മഹുവ മൊയ്ത്രയ്‌ക്കെതിരായ പരാതി: പാര്‍ലമെന്റ് പാനല്‍ അന്വേഷണത്തിന് ശേഷം ഉചിത നടപടിയെടുക്കുമെന്ന് തൃണമൂല്‍ കോൺഗ്രസ്
- Published by:Vishnupriya S
- news18-malayalam
Last Updated:
പാര്‍ലെമന്റില്‍ ചോദ്യങ്ങളുന്നയിക്കുന്നതിന് പ്രമുഖ വ്യവസായ ഗ്രൂപ്പായ ഹീരാനന്ദനിയില്‍ നിന്ന് തൃണമൂല്‍ എംപി മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്നാണ് ഉയരുന്ന ആരോപണം
ന്യൂഡല്‍ഹി: തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പാര്‍ലമെന്റ് പാനല്‍ അന്വേഷണത്തിന് ശേഷം നടപടിയെടുക്കുമെന്ന് തൃണമൂല്‍ രാജ്യ സഭാ നേതാവ് ഡെറിക് ഒബ്രിയാന്‍. മഹുവയ്‌ക്കെതിരെയുള്ള ആരോപണങ്ങളില്‍ തൃണമൂല്‍ നേതൃത്വം പ്രതികരിക്കാത്തതിനെതിരെ വിമര്‍ശനവുമായി ബിജെപി നേതൃത്വം രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഡെറിക് ഒബ്രിയാന്റെ പ്രതികരണം.
” മാധ്യമങ്ങളിലെ വാര്‍ത്തകള്‍ പാര്‍ട്ടി നേതൃത്വം പരിശോധിച്ചിരുന്നു. കൂടാതെ തന്റെ നിലപാട് വ്യക്തമാക്കാന്‍ മഹുവയോട് പാര്‍ട്ടി ആവശ്യപ്പെടുകയും ചെയ്തു. അവര്‍ അത് കൃത്യമായി ചെയ്തിട്ടുണ്ട്. വിഷയം പാര്‍ലമെന്റ് പാനല്‍ അന്വേഷിക്കുകയാണ്. അന്വേഷണത്തിന് ശേഷം ഉചിതമായ നടപടിയെടുക്കും,” ഡെറിക് പറഞ്ഞു. അതേസമയം ഇക്കാര്യത്തില്‍ പരസ്യമായി പ്രതികരിക്കുന്നതിന് തൃണമൂല്‍ നേതാക്കള്‍ ഇതുവരെ തയ്യാറായിട്ടില്ല.
വിഷയത്തില്‍ ഒരു വാക്ക് പോലും പറയില്ലെന്ന് തൃണമൂല്‍ മുഖ്യവക്താവ് കുനാല്‍ ഘോഷ് പറഞ്ഞു.” മഹുവ മൊയ്ത്ര വിഷയത്തില്‍ വിശദീകരണം നല്‍കിക്കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. ഇപ്പോള്‍ പരസ്യപ്രസ്താവന നടത്താന്‍ ഉദ്ദേശിക്കുന്നില്ല,” ഘോഷ് വ്യക്തമാക്കി. അതേസമയം തൃണമൂല്‍ നേതൃത്വത്തിന്റെ മൗനത്തെ വിമര്‍ശിച്ച് ബിജെപിയും രംഗത്തെത്തിയിരുന്നു. മഹുവയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാതെ സംരക്ഷിക്കുന്നത് എന്തിനാണെന്ന് ബിജെപി നേതാക്കള്‍ ചോദിച്ചു.
advertisement
പാര്‍ലെമന്റില്‍ ചോദ്യങ്ങളുന്നയിക്കുന്നതിന് പ്രമുഖ വ്യവസായ ഗ്രൂപ്പായ ഹീരാനന്ദനിയില്‍ നിന്ന് തൃണമൂല്‍ എംപി മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്നാണ് ഉയരുന്ന ആരോപണം. ബിജെപി എംപി നിഷികാന്ത് ദുബെയാണ് മഹുവയ്ക്കെതിരെ ഈ ആരോപണവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് മഹുവയ്ക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ലോക്സഭാ സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.അടുത്തിടെ വരെ മൊയ്ത്ര ലോക്സഭയില്‍ ചോദിച്ച 61 ചോദ്യങ്ങളില്‍ 50 ഉം അദാനി ഗ്രൂപ്പിനെ കേന്ദ്രീകരിച്ചുള്ളതായിരുന്നുവെന്നും ലോക്സഭാ സ്പീക്കര്‍ക്ക് അയച്ച കത്തില്‍ ദുബെ അവകാശപ്പെട്ടു.
