിനുള്ളില്‍ അക്കാര്യം പോലീസിനെ അറിയിച്ചാല്‍ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നാണ് നിതിന്‍ ഗഡ്കരി അറിയിച്ചിരിക്കുന്നത്. 2024ല്‍ റോഡപകടങ്ങളില്‍ ഏകദേശം 1.80 ലക്ഷം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അതിനാല്‍ സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണന റോഡ് സുരക്ഷയാണെന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു. ഇതില്‍ 30,000 മരണങ്ങള്‍ ഹെല്‍മറ്റ് ധരിക്കാത്തതുകൊണ്ടാണ് സംഭവിച്ചതെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. രണ്ടാമത്തെ ഗുരുതരമായ കാര്യം അപകടങ്ങളില്‍പ്പെട്ട് മരണമടഞ്ഞ 66 ശതമാനം പേരും 18നും 34 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂളുകളും കോളേജുകളും പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള പ്രവേശന, എക്‌സിറ്റ് പോയിന്റുകളില്‍ അപര്യാപ്തമായ ക്രമീകരണങ്ങള്‍ മൂലമുണ്ടായ റോഡപകടങ്ങളില്‍ 10,000 കുട്ടികള്‍ മരിച്ചതായും അദ്ദേഹം പറഞ്ഞു.
advertisement
സൗജന്യ ചികിത്സാ പരിരക്ഷ
ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന(AB PM-JAY) പ്രകാരം അംഗീകാരമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന ഇരകള്‍ക്ക് ട്രോമ, പോളി ട്രോമ കേസുകള്‍ക്കുള്ള ആരോഗ്യ ആനുകൂല്യ പാക്കേജുകള്‍ ഉള്‍പ്പെടുന്നതാണ് ഈ പദ്ധതി.
അപകടം നടന്ന ദിവസം മുതല്‍ ഏഴ് ദിവസം വരെ സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്നു. പരമാവധി 1.5 ലക്ഷം രൂപയുടെ വരെ കവറേജ് ആണ് ലഭിക്കുക. മോട്ടോര്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ റോഡ് അപകടങ്ങള്‍ക്കും ഇത് ബാധകമാണ്.
advertisement
നടപ്പാക്കുന്നത് എങ്ങനെ?
പദ്ധതി നടപ്പിലാക്കുന്നതിന് ദേശീയ ഹെല്‍ത്ത് അതോറിറ്റി, പൊലീസ്, ആശുപത്രികള്‍, സംസ്ഥാന ആരോഗ്യ വിഭാഗം എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.
കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെയും ദേശീയ ഹെല്‍ത്ത് അതോറിറ്റിയുടെയും ഇ-ഡീറ്റെയില്‍ഡ് ആക്‌സിഡന്റ് റിപ്പോര്‍ട്ട്(eDAR) ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി നല്‍കി ഇരകള്‍ക്ക് പദ്ധതിയുടെ ആനൂകൂല്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയും
കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം
റോഡപകടങ്ങളില്‍ മരണം റിപ്പോര്‍ട്ട് ചെയ്താല്‍ ഇരകളുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ സഹായധനം ലഭിക്കും.
രാജ്യത്തെ റോഡ് ഗതാഗത മേഖലയിലെ പുരോഗതി പ്രോത്സാഹിപ്പിക്കുന്നതിനും വെല്ലുവിളികളെയും പരിഹാരങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനുമായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ജനുവരി 6,7 തീയതികളില്‍ ദ്വിദിന വര്‍ക്ക്‌ഷോപ്പ് നടത്തി.
advertisement
ഇതിന് പുറമെ ''നല്ല സരിയാക്കാരന്‍ പദ്ധതി''യും ആരംഭിച്ചിട്ടുണ്ട്.
അപകടം നടന്ന് ആദ്യ മണിക്കൂറിനുള്ളില്‍ അപകടം പറ്റിയവര്‍ക്ക് സഹായം നല്‍കുകയും ആശുപത്രിയിലോ ട്രോമാ കെയര്‍ സെന്ററിലോ വൈദ്യചികിത്സയ്ക്കായി എത്തിക്കുകയും ചെയ്താല്‍ അപകടത്തില്‍പ്പെട്ട ഒരാളുടെ ജീവന്‍ രക്ഷിച്ചയാള്‍ക്ക് 5000 രൂപ സമ്മാനമായി നല്‍കുന്നതാണ് ഈ പദ്ധതി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 10, 2025 3:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
റോഡ് അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതി