ചൊവ്വാഴ്ച പുലര്‍ച്ചെ ഇന്ത്യയുടെ അഭിമാനമുയര്‍ത്തി, പുല്‍വാമയിലെ ഭീകരാക്രമണത്തിന് തിരിച്ചടിയായി ബാല്‍കോട്ടിലെ ഭീകര ക്യാമ്പുകള്‍ക്ക് മുകളില്‍ 1000 കിലോ ലേസര്‍ നിയന്ത്രിത ബോബ് വര്‍ഷിച്ചത് 'മിറാഷ്-2000' പോര്‍ വിമാനങ്ങള്‍. റാഫേല്‍ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്ന ഫ്രഞ്ച് കമ്പനിയായ ഡെസാള്‍ട്ട് ഏവിയേഷന്റെ ലൈസന്‍സില്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡാണ് മിറാഷ് നിര്‍മ്മിച്ചത്.
സുഹോയ് 30 എംകെഐ, മിഗ് 29 തുടങ്ങി പുത്തന്‍ തലമുറയില്‍പ്പെട്ട പോര്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാണെങ്കിലും കാര്‍ഗില്‍ യുദ്ധത്തിന് ഉപയോഗിച്ച് അതേ 'മിറാഷ്- 2000' ജെറ്റുകളാണ്, ചരിത്രത്തില്‍ ഇതുവരെ നടത്തിയിട്ടില്ലാത്ത അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് ഉപയോഗിച്ചത്. ആക്രമണത്തില്‍ ഇരുനൂറിലധികം പേര്‍ മരിച്ചിട്ടുണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ CNN-News18 നോട് വ്യക്തമാക്കി. ബാല്‍ക്കോട്ട് മേഖലയിലെ ജയ്ഷ് ഇ മുഹമ്മദിന്റെ തീവ്രവാദ കേന്ദ്രത്തിനു നേരെയാണ് ഇന്ത്യ ആക്രമണം നടത്തിയത്.
മിറാഷ് 2000 ഫൈറ്റര്‍ ജെറ്റിനെ കുറിച്ച് അറിയേണ്ടതെല്ലാം
ചരിത്രം
ഇന്ത്യന്‍ വ്യോമസേനയുടെ കൈവശമുള്ള ഏറ്റവും ആക്രമണകാരിയായ മിറാഷ് -2000 1985 ലാണ് കമ്മീഷന്‍ ചെയ്തത്. സംസ്‌കൃതത്തില്‍ 'ഇടിമിന്നല്‍' എന്ന് അര്‍ഥമുള്ള 'വജ്ര' എന്നപേരിലാണ് മിറാഷ് ഇന്ത്യന്‍ വ്യോമസേനയില്‍ അറിയപ്പെടുന്നത്. 1978-ല്‍ ഫ്രഞ്ച് എയര്‍ ഫോഴ്‌സിനു വേണ്ടിയാണ് ഡെസാള്‍ട്ട് ഏവിയേഷന്‍ കമ്പനി മിറാഷ് ജെറ്റുകള്‍ ആദ്യമായി നിര്‍മ്മിച്ചത്. തുടര്‍ന്ന് ഇത് ഇന്ത്യൻ സൈന്യത്തിന്റെയും ഭാഗമായി മാറി. ആദ്യഘട്ടത്തില്‍ ഒരു സീറ്റുള്ള 36 വിമാനങ്ങള്‍ളും നാല് ഇരട്ട സീറ്റുള്ള വിമനങ്ങളുമാണ് 1982-ല്‍ വാങ്ങാന്‍ തീരുമാനിച്ചത്. പാകിസ്ഥാന്‍ യു.എസ് നിര്‍മ്മിത എഫ്-16 വാങ്ങിയതിനുള്ള മറുപടിയായാണ് ഇന്ത്യ മിറാഷ് 2000 ത്തെ സേനയുടെ ഭാഗമാക്കാന്‍ തീരുമാനിച്ചത്.
കാര്‍ഗില്‍ യുദ്ധത്തിലും താരം
1999-ലെ കാര്‍ഗില്‍ യുദ്ധകാലത്ത് ഇന്ത്യൻ വിജയത്തിൽ സുപ്രധാന പങ്കാണ് മിറാഷ്- 2000 ജെറ്റുകള്‍ക്കുണ്ടായിരുന്നത്. ഇതിനു പിന്നാലെ 2004-ല്‍ 50 ജെറ്റുകള്‍ക്കൊപ്പം 10 മിറാഷ് വിമാനങ്ങള്‍ കൂടി ഇന്ത്യ വാങ്ങി. 2011-ല്‍ ഒപ്പിട്ട പുതിയ കരാറിലൂടെ മിറാഷ്-2000 വിമാനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം കൂട്ടി മിറാഷ് 2000-5 എം.കെയാക്കി. ഇത് 2030 വരെ കരുത്തോടെ നിലനില്‍ക്കും.
