ജബൽപൂർ: ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ ആവശ്യത്തിൽ കൂടുതൽ പെട്രോൾ ‘അടിച്ച്’ പണി വാങ്ങി പെട്രോൾ പമ്പ്. ജഡ്ജിയുടെ വാഹനത്തിലെ 50 ലിറ്റർ ടാങ്കിൽ 57 ലിറ്റർ പെട്രോൾ ‘അടിച്ചാണ്’ പമ്പ് ജീവനക്കാർ നടപടി ചോദിച്ചു വാങ്ങിയത്. മധ്യപ്രദേശിലെ ജബൽപൂരിലാണ് കൗതുകകരമായ സംഭവമുണ്ടായത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഇന്ധനം നിറയ്ക്കാൻ ജഡ്ജിയുടെ വാഹനം പെട്രോൾ പമ്പിലെത്തിയത്. ഫുൾ ടാങ്ക് പെട്രോൾ അടിക്കാനായിരുന്നു ഡ്രൈവർ പമ്പിലെ ജീവനക്കാരനോട് ആവശ്യപ്പെട്ടത്. കാറിന്റെ പിൻസീറ്റിലായിരുന്നു ജഡ്ജി ഇരുന്നത്. പെട്രോൾ അടിച്ച് ജീവനക്കാരൻ നൽകിയ ബില്ല് കണ്ട് അദ്ദേഹം അന്തംവിട്ടു. 50 ലിറ്റർ ടാങ്കുള്ള തന്റെ വാഹനത്തിൽ ഏഴ് ലിറ്റർ അധികം അടിച്ചെന്ന് കാണിച്ചാണ് ബില്ല് നൽകിയത്.
Also Read- റെയിൽവേ സ്റ്റേഷനിൽവെച്ച് 500 രൂപയ്ക്കുവേണ്ടി യുവാവിനെ കുത്തിക്കൊന്നു; രണ്ടുപേർ പിടിയിൽ
ബില്ല് കണ്ടു ഞെട്ടിയ ജഡ്ജി ജില്ലാ ഭരണകൂടത്തെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പമ്പിനെതിരെ നടപടിയും വന്നു. പ്രാഥമിക പരിശോധനയ്ക്കു ശേഷം പകൽക്കൊള്ള നടത്തുന്ന പമ്പ് അടച്ചു പൂട്ടി.
മാത്രമല്ല, എല്ലാ പെട്രോൾ പമ്പുകളിലും പരിശോധന നടത്താനും കമ്മിറ്റിയെ നിയോഗിച്ചു. പമ്പുകളുടെ പ്രവർത്തനം, ബില്ലിങ് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാനാണ് നാലംഗ കമ്മിറ്റിയെ നിയോഗിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.