ഇന്ത്യക്കാരേക്കൊണ്ട് സൈബർ തട്ടിപ്പ്; കംബോഡിയയില്‍ ബന്ദികളാക്കിയ 5000ത്തോളം പേരെ രക്ഷിക്കാൻ വിദേശകാര്യ മന്ത്രാലയം
- Published by:Vishnupriya S
- news18-malayalam
Last Updated:
കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ത്യയില്‍ നിന്ന് ഇത്തരത്തില്‍ 500 കോടിയോളം രൂപ തട്ടിയെടുത്തതായി സർക്കാർ വിലയിരുത്തുന്നു
സൈബർ തട്ടിപ്പ് നടത്തുന്നതിനായി കംബോഡിയയില്‍ 5,000-ത്തിലധികം ഇന്ത്യൻ പൗരന്മാരെ ബന്ധികളാക്കിയതായി റിപ്പോർട്ട്. ഇവരെ തടവിൽ പാർപ്പിക്കുകയും ഇന്ത്യക്കാരെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പ് നടത്താൻ നിർബന്ധിതമായി ഉപയോഗിക്കുന്നുവെന്നുമാണ് വിവരം. കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ത്യയില്‍ നിന്ന് ഇത്തരത്തില്‍ 500 കോടിയോളം രൂപ തട്ടിയെടുത്തതായി സർക്കാർ വിലയിരുത്തുന്നു. നിലവിൽ കമ്പോഡിയയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങളും വിദേശകാര്യമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
ഈ മാസം ആദ്യം വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ (I4C) , ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം എന്നിവ ചേർന്ന് മറ്റ് സുരക്ഷാ വിദഗ്ധരുമായി ഇത് സംബന്ധിച്ച് കൂടിക്കാഴ്ചയും നടത്തിയിരുന്നു. കംബോഡിയയില്‍ സൈബർ തട്ടിപ്പ് നടത്തുന്ന ഈ റാക്കറ്റിനെ കുറിച്ചും കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.
ഏജന്റുമാരുടെ തട്ടിപ്പിലാക്കപ്പെട്ടാണ് ഇന്ത്യക്കാർ ഇവിടെ കുടുങ്ങിയതെന്ന് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ വ്യക്തമായി. ഡാറ്റാ എൻട്രി ജോലികള്‍ക്കെന്ന വ്യാജേന ഏജന്റുമാർ ഇവരെ കംബോഡിയയില്‍ എത്തിക്കുകയും പിന്നീട് സൈബർ തട്ടിപ്പുകൾക്കായി നിർബന്ധിക്കുകയും ആയിരുന്നു. ഇതിൽ ചിലരോട് പോലീസുകാരാണ് എന്ന വ്യാജേന ആളുകളിൽ നിന്ന് പണം തട്ടാനും പാഴ്സലുകളില്‍ സംശയാസ്പദമായ ചില സാധനങ്ങൾ കണ്ടെത്തിയെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടാനും ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
അതേസമയം ബാംഗ്ലൂരിൽ നിന്ന് പോയി കംബോഡിയയില്‍ അകപ്പെട്ട മൂന്നു പേരെ നിലവിൽ തിരികെ ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്. കംബോഡിയയിലേക്ക് ആളുകളെ കയറ്റി അയച്ച എട്ട് പേരെ കഴിഞ്ഞ വർഷം ഡിസംബർ 30 ന് ഒഡീഷയിലെ റൂർക്കേല പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. 70 ലക്ഷം രൂപ തട്ടിയെടുത്തെന്ന ഒരു മുതിർന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചത്.
"രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എട്ട് പേരെ ഞങ്ങൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ചിലർക്കെതിരെ കൃത്യമായി തെളിവുകളും ലഭിച്ചിട്ടുണ്ട്. കൂടാതെ 16 പേർക്കെതിരെ ഞങ്ങൾ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഇമിഗ്രേഷൻ ബ്യൂറോ ഈ ആഴ്ച കംബോഡിയയിൽ നിന്ന് മടങ്ങി വരുന്നതിനിടയിൽ ഹൈദരാബാദ് വിമാനത്താവളത്തിൽ വെച്ചു ഹരീഷ് കുരാപതി, നാഗ വെങ്കട സൗജന്യ കുരപതി എന്നീ രണ്ട് പ്രതികളെ കൂടി പിടികൂടിയിട്ടുണ്ട്" എന്നും ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
advertisement
കർണാടകയില്‍ നിന്നുള്ള 200 ഓളം പേർ കൂടി കംബോഡിയയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വിവരമാണ് ഇന്ത്യയിൽ തിരിച്ചെത്തിയ ബാംഗ്ലൂർ സ്വദേശികളായ മൂന്നുപേരിൽ നിന്ന് ലഭിക്കുന്നത്. " മംഗളൂരുവിലെ ഒരു ഏജന്റ് എനിക്ക് കംബോഡിയയില്‍ ഡാറ്റാ എൻട്രി ജോലി വാങ്ങിത്തരാം എന്ന് പറഞ്ഞു. എനിക്ക് ഐടിഐ ബിരുദമുണ്ട്, കോവിഡ് സമയത്ത് ചില കമ്പ്യൂട്ടർ കോഴ്സുകളും ചെയ്തിട്ടുണ്ട്. ആന്ധ്രാക്കാരനായ ബാബു റാവു എന്ന ആൾ ഉള്‍പ്പെടെ ഞങ്ങള്‍ മൂന്ന് പേരാണ് കംബോഡിയയിലേക്ക് പോയത്. എന്നാൽ ഇമിഗ്രേഷനില്‍, ഞങ്ങള്‍ ടൂറിസ്റ്റ് വിസയിലാണ് പോകുന്നതെന്ന് ഏജന്റ് സൂചിപ്പിച്ചത് ഞങ്ങൾക്ക് പലപ്പോഴും സംശയമായി തോന്നി. പിന്നീട് കംബോഡിയയിലെത്തിയ ഞങ്ങളെ ഒരു ഓഫീസ് സ്ഥലത്തേക്ക് കൊണ്ടുപോയി.
advertisement
അവിടെ അവർ അഭിമുഖവും നടത്തി. അവർ ഞങ്ങളുടെ ടൈപ്പിംഗ് വേഗതയും മറ്റു കാര്യങ്ങളും പരിശോധിച്ചു. പിന്നീടാണ് ഞങ്ങളുടെ ജോലി ഫേസ്ബുക്കില്‍ പ്രൊഫൈലുകള്‍ തിരയുന്നതും തട്ടിപ്പിനായി ആളുകളെ കണ്ടെത്തുന്നതും ആണെന്ന് മനസ്സിലാകുന്നത്. ഞങ്ങളുടെ ടീം ചൈനക്കാരായിരുന്നു. അവരുടെ നിർദ്ദേശങ്ങള്‍ ഞങ്ങള്‍ക്ക് ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തി നൽകിയിരുന്നത് ഒരു മലേഷ്യ സ്വദേശി ആയിരുന്നു" മൂന്നുപേരിൽ ഒരാളായ സ്റ്റീഫൻ മാധ്യമങ്ങളോട് പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
March 30, 2024 3:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ത്യക്കാരേക്കൊണ്ട് സൈബർ തട്ടിപ്പ്; കംബോഡിയയില്‍ ബന്ദികളാക്കിയ 5000ത്തോളം പേരെ രക്ഷിക്കാൻ വിദേശകാര്യ മന്ത്രാലയം