30 വര്‍ഷത്തിനിടെ ഡെസാള്‍ട്ട് ഏവിയേഷന്‍ 580 മിറാഷ്-200 ജെറ്റുകളാണ് ആകെ നിര്‍മ്മിച്ചത്.
പ്രത്യേകതകള്‍
മിറാഷ് 2000 ല്‍ ഉപയോഗിക്കുന്ന SNECMA M53 എന്ന ഒറ്റ ഷാഫ്റ്റ് എന്‍ജിന്‍ മറ്റു പോര്‍ വിമാനങ്ങളെക്കാള്‍ ഭാരം കുറഞ്ഞതും ലളിതവുമാണ്. 1970-ല്‍ ആണ് ഈ എന്‍ഞ്ചിന്‍ ആദ്യമായി നിര്‍മ്മിച്ചത്. എന്നാല്‍ അന്ന് മിറാഷ്-2000 വേണ്ടിയായിരുന്നില്ല ഇത് നിര്‍മ്മിച്ചത്. 1974-ല്‍ ആണ് ഈ എന്‍ജിന്‍ ആദ്യമായി ഡെസാള്‍ട്ട് ഏവിയേഷന്‍ പരീക്ഷണപ്പറക്കലിനായി ഉപയോഗിക്കുന്നത്.
14.36 മീറ്റര്‍ നീളമുള്ള മിറാഷിന്റെ ചിറകിന് 91.3 മീറ്റര്‍ നീളമുണ്ട്. 7500 കിലോഗ്രമാണ് ഭാരമുള്ള വിമാനത്തിന്റെ പരമാവധി വേഗം മണിക്കൂറില്‍ 2336 കിലോമീറ്ററാണ്. ഒരുതവണ ഇന്ധനം നിറച്ചാല്‍ 1550 കിലേമീറ്റര്‍ പറക്കാന്‍ സാധിക്കും. 17 കിലേ മീറ്റര്‍ ഉയരത്തിലാണ് മിറാഷ് പറക്കുന്നത്.
Also Read ഇന്ത്യൻ കരുത്ത് കാട്ടിയത് 12 മിറാഷ് പോര്‍വിമാനങ്ങള്‍; വര്‍ഷിച്ചത് 1000 കിലോ ലേസര്‍ ബോംബ്
വിമാനത്തിനുള്ളിലിരുന്ന് വളരെ അകലെയുള്ള വസ്തുവിലേക്കുള്ള ദൂരം കൃത്യമായി കണ്ടെത്തുന്ന 'സെക്സ്റ്റന്റ്' ഘടിപ്പിച്ചിട്ടുണ്ട്. മിറാഷിനെ നിയന്ത്രിക്കുന്നതും ഈ സെക്സ്റ്റന്റിലൂടെയാണ്. ലേസര്‍ നിയന്ത്രിത ബോംബുകള്‍ വഹിക്കാന്‍ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ഇതിനായി വായുവില്‍ നിന്നും വായുവിലേക്കും വായുവില്‍ നിന്നും ഭൂമിയുടെ ഉപരിതലത്തിലേക്കും മിസൈലുകള്‍ വര്‍ഷിക്കാനുള്ള റഡാര്‍ സംവിധാനവുമുണ്ട്.
മിറാഷ്- 2000 സ്വന്തമാക്കിയ രാജ്യങ്ങള്‍
ഇന്ത്യയെ കൂടാതെ എട്ട് രാജ്യങ്ങള്‍ക്കാണ് മിറാഷ് -200 സ്വന്തമായുള്ളത്. ഫ്രാന്‍സ്, ഈജിപ്ത്, യുഎഇ, പെറു, തായ്വാന്‍, ഗ്രീസ്, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്കും ഡെസാള്‍ട്ട് ഏവിയേഷന്‍ മിറാഷ് 2000 നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. ഇതില്‍ ബ്രസീല്‍ ഒഴികെ മറ്റെല്ലാ രാജ്യങ്ങളും ഈ ജെറ്റ് ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Air force, Balakot, CRPF, Indian army, Islamabad, Jammu and kashmir, Jammu Kashmir, Pakistan, Pulwama, Pulwama Attack, Surgical strike by indian army in LOC, Surgical strikes 2.0, ആദിൽ അഹമ്മദ് ചാവേർ, ജെയ്ഷ് ഇ മൊഹമ്മദ്, പുൽവാമ ആക്രമണം, മിന്നലാക്രമണം 2.0, വ്യോമസേന, സർജിക്കൽ സ്ട്രൈക്ക്സ് 2.0