ചെന്നൈ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയ്‌ക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മാനനഷ്ടക്കേസ് നൽകി. ഡിഎംകെയ്‌ക്കെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് അണ്ണാമലൈ രംഗത്തെത്തിയിരുന്നു. ഡിഎംകെ ഫയൽസ് എന്ന പേരിലായിരുന്നു അണ്ണാമലൈ ഡിഎംകെ നേതാക്കൾക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ ജി. ദേവരാജനാണ് മുഖ്യമന്ത്രിയ്ക്കായി അണ്ണാമലൈയ്ക്കെതിരെ പരാതി നൽകിയത്. 2023 ഏപ്രിൽ 14ന് നടന്ന പത്ര സമ്മേളനത്തിലാണ് അണ്ണാമലൈ അപകീർത്തി പരാമർശം നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്.
പത്ര സമ്മേളനത്തിന്റെ വീഡിയോ നിരവധി സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചിരുന്നു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണിവയെന്നും പരാതിയിൽ പറയുന്നു. അതിനാൽ അണ്ണാമലൈയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. ഐപിസി സെക്ഷൻ 499, 500 പ്രകാരം ഇദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
” അണ്ണാമലൈ ശിക്ഷയ്ക്ക് അർഹനാണ്. രാഹുൽ ഗാന്ധി അന്ന് പറഞ്ഞതൊന്നും ഒന്നുമല്ല. എന്നിട്ടും അദ്ദേഹത്തെ അയോഗ്യനാക്കി. അതൊക്കെ ചെയ്യാൻ അവർക്കാകും. അണ്ണാമലൈയ്‌ക്കെതിരെ കേസെടുക്കുക തന്നെ വേണം,” ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ പറഞ്ഞു. അതേസമയം നിയമപോരാട്ടവുമായി അണ്ണാമലൈ മുന്നോട്ട് പോകുമെന്നാണ് ബിജെപി വൃത്തങ്ങളിൽ നിന്നുള്ള പ്രതികരണം.
എന്താണ് ഡിഎംകെ ഫയൽസ് വിവാദം?
ഏകദേശം ഒരു മാസം മുമ്പാണ് ഈ വിവാദം ഉടലെടുക്കുന്നത്. 2011ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദേശ കമ്പനികളിൽ നിന്ന് എംകെ സ്റ്റാലിൻ 200 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു അണ്ണാമലൈയുടെ ആരോപണം. ഇതിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സിബിഐയ്ക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ അണ്ണാമലൈയുടെ ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നാണ് ഡിഎംകെ വൃത്തങ്ങൾ പറഞ്ഞത്. അണ്ണാമലൈയെ നിയമപരമായി നേരിടുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചിരുന്നു.
Also read- തെരഞ്ഞെടുപ്പിനിടെ ബി.ജെ.പി., കോൺഗ്രസ് സംഘർഷം; മംഗളുരു മൂടുഷെഡ്ഡിൽ നിരോധനാജ്ഞ
ഡിഎംകെ അധികാരത്തിലിരുന്ന 2006-2011 കാലത്ത് ചെന്നൈ മെട്രോ റെയിൽ ഒന്നാം ഘട്ട പ്രോജക്ട് ലേലത്തിൽ ലഭിച്ചതിന്റെ സന്തോഷമെന്ന നിലയിലാണ് ആ കമ്പനി പാർട്ടിയ്ക്ക് ഇത്രയധികം തുക നൽകിയതെന്നും അണ്ണാമലൈ ആരോപിച്ചിരുന്നു. ഡി എം കെ പാർട്ടി നേതാക്കൾക്കെതിരെയുള്ള അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്ന 15 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് ഡിഎംകെ ഫയൽസ് പാർട്ട് 1 എന്ന പേരിൽ അണ്ണാമലൈ പുറത്ത് വിട്ടത്.
ഇതിൽ ഭരണകക്ഷിയിലെ നേതാക്കളുടെ സ്വത്ത് വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വീഡിയോയുടെ മൂന്ന് പാർട്ട് കൂടി വരാനുണ്ടെന്നും അതിൽ മറ്റ് രാഷ്ട്രീയ പാർട്ടികളെപ്പറ്റിയുള്ള വിവരങ്ങളും ഉൾക്കൊള്ളിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം ഡിഎംകെയ്‌ക്കെതിരെയുള്ള വീഡിയോ ആയുധമാക്കി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി എം.കെ സ്റ്റാലിനെതിരായ അണ്ണാമലൈയുടെ ആരോപണത്തിന് പിന്നാലെ തമിഴ്നാട്ടിൽ ഡിഎംകെ നേതാക്കളുടെ വീടുകളിലും ജി സ്ക്വയർ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഓഫീസിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, DMK, Tamil nadu