advertisement
പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് മഹുവ ഈ ഗ്രൂപ്പില്‍ നിന്നും ധാരാളം സമ്മാനങ്ങളും കൈക്കൂലിയും വാങ്ങിയെന്ന് നിഷികാന്ത് ദുബൈ ആരോപിച്ചിരുന്നു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും ലക്ഷ്യമിട്ടായിരുന്നു മഹുവയുടെ ചോദ്യങ്ങള്‍. അദാനി ഗ്രൂപ്പുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന രീതിയിലും അവര്‍ ആരോപണമുന്നയിച്ചിരുന്നുവെന്നും ദുബൈ പറഞ്ഞു.എന്നാല്‍ ദുബൈയുടെ ആരോപണങ്ങളെ തള്ളി മഹുവ മൊയ്ത്രയും രംഗത്തെത്തി. തനിക്കെതിരായ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മഹുവ പ്രതികരിച്ചു.
കൈക്കൂലി കേസില്‍ മഹുവയ്ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകന്‍ ജയ് ആനന്ദ് ദേഹദ്രായ് രംഗത്തെത്തിയിരുന്നു. ഇക്കാര്യം ഉന്നയിച്ച് ഇദ്ദേഹം സിബിഐയ്ക്കും പരാതി നല്‍കി. ഇദ്ദേഹത്തിന്റെ പരാതിയുടെ കോപ്പി ബിജെപി എംപി നിഷികാന്ത് ദുബൈയ്ക്കും ലോക്സഭാ സ്പീക്കര്‍ക്കും സമര്‍പ്പിച്ചിരുന്നു. അതേസമയം പാര്‍ലമെന്റില്‍ വ്യവസായ പ്രമുഖന്‍ ഗൗതം അദാനിക്കെതിരെ ചോദ്യങ്ങള്‍ ചോദിച്ചതിന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര കോഴ വാങ്ങിയെന്ന് ആരോപിച്ച് വ്യവസായി ദര്‍ശന്‍ ഹീരാനന്ദനിയുടെ സത്യവാങ്മൂലം ലഭിച്ചതായി ലോക്സഭാ എത്തിക്സ് കമ്മിറ്റി അറിയിച്ചിരുന്നു.
advertisement
എംപിയുടെ പാര്‍ലമെന്ററി ലോഗിന്‍ ഉപയോഗിക്കുന്നത് കുറ്റകരമായതിനാല്‍ വിഷയം സമഗ്രമായി അന്വേഷിക്കുമെന്ന് പാനല്‍ മേധാവി വിനോദ് സോങ്കര്‍ പറഞ്ഞു.”മഹുവ മൊയ്ത്രയുമായി ബന്ധപ്പെട്ട ഒരു പരാതി ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 26ന് എത്തിക്സ് കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്. കോഴ ആരോപണവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 26ന് സമിതിക്ക് മുന്നില്‍ ഹാജരാകാന്‍ ബിജെപി എംപി നിഷികാന്ത് ദുബെയ്ക്ക് നോട്ടീസ് അയച്ചു. ഈ വിഷയത്തില്‍ സമിതി വിശദമായ പരിശോധന നടത്തി നിഗമനത്തിലെത്തും,” സോങ്കര്‍ പറഞ്ഞു. മൊയ്ത്രയുടെ പാര്‍ലമെന്ററി ലോഗിന്‍ ഉപയോഗിച്ച് അദാനിയെ ലക്ഷ്യമിട്ട് ചോദ്യങ്ങള്‍ ഉന്നയിച്ചതായി ഹീരാനന്ദനി സമ്മതിച്ചതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 23, 2023 7:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മഹുവ മൊയ്ത്രയ്‌ക്കെതിരായ പരാതി: പാര്‍ലമെന്റ് പാനല്‍ അന്വേഷണത്തിന് ശേഷം ഉചിത നടപടിയെടുക്കുമെന്ന് തൃണമൂല്‍ കോൺഗ്രസ്